Sunday, 18 October 2015

കോഴിജീവിതം

കോഴി ജീവിതം
    ബെന്യാമിന്‍റെ ആടുജീവിതം എന്ന വിഖ്യാത നോവൽ വായിച്ചതിൽ പിന്നെയാണ്  അത് പോലെ ഒരു കഥയെഴുതണം എന്ന് തോന്നിത്തുടങ്ങിയത്. മനസിൽ വ്യക്തമായ ആശയം ഒന്നും ഉരുത്തിരിഞ്ഞില്ലങ്കിലും കഥക്ക് ഒരു പേര് മനസ്സിൽ പെട്ടന്ന് തന്നെ കടന്നു വന്നു. " കോഴി ജീവിതം". മാട്ജീവിതം, താറാവുജീവിതം ,എരുമജീവിതം എന്ന പേരൊക്കെ പരിഗണിച്ചെങ്കിലും , “കോഴി ജീവിതം”എന്ന പേർ മനസ്സിൽ പെട്ടന്നു തന്നെ ഉറപ്പിക്കുകയായിരുന്നു.
  റൈറ്റിംഗ് പാട് എടുത്ത് വെച്ച് ആദ്യം തന്നെ തലക്കെട്ട്  എഴുതി അണ്ടർലൈൻ ചെയ്തു. പിന്നെ ആലോചന തുടങ്ങി. കഥ എവിടെ തുടങ്ങണം: എന്താണ് നായക കഥാപാത്രത്തിന്ന് പേരു് നൽകേണ്ടത്. നജീം എന്ന പേരു തന്നെ മതിയോ? ഗൾഫിലെത്തിയ നായകനെ അർബാബ് ആള് മാറി പിടിച്ചു കൊണ്ട് പോയി ഒരു കോഴിഫാമിലിട്ട് അടിമപ്പണി ചെയ്യിക്കുന്നതായി എഴുതിയാലോ . വേണ്ട , അത് മൂലകഥയുമായി വലിയ വത്യാസമൊന്നുമില്ല. ഒരു പേജ് വായിക്കുമ്പോൾ തന്നെ കഥ മോഷണമാണന്ന്  വായനക്കാർ തിരിച്ചറിയും
   കഥ വികസിപ്പിക്കേണ്ട പല വഴികളെക്കുറിച്ച് ചിന്തിച്ചെങ്കിലും വ്യത്യസ്തമായ ഒരു ആശയം പോലും മനസ്സില്‍  ഉരുതിരിഞ്ഞുവന്നില്ല.  ഒരു ലൈൻ പോലും എഴുതാവാനാവാതെ വിഷമിച്ചിരിക്കുമ്പോൾ ഭാര്യ മുറിയിലേക്ക് കടന്നു വന്നു.  തൂത്ത് വാരാൻ ഉള്ള പുറപ്പാടാണ്. അവൾ റൈറ്റിംഗ് പാഡിലെഴുതിയിരിക്കുന്ന തലക്കെട്ട്‌ കണ്ട് ഒന്ന് ചിരിച്ചു.
" എന്താ പുതിയ കഥയാണോ?"
പുതിയ തൊരെണ്ണം എഴുതണം എന്ന് വിചാരിക്കുന്നു. ടൈറ്റിൽ മാത്രമേ കിട്ടിയുള്ളൂ. കഥയൊന്നും മനസ്സിലേക്ക്‌ കടന്നു വരുന്നില്ല.
“കോഴി ജീവിതം... കഥയുടെ പേര്   ഇഷ്ടപ്പെട്ടു.  വേറെ   കഥ  ഒന്നും  ആലോചിക്കേണ്ട. നിങ്ങളൂടെ പഴയ  ബാച്ചിലർ ലൈഫ്  തന്നെ എഴുതിയാൽ   പോരെ. കുറെ  പൂവാലന്മാർ  ഉണ്ടായിരുന്നല്ലോ അതിലാരുടെയെങ്കിലും കഥ എഴുതിയാൽ മതി അല്ലങ്കില്‍ നിങ്ങളുടെ ആത്മകഥ തന്നെ എഴുത്."
“കഥ ആലോചിച്ച് ഇരിക്കുന്ന  നേരത്ത്  കറിവെക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു വരൂ. ഇന്നുച്ചക്ക് കരിവേക്കാന്‍ ഒന്നും ഇരിപ്പില്ല. ഇവിടെ ഫ്രിഡ്ജ് കാലിയാണ്. "
മനസ്സില്ലാമനസോടെ ഞാൻ കസേരവിട്ടെഴുന്നേറ്റു.
ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ   തുടങ്ങുമ്പോൾ അവൾ  ചൂലമായി   വീണ്ടും പ്രത്യക്ഷപ്പെട്ടു.
"ഇതെവിടേക്ക് വണ്ടിയുമെടുത്ത്? അര കിലോമീറ്റർ നടക്കാൻ മേലേ.? എന്തിനാണ്  വെറുതെ    പെട്റോൾ കത്തിക്കുന്നത്. ?"മേലനങ്ങാതെ ഇരുന്ന്‌ ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം ധാരാളം ഉണ്ടല്ലോ.
ശകാരരൂപേണയുള്ള  അവളുടെ  സംസാരം  മനസിൽ  നീരസം  ഉണ്ടാക്കിയെങ്കിലും  അവൾ  പറഞ്ഞതിൽ  കാര്യമുണ്ട് എന്ന് തോന്നി. മനുഷ്യർ  നടക്കാൻ  മടിയന്മാരാണ്.  ടൂ വീലറുകൾ  കൂടുതൽ വിറ്റഴിക്കപ്പെട്ടതോടുകൂടി വഴിയില്‍ ഇറങ്ങി നടക്കാന്‍ മേലാത്ത അവസ്ഥയാണ്. ഏത് ഇടവഴിയിലും കുതിച്ചുപായുന്ന ബൈക്കുകള്‍. അത്യാവശ്യം ഒന്നുമില്ലങ്കിലും അതിവേഗം സഞ്ചരിക്കുക ഒരു ഹരമായി മാറിയിട്ടുണ്ട്‌. അതുകൊണ്ട് അപകടമരണങ്ങള്‍ കൂടിയിട്ടുണ്ട്. അതിനോടൊപ്പം  നാട്ടിൽ പ്രമേഹരോഗികളുടെ എണ്ണവും   കുടി. ഒരൂ  ആഡംബരം എന്ന തിനേക്കാൾ  ഉപരി  ഒരു അത്യാവശ്യവസ്തുവായി  മാറ്റിയിട്ടുണ്ട്  ഇന്ന് ടുവീലർ '
        ഗേറ്റ് തുറന്നു ഞാൻ പുറത്തേക്ക് നടന്നു.  മഴക്കാലമായതിന്നാൽ  വഴി മുഴുവന്‍ ചെളിവെള്ളം തളം കെട്ടി നിൽക്കുന്നു. ചവറ്കൂനക്ക് സമീപം  കൂട്ടം കൂടി നിൽക്കുന്ന  തെരുവ് നായകളുടെ സൈന്യം. അതിന് സമീപം  തുരുമ്പ് പിടിച്ച് നിലംപതിക്കാറായ കോർപറേഷൻ്റെ ബോർഡ്.   “ഇവിടെ മാലിന്യം നിക്ഷേപിക്കരുത് "  അതില്‍ എഴുതിയിരിക്കുന്നത് വ്യക്തമായി കാണാം. ഞാന്‍ നോക്കിനില്‍കെയാണ്  ബൈക്കിൽ വന്ന ഒരു യുവാവ് ഒരു പ്ലാസ്റ്റിക് കിറ്റ്  ചവറുകൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് അതിവേഗം വണ്ടിയോടിച്ച്  പോയത്.  സര്കാരിനെ അനുസരിക്കുന്ന പരിഷ്ക്രിത സമൂഹത്തിന്റെ ഒരു പ്രതിനിധി’
      യഥാർത്ഥത്തിൽ  പൊതുനിരത്തുകളിൽ  മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന പൊതുജനങ്ങളും മാലിന്യങ്ങൾ യഥാസമയം നിർമാർജനം ചെയ്യാത്ത സർക്കാരുമല്ലേ  ഈ  തെരുവ്  നായകളെ ഇങ്ങനെ വളർത്തുന്നതും  ആക്രമകാരികൾ ആക്കുന്നതും. വീട്ടില്‍ വളര്‍ത്തുന്ന വയസ്സായ നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവരും കുറവല്ല. മൃഗസ്നേഹികള്‍ ആയ ചിലരുടെ സ്നേഹം നായകളോട് മാത്രമാണ്. കാള , പശു,എരുമ പോത്ത്, കോഴി , താറാവ് മുതലായവയെ കൊന്നുതിന്നുന്നതില്‍ ഒരു പരാതിയുമില്ല. നായകളെ അധികം പ്രകോപിപ്പിക്കാതെ ഞാൻ  കോഴിക്കട ലക്ഷ്യമാക്കി  നടന്നു.
"ഹലാൽ ചിക്കൻ സെൻ്റർ "  സുന്ദരനായ ഒരു പൂവൻ കോഴിയുടെ ചിത്രത്തോടെയുള്ള  മനോഹരമായ  ഫ്ലക്സ് ബോർഡ് ' മാംസത്തിൻ്റെ യും ഉണങ്ങിയ രക്തത്തിൻ്റെയും മണമുള  ഒരു ആധുനിക അറവുശാല.   ഒരു ഇലക്ട്രോണിക് ത്ലാസ്, ഒരു വലിയ മരക്കുറ്റി, ഒരു സ്റ്റീൽ മേശ. കുറെ  രക്തം പുരണ്ട കത്തികള്‍. .പുറകിൽ കമ്പിവല വേലിക്കുള്ളിൽ കലപില കൂട്ടുന്ന ബ്രോയിലർ കോഴികൾ.
ഒരു ചെറുപുഞ്ചിരിയോടുകൂടി നിൽക്കുന്ന ഉത്തരേന്ത്യൻ യുവാവ് '
രക്തം തെറിച്ച് വികൃതമായ ഒരു വെളുത്ത ബനിയനും പഴകിയ ജീൻസും ആണ് വേഷം. പുകയിലക്കറപിടിച്ച പല്ലുകൾ പുറത്ത് കാട്ടി ഒരു ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു. "ക്യാ ചാഹിയേ "?
 മുര്‍ഗി കിതനാ ഹേ?
“സൌ രൂപയെ സാബ്‌”
 ഏക്‌ ചോട്ടാ വാലാ .. ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ പറഞ്ഞു. അയാള്‍ കമ്പിവേലികെട്ടിനുള്ളില്‍ കടന്നു. കോഴികള്‍ കലപില കൂട്ടിക്കൊണ്ട് ഒരു വശത്തേക്ക് മാറി. വേഗതയില്‍ ഓടിമാറാനാവാതെ അലസരായ തടിച്ചുകൊഴുത്ത ബ്രോയിലര്‍ കോഴികള്‍. അയാള്‍ അതിലോരെണ്ണത്തിനെ  പിടിച്ചു ചരടില്‍ കോര്‍ത്ത്‌ ഇലക്ട്രോണിക് ത്ലാസ്സില്‍ കെട്ടിത്തൂക്കി.
    100രൂപാ  1.800 ഗ്രാം  180.00 രൂപാ ത്ലാസിലെ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ റേറ്റും തൂക്കവും വിലയുമെല്ലാം തെളിഞ്ഞു. ഞാന്‍ അതുതന്നെ മതിയെന്ന് തലകുലുക്കി സമ്മതിച്ചു. അയാള്‍ മൂര്‍ച്ചയേറിയ ഒരു കത്തിയെടുത്തു കോഴിയെ കൊല്ലാന്‍ തുടങ്ങുന്നത് കണ്ടുനില്‍ക്കാനാവാതെ ഞാന്‍ പുറം തിരിഞ്ഞുനിന്നു.
   റോഡില്‍ കുതിച്ചു പായുന്ന വാഹനങ്ങളുടെ തിരക്ക്. തിരക്ക് പിടിച്ച മനുഷ്യജീവിതത്തിന്റെ നേര്‍കാഴ്ച്ചകള്‍.  പട്ടണത്തിലേക്ക്  ജോലിക്കും മറ്റ്  ആവശ്യങ്ങള്‍ക്കുമായി പോകുന്നവര്‍. കൂടുതലും ടൂവീലറുകളിലാണ് യാത്ര. ഇരമ്പിപ്പായുന്ന ചുവന്ന നിറമടിച്ച  സിറ്റി സര്‍വീസ് ബസ്സുകള്‍.  
                റോഡരുകില്‍     തൂണുകള്‍ നാട്ടി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്.  ഭരണകൂടത്തിന്റെ ധൂര്‍ത്തിനും അഴിമതിക്കുമെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക്‌ കിട്ടുന്ന സുവര്‍ണാവസരം. ഓരോ സ്ഥാനാര്‍ത്ഥിയും നിറഞ്ഞ ചിരിയോടെ മോഹനവാഗ്ദാനങ്ങളുമായി നമ്മെ തേടിയെത്തും.. ഇവിടം  തേനും പാലും ഒഴുകുന്ന ഒരു നാടാക്കി മാറ്റും എന്ന വാക്കുകള്‍ എത്ര തവണ കേട്ട് മറന്നതാണ്.
      മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ പടവെട്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഘടനകള്‍ക്ക് ഇന്നും പ്രതീക്ഷ ഉണ്ട്. ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും സൌകര്യങ്ങളും  ഒന്നുപോലും  ആരും ദാനം നല്കിയതല്ല എന്ന തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടായിരിക്കണം. പഴയകാലത്തെ പടക്കുതിരകള്‍ നടത്തിയ ത്യാഗോജ്വല സമരങ്ങളിലൂടെ നേടിയെടുത്തതാണ്. വ്യക്തിസ്വാതന്ത്ര്യവും സാമൂഹ്യനീതിയും. തൊഴില്‍ രംഗത്തെ അവകാശങ്ങളും ആനുകൂല്യങ്ങളും കൂട്ടായ വിലപേശലിലൂടെ നേടിയെടുത്തത് തന്നെയാണ്‌. പലരും ജീവിതം തന്നെ ഹോമിച്ച് കനത്ത ശിക്ഷകളും പീഡനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. പുതുതലമുറക്ക് അവയെല്ലാം കാലഹരണപ്പെട്ട കഥകള്‍  ആയിരിക്കും. ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിനപ്പുറം വലിപ്പമൊന്നും ആരുടേയും മനസ്സില്‍ ഉണ്ടാവില്ല.
         പുറകില്‍ കാല്പെരുമാറ്റം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. കടയുടമ; സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ മേശപ്പുറത്ത് ഇരുന്ന കണക്കെഴുതുന്ന ബുക്കിലേക്ക് നോക്കി. പിന്നെ കോഴി വൃത്തിയാക്കുന്ന ഹിന്ദിക്കാരന്റെ നേരേ തിരിഞ്ഞു.
 “ഇത് എത്ര കിലോയാണ്?”
  1.800”
നീയെന്താ ആദ്യം ബുക്കില്‍ എഴുതാഞ്ഞത്?”
 അത് ചോദിക്കയും അയാള്‍ പണിക്കാരന്റെ മുഖത്ത് ആഞ്ഞടിക്കയും ചെയ്തത് ഒരുമിച്ചാണ്. . അടികൊണ്ടാവന്‍ നിലത്തുവീണു. കയ്യിലിരുന്ന രക്തം പുരണ്ട കത്തി ദൂരേക്ക്‌ തെറിച്ചു. അയാള്‍ ചുവന്നുകലങ്ങിയ കണ്ണുകളോടെ എഴുന്നേറ്റുനിന്നു. ആ മുഖത്ത് ദൈന്യതയോ നിരാശയോ അതിലുപരിയായ  എന്തോ വികാരമാണ് കാണാനായത്. അയാള്‍ ക്ഷമാപണത്തോടെ തലകുനിച്ച്‌ നിന്നു. മുതലാളി അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു.
“നിന്നോട് ഞാന്‍  എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ കണക്കെഴുതി വെച്ചിട്ട് മാത്രമേ കോഴിയെ കൊല്ലാമുള്ളന്നു”  അയാള്‍ വീണ്ടും അടിക്കാനായി കയ്യോങ്ങി.
  “വേണ്ട വിട്ടേക്കു പാവമല്ലേ. അയാള്‍ പറഞ്ഞത് ശരിയാണ്. കോഴി 1.800  തൂക്കിയത് ഞാന്‍ ശ്രദ്ധിചായിരുന്നു.” പണിക്കാരനെ കൂടുതല്‍ ഉപദ്രവിക്കാതിരിക്കാന്‍ ഞാന്‍ കയറി ഇടപെട്ടു.
      “സാറിനങ്ങനെ പറയാം. കാശ് പോകുന്നത് എന്റെയാ. ഒക്കെ കള്ളക്കൂട്ടങ്ങളാ. ഒന്നിനേം വിശ്വസിക്കാന്‍ ഒക്കുകേല. ഇന്നലെ കണക്കും കാശുമായി നൂറ്റിയിരുപത് രൂപയുടെ വത്യാസം ഉണ്ടായിരുന്നു.”
 ജ്വലിക്കുന്ന കണ്ണുകളോടെ കടയുടമ പുറത്തേക്കു പോയി. പണിക്കാരന്‍ തെറിച്ചുപോയ കത്തിയെടുത്തു വീണ്ടും കോഴിയെ വൃത്തിയാക്കിത്തുടങ്ങി. അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു, കൈപ്പത്തിയുടെ പുറം കൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ ജോലിചെയ്യുന്നതു ഞാന്‍ നോക്കിനിന്നു. ഇവന്‍ തന്നെയാണോ ഞാന്‍ എഴുതാന്‍ പോകുന്ന കഥയിലെ നായകന്‍. കോഴിജീവിതം എന്ന് പേര് നല്‍കിയത് ഒരു നിമിത്തമായിരിക്കും. ഒരു കോഴിക്കടയില്‍ ആട്ടും തുപ്പുമേറ്റ് പണിയെടുക്കുന്ന ഒരാളെ തന്നെ ദൈവം എന്റെ മുന്‍പില്‍ എത്തിച്ചിരിക്കുന്നു.
   ഏതോ ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നിസ്സാരശംബളത്തിന് അടിമപ്പണി ചെയ്തിരുന്ന ഒരു യുവാവ്‌ ആയിരിക്കും.  അയാള്‍ക്ക്  താങ്ങാനാവാത്ത പ്രാരാബ്ധങ്ങള്‍ വലിഞ്ഞുമുറുക്കിയപ്പോള്‍  നാടും വീടും വിട്ട്‌ ഒരു തൊഴില്‍ തേടി എത്തിയതാവും. അയക്കുന്ന മണിയോടര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ദാരിദ്രകുടുംബം അയാള്‍ക്കുണ്ടാവാം. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ ആഹാരമില്ലാതെ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ അയാള്‍ക്കുണ്ടാവാം..
         ഞാന്‍ അയാളെത്തന്നെ നോക്കി നില്‍ക്കയായിരുന്നു.. വേറെ കസ്ടമെര്സ് ആരും ഇല്ലാഞ്ഞതുകൊണ്ടാവാം. വളരെ സാവധാനമാണ് അയാള്‍ ജോലി ചെയ്തിരുന്നത് കോഴിയെ പീസ്‌ ആക്കി ഒരു പ്ലാസ്ടിക് കിറ്റില്‍ ഇട്ടുതന്നപ്പോളും അയാളുടെ കണ്ണുകള്‍ തുവര്‍ന്നിട്ടുണ്ടായിരുന്നില്ല. പൈസകൊടുത്ത് കടയില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ അകലേക്ക്‌  നോക്കിനില്‍ക്കുകയായിരുന്നു.  അവിടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ അപ്പോളും കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു.
             അയാൾ വളരെ നിസംഗനായാണ് എൻ്റെ മുഖത്തേക്ക് നോക്കിയത്. ''നിങ്ങൾ എന്തിനാണ് ഇങ്ങനെ അയാളുടെ തല്ല് വാങ്ങുന്നത്. നിങ്ങൾ ഒരു തൊഴിലാളിയല്ലേ . നിങ്ങളെ അയാൾക്ക് ' വേണമെങ്കിൽ ശകാരിക്കാം . പക്ഷേ കൈേയ്യറ്റം ചെയ്യാൻ  ഒരു  തൊഴിലുടമക്കും  അവകാശമില്ല.  ഇത്തരം അനീതിക്കെതിരെ  നിങ്ങൾ  പ്രതികരിക്കണം.  തൊഴിലിടത്തിലെ മനുഷ്യാവകാശങ്ങൾ  ഇന്ത്യൻ ഭരണഘടന  വിഭാവന ചെയ്തിട്ടുള്ളതാണ്. മാന്യമായ  പെരുമാറ്റമാണ്  ഉണ്ടാവേണ്ടതു് . മാന്യമായ  വേതനവും ലഭിക്കണം.  മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ പടവെട്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഘടനകള്‍ ഇവിടയൂയണ്ട്. അവര്‍ നേടിത്തന്ന അവകാശങ്ങളും പൌരബോധവും നാടിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. നിങ്ങള്‍ ഇങ്ങനെ അടിമപ്പണി ചെയ്യേണ്ടവരല്ല. ഇനിയും നിങ്ങള്‍ ഇത് സഹിച്ച്‌ നില്‍ക്കേണ്ട ആവശ്യമില്ല.”
 ഞാന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സില്‍ തീകോരിയിട്ടിട്ടുണ്ടാവണം. അയാളുടെ കണ്ണുകള്‍ ചുവന്നുകലങ്ങുന്നത് ഞാന്‍ കണ്ടു. മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകുന്നു. അയാള്‍ കുറെ നേരം കണ്ണുകളടച്ച് എന്തോ ആലോചിച്ചുനിന്നു. പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തോ ഒരു നിശ്ചയദാര്‍ഡ്യത്തോടെ അയാള്‍ പുറത്തേക്ക് നടക്കുന്നത് ഞാന്‍ കണ്ടു. വഴിയരികില്‍ ട്രെഞ്ചുകുത്തിക്കൊണ്ടിരുന്ന നോര്‍ത്തിന്ത്യന്‍ യുവാക്കളോട് അയാള്‍ എന്തോ പറയുന്നത് ഞാന്‍ കണ്ടു. അവര്‍ പണിയായുധം ഉപേക്ഷിച്ച്‌ അയാളോടൊപ്പം നടന്നു. വഴിയരികില്‍ കൊടിതോരണങ്ങള്‍ കെട്ടുന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ കൂടെ സഹായത്തിനു നിന്ന ഹിന്ദിക്കാരും, കെട്ടിടം പണിതുകൊണ്ടിരുന്ന ബംഗാളികളും അവരോടൊപ്പം ചേര്‍ന്നു. പോകെ പോകെ അവരുടെ അംഗസംഖ്യ  കൂടിക്കൂടിവന്നു. അധികം വൈകാതെ അതൊരു ജാഥയായ്‌ മാറുകയായിരുന്നു.
  അവരുടെ കയ്യില്‍ നിറമുള്ള കൊടികള്‍ ഉണ്ടായിരുന്നില്ല. അവരുടെ ചുണ്ടുകളില്‍ ഈണത്തില്‍ ചൊല്ലുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നില്ല. അവരണിഞ്ഞിരുന്നത് തൂവെള്ള ഖദര്‍ വസ്ത്രമോ, വിപ്ലവചുവപ്പ് വസ്ത്രമോ, നീല വസ്ത്രമോ ആയിരുന്നില്ല. ഒരു രാഷ്ട്രീയപാര്ട്ടിയുടെയും അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. ചെളിയും മണ്ണും പറ്റിയ വിയര്‍പ്പിന്റെ മണമുള്ള വേഷങ്ങളാണ് അവര്‍ അണിഞ്ഞിരുന്നത്. അവരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് കെടാത്ത അഗ്നിയാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോച്ചനത്തിനായുള്ള അഗ്നി.
( വായനക്കാരുടെയും എന്റെയും സൗകര്യത്തിനായി ഹിന്ദിയിലുള്ള സംഭാഷണങ്ങള്‍ മലയാളത്തില്‍ ആക്കിയിട്ടുണ്ട്. അതൊരു പോരായ്മയായി കരുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.)


Wednesday, 2 September 2015

കള്ളക്കത്തുകള്‍

കള്ളക്കത്തുകള്‍
കണ്ടക്ടര്‍ വന്ന് തട്ടിവിളിച്ചപ്പോളാണ്  ഞാന്‍ ഉറക്കമുണര്‍ന്നത്. ബസ്സ്‌ അവസാന സ്റ്റോപ്പില്‍ എത്തിയിരിക്കുന്നു. യാത്രികരെല്ലാം ഇറങ്ങിക്കഴിഞ്ഞു. സീറ്റിനടിയില്‍ നിന്ന് ബാഗ് വലിച്ചെടുത്ത് ഞാന്‍ പുറത്തേക്ക് നടന്നു. ഒരു ആല്‍ തറയും അതിന്റെ തണലില്‍ അഞ്ചാറു കടകളുമുള്ള ഒരു ചെറിയ കവല. കിഴക്കോട്ട് നീളുന്ന ചെമ്മണ്‍ പാതയോരത്ത് കുറെ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കാത്തുകിടക്കുന്നു. പടിഞ്ഞാറ് വശത്തായി ഒരു ക്ഷേത്രവും മൈതാനവും. അതിനുമപ്പുറം പാടങ്ങള്‍. പാടങ്ങല്‍ക്കുമകലെ കരിമ്പനകള്‍ നിറഞ്ഞ്‌ നിറം മങ്ങിയ മലകള്‍.
       ബസ്സിറങ്ങിയ യാത്രക്കാരില്‍ ചിലര്‍ ഓട്ടോറിക്ഷകളില്‍ കയറി നീങ്ങിത്തുടങ്ങി. ചിലര്‍ കുട നിവര്ത്തിപ്പിടിച്ചു ചെമ്മണ്‍പാതയിലൂടെ നടന്നുതുടങ്ങി.    കത്തിക്കാളുന്ന വെയില്‍. മീനച്ചൂടില്‍ ചുട്ടുപഴുത്ത വായൂ ഒരു കരിമ്പടം പോലെ എന്നെ പൊതിഞ്ഞു. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ഒരു തൂവാലയില്‍ തുടച്ചുകൊണ്ട് ഞാനൊരു കടയില്‍ കയറി.
“ഒരു നാരങ്ങാവെള്ളം”
“ഉപ്പോ  സര്ബത്തോ?”
“ഉപ്പുമതി. ലേശം പ്രമേഹം ഉണ്ട്”
ബീ.പീ ഉണ്ടോ? ഉപ്പ് കഴിച്ചാല്‍ പ്രശ്നമാവുമോ?” കടക്കാരന്‍ നാരങ്ങാ പിഴിയാന്‍ താല്പര്യം ഇല്ലാതെ നിന്നു.
“ ഉപ്പുമതി. ബീ.പീ ഒന്നുമില്ല.”
അയാള്‍ നാരങ്ങാ പിഴിഞ്ഞുതുടങ്ങി.
“ ഇവിടെ ഒരു കൊച്ചുപുരക്കല്‍ തോമ്മിച്ചനെ അറിയുമോ?”   ഞാന്‍ പോക്കറ്റില്‍ കിടന്ന കടലാസ്‌ തുണ്ടിലെ മേല്‍വിലാസം ഒരിക്കല്‍കൂടി വായിച്ചു.
“തോമ്മിച്ചന്റെ ആരാ?” കടക്കാരന്റെ മറുചോദ്യം.
“ഇവിടടുത്താണോ? എനിക്ക് അത്രടം വരെ ഒന്ന് പോകണം.”
  “ഒരു ഒന്നര കിലോമീറ്റര്‍ ഉണ്ടാവും. ഓട്ടോക്ക് പോയാല്‍ മതി. കാവുംഭാഗം എന്ന് പറയുക.”
നാരങ്ങാവെള്ളം കുടിച്ചു ഞാന്‍ ഓട്ടോയി കയറി.
  കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷ ഓടിത്തുടങ്ങി.  ശരീരത്തിലെ എല്ലാ സന്ധികളും ഇളകുന്നത് പോലെയുള്ള കുലുക്കം. കൊച്ചുപുരക്കല്‍ തോമ്മിച്ചനെന്ന് പേരെഴുതിയ ഗേറ്റിനുമുന്‍പില്‍  വണ്ടി നിന്നു.
       “ഒരു അഞ്ചുമിനിറ്റ് വെയിറ്റ്‌ ചെയ്യണം. ഞാനിപ്പോള്‍ വരാം.” ഓട്ടോക്കാരന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ഞാന്‍ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. മണല്‍ വിരിച്ച മുറ്റത്ത് പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന മാവിന്‍ചുവട്ടില്‍ ഒരു പുതിയ കാറ് കിടക്കുന്നു. കുട്ടികള്‍ കളി കഴിഞ്ഞുപോയ ക്രിക്കറ്റ് ബാറ്റും ബോളും മുറ്റത്ത് കിടക്കുന്നു. ചെടിച്ചട്ടികളില്‍ വളര്‍ന്ന് പൂത്തുലഞ്ഞുനില്‍ക്കുന്ന ഓര്‍ക്കിഡുകള്‍, ആന്തൂറിയം,
റോസ് അങ്ങനെ വിവിധതരം ചെടികള്‍.
        കോളിംഗ്ബെല്‍ കേട്ട് വാതില്‍ തുറന്നത് ഒരു മദ്ധ്യവയസ്കയാണ്.  ആകാശനീല നിറത്തിലുള്ള ഒരു മാക്സി അണിഞ്ഞ അവര്‍ ആഭരണങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ല. അവര്‍ ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി.
   “ഞാന്‍ പൊടിമറ്റത്തുനിന്നും വരികയാണ്. തൊമ്മിച്ചനെ ഒന്ന് കാണണം. ഒരു കത്തുണ്ടായിരുന്നു.”
     “അപ്പച്ചനെ കാണണമെന്നോ? ആരാണ് കത്ത് തന്നുവിട്ടത്?”
  “ആരും തന്നുവിട്ടതല്ല. ഇന്നലത്തെ തപാലില്‍ തോമ്മിച്ചന്റെ ഒരു കത്ത് എനിക്ക് കിട്ടി. എന്റെ പേഴ്സ് കളഞ്ഞുപോയിരുന്നു. അതില്‍ കുറച്ചു പണവും ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നു. തോമ്മിച്ചന്റെ കൈയ്യില്‍ കിട്ടിയിട്ടുണ്ട്. ഇത്രടം വന്നാല്‍ തരാമെന്ന് എഴുതിയിരുന്നു.”
   ഞാന്‍ പോക്കെറ്റില്‍ നിന്ന് കത്തെടുത്ത് നീട്ടി. അവര്‍ കത്ത് വായിച്ചിട്ട് മടക്കിത്തന്നു.
    “നിങ്ങളെ ആരോ കബളിപ്പിച്ചതാണ്. അപ്പച്ചന്‍ മരിച്ചിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. പിള്ളേരുടെ ഡാഡിയാണെങ്കില്‍ ഗള്‍ഫിലാണ്. നാട്ടില്‍ വന്നിട്ട് രണ്ടുവര്‍ഷമായി. ഇതാരോ മനപ്പൂര്‍വ്വം നിങ്ങളെ കബളിപ്പിക്കാന്‍ ചെയ്തതാണ്.......ഒരു നിമിഷം. ഞാന്‍ ഇപ്പോള്‍ വരാം”
  അവര്‍ അകത്തേക്ക് നടന്നുമറഞ്ഞു. മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ മടങ്ങിവന്നത് ഒരു ദിനപത്രവുമായാണ്. രണ്ടാഴ്ച മുന്‍പുള്ള ഒരു ദിനപ്പത്രം. അതില്‍ കൊച്ചുപുരക്കല്‍ തോമ്മിച്ചന്റെ ഒരു  ചിത്രമുണ്ടായിരുന്നു.  അഞ്ചാം ചരമവാര്‍ഷികം എന്ന അടിക്കുറിപ്പോടെ.
   നീറിപ്പിടയുന്ന മനസ്സുമായി ഞാന്‍ തിരിഞ്ഞുനടന്നു. ഡ്രൈവിംഗ് ലൈസന്സില്ലാതെ വണ്ടിയില്‍ പോകേണ്ട എന്നാണ്‌ മുതലാളി പറഞ്ഞിരിക്കുന്നത്. ലൈസന്സിന്റെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചാല്‍ എന്നുകിട്ടും എന്ന് ഒരു ഉറപ്പുമില്ല. ഒരു ഫോട്ടോകോപ്പി പോലും കൈയ്യില്‍ ഇല്ല. ലൈസെന്‍സ് മടക്കിക്കിട്ടുന്നത് വരെ ഇനി പണിയില്ല. പണിയില്ലങ്കില്‍ അടുപ്പില്‍ തീ പുകയില്ല. കുട്ടികളുടെ പഠനം, അന്നമ്മയുടെ ചികില്‍സ എല്ലാം മുടങ്ങും. വേറെ ഒരു പണിയും ചെയ്തു ശീലവുമില്ല അതിനുള്ള ആരോഗ്യവും ഇല്ല.
      തിരക്കേറിയ ആ ബസ്സിലെ യാത്രയാണ് എല്ലാം നഷ്ടമാക്കിയത്.  ആ ശപിക്കപ്പെട്ട ദിവസ്സം നഷ്ടങ്ങളുടെ ഒരു ഉത്സവമായിരുന്നു. പേഴ്സും പണവും ഡ്രൈവിംഗ് ലൈസന്‍സും അന്നമ്മയുടെ മരുന്നിന്റെ കുറിപ്പടിയുമെല്ലാം ഏതോ തസ്കരന്‍ കൈക്കലാക്കി കടന്നുകളഞ്ഞു. ശപിക്കപ്പെട്ട ആ രാത്രി കൂടുതല്‍ ഇരുന്ടതായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഇരുട്ട് കൂടിക്കൂടി വന്നു. കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ വെളിച്ചം കുറഞ്ഞ പകലുകളുടെ അകമ്പടിയോടെ.
   പരാതി കൊടുക്കാന്‍ പോലീസ്‌സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു പട്ടിയെപ്പോലെ അവര്‍ എന്നെ ആട്ടിയോടിച്ചു. നഷ്ടപ്പെട്ട പണം എത്രയെന്നറിഞ്ഞാല്‍ മാത്രം മതിയായിരുന്നു അവര്‍ക്ക്. സ്വന്തം പേഴ്സ്  സൂക്ഷിക്കാഞ്ഞതിന് നിയമപാലകരുടെ അസഭ്യവര്‍ഷമെന്ന ശിക്ഷകൂടി ഏറ്റുവാങ്ങേണ്ടിവന്നു. ഇനി എത്രതവണ കുളിചാലാണ് ആ അസഭ്യവര്‍ഷത്തിന്റെ ദുര്‍ഗന്ധം മനസ്സില്‍ നിന്ന് മാഞ്ഞുപോകുക. നഷ്ടപ്പെട്ടവനെ വീണ്ടും കുരങ്ങു കളിപ്പിക്കുവാന്‍ തപാലില്‍ വന്ന ഒരു കള്ളക്കത്ത്.
   കമ്പനിയിലെ ആരോ മനപ്പൂര്‍വ്വം അയച്ച ഒരു കള്ളക്കത്താണ്. ഒന്ന് കബളിപ്പിക്കുവാന്‍ ചെയ്തതാവും. കുറച്ചുനാള്‍ അന്വഷിച്ച് നടക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും. ഒരാഴ്ച വീട്ടുചിലവ് നടത്താനുള്ള പണമാണ് വണ്ടിക്കൂലിയിനത്തില്‍ നഷ്ടമായത്. വെയിലും  മഴയും കൊള്ളാതെ ഓഫീസിലെ ഫാനിന്‍ ചുവട്ടില്‍ ഇരുന്ന് ഗുമസ്തപ്പണി ചെയ്യുന്നവര്‍ക്ക് അദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വിലയറിയില്ലേ ? കോടമഞ്ഞില്‍ തണുത്തുറഞ്ഞ മലയോരപാതകളിലൂടെ ഉറക്കമിളച്ചു ട്രക്കോടിക്കുന്ന ഒരു ഡ്രൈവറുടെ വിയര്‍പ്പിന്റെ വില ഇവര്‍ക്ക് മനസ്സിലാവില്ലേ? മുറിവുകളില്‍ തന്നെ കുത്തിനോവിക്കുന്ന ക്രൂരവിനോദം.  മനസ്സിലേറ്റ മുറിവുകള്‍ കാലത്തിന് മാത്രമേ ഭേദമാക്കാനാവൂ.
         ഒരു പറ്റം കഴുതകള്‍ റോഡിലൂടെ അതിവേഗം നടന്നുവരുന്നു. പുറത്ത് കെട്ടിവെച്ചിരിക്കുന്നതു  ഭാരമേറിയ മണല്‍ ചാക്കുകള്‍. സ്വര്‍ണത്തിന്റെ വിലയുള്ള പുഴയിലെ മണല്‍ കള്ളക്കടത്ത് നടത്തുകയാണ്. അവയുടെ പിറകില്‍ ചാട്ടവീശിക്കൊണ്ട് ഒരു മനുഷ്യന്‍ . അകലെയേതോ ലക്‌ഷ്യം തേടിയുള്ള പ്രയാണം. ജീവിതം മുഴുവന്‍ ഭാരം ചുമന്നു അവസാനം വഴിയരികില്‍ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ട ബലിമൃഗങ്ങള്‍.     
     ജീവിതത്തെ പടുത്തുയര്‍ത്തിയ മതിലുകള്‍ക്കുള്ളില്‍ ക്രിമികീടങ്ങള്‍ വിഹരിക്കുന്ന ദാരിദ്ര്യത്തിന്റെയും അവഹേളനത്തിന്റെയും നഷ്ടബോധത്തിന്റെയും കരിനിഴല്‍ പരക്കുന്നത്‌ ഞാന്‍ നിറകണ്ണുകളോടെ നോക്കിനിന്നു. വാടിക്കരിഞ്ഞ സ്വപ്നപ്പൂക്കള്‍ കൊഴിഞ്ഞുവീണ വഴിത്താരകള്‍.
   മടക്കയാത്രയില്‍ മനസ്സ്‌ ശൂന്യമായിരുന്നു.  ഓട്ടോഡ്രൈവറുടെ സഹതാപം നിറഞ്ഞ വാക്കുകള്‍ നിസംഗതയോടെ കേട്ടുനിന്നു. ഒന്നും ഞാന്‍ തുറന്നു  പറഞ്ഞില്ലന്കിലും അയാള്‍ എന്തൊക്കെയോ മനസ്സിലാക്കിയപോലെ തോന്നി. സഹാനുഭൂതിയോടെയുള്ള അയാളുടെ വാക്കുകള്‍ മനസ്സില്‍ ഒരു തേന്മഴയായ്‌ പെയ്തിറങ്ങുകയായിരുന്നു. യാത്രക്കൂലി വാങ്ങാതെ ഒരു ചായയും വാങ്ങിത്തന്നാണ് അയാള്‍ എന്നെ ബസ്സ്‌ കയറ്റിവിട്ടത്. ടൌണില്‍ നിന്ന് ട്രെയിന്‍ കയറി നാട്ടില്‍ എത്തുമ്പോള്‍ നേരം വെളുത്തുതുടങ്ങി.
      കൊയ്ത്തു കഴിഞ്ഞ പാടവും തെങ്ങിന്‍തോപ്പും പിന്നിട്ടു വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. അന്നമ്മ മുറ്റം തൂക്കുകയാണ്. കാല്പെരുമാറ്റം കേട്ട് അവള്‍ തിരിഞ്ഞുനോക്കി.
    “സാധനം കിട്ടിയോ?” അവളുടെ ആകാംഷയോടെയുള്ള ചോദ്യത്തിനുമുന്‍പില്‍ ഞാന്‍ വിഷണ്ണനായി തലകുനിച്ച്‌ നിന്നു. ഉണ്ടായ സംഭവങ്ങള്‍ കേട്ടപ്പോള്‍ അവളുടെ കണ്ണുകളില്‍ നീര്മുത്തുകള്‍ തുളുമ്പി. സാരിത്തുമ്പില്‍ കണ്ണീര്‍ തുടച്ചുകൊണ്ട് അവള്‍ അടുക്കളയിലേക്കു നടന്നു.  ആവിപറക്കുന്ന കട്ടന്‍ചായയുമായി കടന്നുവന്നപ്പോള്‍ കൈയ്യില്‍ കുറെ കത്തുകളുണ്ടായിരുന്നു.
   “ഇന്നലെ പോസ്റ്റ്മാന്‍ കൊണ്ടുവന്ന്‌ തന്നതാണ്. ഞാനൊന്നും തുറന്നില്ല. ആദ്യം ചായകുടിക്ക്‌”
  ചായകുടി കഴിഞ്ഞു ഞാന്‍ ആദ്യത്തെ കത്ത് പൊട്ടിച്ചു.
 പ്രിയ സുഹൃത്തേ,
നിങ്ങളുടെ  പേഴ്സും കുറച്ചു പണവും ഡ്രൈവിംഗ് ലൈസന്സും കളഞ്ഞുകിട്ടിയിട്ടുണ്ട് . തെളിവുകളോടെ വന്നാല്‍ തിരിച്ചുതരാം. എന്റെ വിലാസം ചുവടെ
  ശ്രീനിവാസന്‍.
   .................
........... തിരുവന്തപുരം.
അടുത്ത കത്ത് ഒരു കവറിലായിരുന്നു.
പ്രിയ സുഹൃത്തേ,
നിങ്ങളുടെ  പേഴ്സും കുറച്ചു പണവും........
ആന്‍റണി
...............
...............
കൊല്ലം.
  പിന്നീട് തുറന്ന കത്തുകളെല്ലാം ആദ്യത്തെ കത്തിന്റെ തനിയാവര്‍ത്തനങ്ങളായിരുന്നു.  തിരുവന്തപുരം  മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കത്തുകള്‍  പലപല വിലാസങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ള കത്തുകള്‍. കള്ളക്കത്തുകള്‍
   എനിക്ക് നഷ്ടമായതു ഒന്നുമാത്രം. എന്റെ ജീവരേഖ. അന്നന്നത്തെ അന്നത്തിനുള്ള വഴി. വെളിച്ചം,  ജീവിതത്തിന്റെ വെളിച്ചം. .......ആരൊക്കെയോ ചുറ്റിനും കൂടിനിന്ന് കൂവിവിളിക്കുന്നത് പോലെ. കൂക്കുവിളികള്‍ ഒരാരവം പോലെ ചെവിയില്‍ മുഴങ്ങി. മനസ്സിനുള്ളില്‍ ആയിരമായിരം ചിലന്തിവലകള്‍ കെട്ടുപിണഞ്ഞ് ഇന്ദ്രിയങ്ങളെ തടവില്‍ കുടുക്കുന്നു. കേള്‍വിശക്തിയെ, കാഴ്ചശക്തിയെ, ഘ്രാണശക്തിയെ തടവിലാക്കുന്നു. ശരീരത്തിലെ ഊര്‍ജമെല്ലാം നഷ്ടപ്പെട്ട്‌  ചലനശേഷിയും  സംസാരശേഷിയും നഷ്ടപ്പെട്ട്‌ ഞാന്‍ തളര്ന്നുവീണു.
   ഇല്ലിമുള്ളുകൊണ്ട് കെട്ടിയ വേലിയുടെ  മധ്യേയുള്ള ചെറിയ കടമ്പ നീക്കി ആരൊക്കെയോ നടന്നുവരുന്ന അവ്യക്തചിത്രം. ഞാന്‍ സൂക്ഷിച്ചുനോക്കി. ഒരു കൂട്ടമായാണ് വരുന്നത്. ഭാരം ചുമക്കുന്ന കഴുതകളുടെ കൂട്ടം. അവയുടെ പുറത്ത് കെട്ടിവെച്ചിരുന്നത് മണല്‍ ചാക്കുകള്‍ ആയിരുന്നില്ല.  തപാല്‍ ബാഗുകള്‍. ഭാരമേറിയ തപാല്‍ ഉരുപ്പടികള്‍ നിറച്ച തപാല്‍ ബാഗുകള്‍. കഴുതകളെ തെളിച്ചുകൊണ്ട് വന്നത് യൂണിഫോം ധരിച്ച ഒരു തപാല്‍ ശിപായി ആയിരുന്നു.
     അയാള്‍ കഴുതകളുടെ പുറത്ത് കെട്ടിവെച്ചിരുന്ന ബാഗുകള്‍ ഓരോന്നായി കെട്ടഴിച്ച് മുറ്റത്തേക്ക് കുടഞ്ഞിട്ടു. പല വലിപ്പത്തിലും വര്‍ണത്തിലും ഉള്ള കത്തുകള്‍ ഒരു കൂമ്പാരം പോലെ മുറ്റത്ത് നിറഞ്ഞു. കവറുകള്‍ , കാര്‍ഡുകള്‍ , ഇല്ലണ്ടുകള്‍.
    പേഴ്സും കുറച്ചു പണവും ഡ്രൈവിംങ്ങ് ലൈസന്സും കളഞ്ഞുകിട്ടിയതിനുള്ള അറിയുപ്പുകള്‍. തെളിവുകള്‍, അടയാളങ്ങള്‍ സഹിതം എത്തിയാല്‍ മടക്കിനല്‍കാമെന്ന വാഗ്ദാനങ്ങള്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ കേരളത്തിലെ ഇന്ത്യയിലെ പലപല സ്ഥലത്ത് നിന്നുള്ള കത്തുകള്‍ . കള്ളക്കത്തുകള്‍.
     ഞാന്‍ കത്തുകളുടെ കൂമ്പാരത്തിനുമുന്പില്‍ തളര്‍ന്നിരുന്നു. ചൊരിമണലില്‍ കുത്തിയ കാല്‍മുട്ടുകളില്‍ ചോര പൊടിഞ്ഞു. കത്തുകള്‍ വാരിയെടുത്ത് ഞാന്‍ ആകാശത്തിലേക്ക് വലിച്ചെറിഞ്ഞു. കാറ്റില്‍ കൊഴിഞ്ഞുവീഴുന്ന പഴുത്ത ഇലകള്‍ പോലെ കത്തുകള്‍ വീണ്ടും എന്റെ മുകളിലേക്ക് വീണുകൊണ്ടിരുന്നു.



Friday, 4 July 2014

യാത്രാവിവരണം

യാത്രാവിവരണം
      നിലാവുള്ള രാത്രിയില്‍ അച്ഛന്റെ സൈക്കിളിന്റെ പിന്‍സീറ്റിലിരുന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തില്‍ ആയിരുന്നു. ആദ്യമായി സഹപാഠികളോടൊപ്പം ഒരു ഉല്ലാസയാത്ര പോകുകയാണ്. കേരളത്തിന്‌ പുറത്തുള്ള ഒരു സ്ഥലത്തേക്ക്. അച്ഛനേയും അമ്മേയെയും അനിയനേയും പിരിഞ്ഞു ഇതുവരെ എവിടെയും പോയിട്ടില്ല എങ്കിലും പുതിയ യാത്രയുടെയും കാണാന്‍ പോകുന്ന കാഴ്ച്ചകകളെക്കുറിച്ചുമുള്ള ചിന്തകള്‍ എന്റെ സന്തോഷം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരുന്നു.
   സ്കൂള്‍ ഗേറ്റിനുള്ളില്‍ കുട്ടികളും രക്ഷിതാക്കളും കൂട്ടം കൂടി നില്‍പ്പുണ്ട്. ബസ്‌ ഇതുവരെ എത്തിയിട്ടില്ല. എല്ലാവരും കളര്‍ ഡ്രെസാണ് അണിഞ്ഞിരിക്കുന്നത്. യൂണിഫോമിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ഒരു മോചനം. എല്ലാവരുടെയു തോളത്ത് ബാഗുണ്ട്. ഒന്നുരണ്ടു കുട്ടികള്‍ ബ്രീഫ് കേസാണ് കൊണ്ടുവന്നിരിക്കുന്നത്. അദ്ധ്യാപകര്‍ ഒരു നോട്ട്ബുക്കില്‍ എല്ലാവരുടെയും പേരും ഫീസ്‌ അടച്ചതിന്റെ കണക്കും എഴുതി തിട്ടപ്പെടുത്തുകയാണ്. ഒന്‍പതു മണിക്കാണ് ബസ്‌ വന്നത്. ചുവപ്പും പച്ചയും കലര്‍ന്ന പെയിന്റ് അടിച്ച ബസ്സ്‌ കാണാന്‍ നല്ല ഭംഗിയുള്ളതായിരുന്നു. ആദ്യം പെണ്‍കുട്ടികളെയാണ് ബസ്സില്‍ കയറ്റിയത്. പിന്നീട് ആണ്‍കുട്ടികള്‍. ഡോറിനോടെ ചേര്‍ന്ന സീറ്റില്‍ അദ്ധ്യാപകര്‍ ഇരുവരും ഇരുന്നു.
 ബസ്സ് പുറപ്പെട്ടപ്പോള്‍ ഒന്‍പതര മണി കഴിഞ്ഞു.എന്റെ സമീപം ഇരുന്നത് ജോസ്‌ തോമസ്‌ ആയിരുന്നു. വില കൂടിയ ഏതോ പെര്‍ഫ്യൂം അവന്റെ ഉടുപ്പില്‍ സ്പ്രേ ചെയ്തിരുന്നു. അവന്‍ ബസ്‌ പുറപ്പെട്ട ഉടനെ ഉറക്കത്തിലായി. നേര്‍ത്ത തണുപ്പുള്ള ആ രാത്രിയില്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നാട്ടു ഞാനിരുന്നു. ഉറങ്ങാതെ രാത്രി മുഴുവന്‍ വഴിയോരകാഴ്ച്ചകളില്‍ ലയിചിരിക്കണം എന്നായിരുന്നു ആഗ്രഹം എങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി. പുലര്‍ച്ചേ   സാറന്മാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തുമ്പോള്‍ വണ്ടി തമിഴ്നാട്ടിലെ ഏതോ ഹോട്ടലിനു മുന്‍പില്‍ നില്‍ക്കയായിരുന്നു. കുളിച്ചു ഫ്രഷ്‌ ആവാന്‍ ഒരു മണിക്കൂര്‍ സമയം ആണ് അനുവദിച്ചത്. ഡോര്‍മിട്ടറിയുടെ കക്കൂസും കുളിമുറിയും ഉപയോഗിച്ചത് ഊഴമനുസരിച്ച് തന്നെയായിരുന്നു. എന്നിട്ടും പ്രഭാതഭക്ഷണം കഴിച്ചു ബസ്സില്‍ കയറുമ്പോള്‍ അര മണിക്കൂര്‍ വൈകിയിരുന്നു.
      പച്ച വിരിപ്പണിഞ്ഞ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഊട്ടിയിലെ തണുപ്പിലൂടെ ഒരു പ്രഭാത യാത്ര. ഓരോ സ്ഥലത്ത് ചെല്ലുംപോളും ആ സ്ഥലത്തിന്റെ പ്രത്യേകതകളെപറ്റി അദ്ധ്യാപകര്‍ പറഞ്ഞുതരുന്നുണ്ടായിരുന്നു. സാമുവല്‍ സാറിന്റെ മകന്‍ ആന്റണിയുടെ കൈയ്യില്‍ ഒരു ക്യാമറാ ഉണ്ടായിരുന്നു. ഊട്ടിയുടെ സുന്ദരമായ പ്രകൃതിഭംഗി അവന്‍ ക്യാമറായില്‍ പകര്ത്തുന്നത് ഞാന്‍ തെല്ല് അസൂയയോടെയാണ് നോക്കി നിന്നത്.
  “വായിച്ചിടത്തോളം എങ്ങനെയുണ്ട്?’
ഞാന്‍ എഴുതിയ യാത്രാവിവരണം വായിച്ചുകൊണ്ടിരുന്ന ശ്യാം ദേവ്‌ മുഖമുയര്‍ത്തി  എന്നെ നോക്കി.  അവന്റെ മുഖം സന്തോഷത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു.
         “മാര്‍വെലസ്. അതിമനോഹരം. ഞങ്ങളുടെ കൂടെ ടൂര്‍ വരാതിരുന്ന നീ എങ്ങനെ ഇത്ര മനോഹരമായി ഇതെഴുതി. ഞാന്‍ ടൂറിനേക്കുറിച് നിന്നോട് വിവരിച്ചതിലും കൂടുതല്‍ നീ ഭാവനയില്‍ നിന്ന് ഉണ്ടാക്കി. നേരിട്ട് കാണുന്ന അനുഭൂതി. നിനക്ക് നല്ല ഒരു കഥാകാരനാവാന്‍ കഴിയും.”
   അവന്റെ അഭിനന്ദന വാക്കുകള്‍ കേട്ട് എന്നിക്ക് നല്ല സന്തോഷം തോന്നി. ഞാന്‍ കുത്തിക്കുറിച്ചത് ഒന്നും വായിച്ചു ആരും നല്ല അഭിപ്രായം പറയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായാണ് ഒരാള്‍.....എന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.
     “ഞാന്‍ ഇത് സാറിന്റെ കൈയ്യില്‍ കൊടുത്തോട്ടെ. അവധി കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ടൂര്‍ പോയതിനെക്കുറിച്ച് ഒരു വിവരണം എഴുതി കൊണ്ടുവരണമെന്ന് സാമുവല്‍ സാറ് പറഞ്ഞിട്ടുണ്ട്.”
   നീ ഇത് എത്രവട്ടം ചോദിച്ചതാണ്. നീ സാറിന്റെ കൈയ്യില്‍ കൊടുത്തോളൂ. സമ്മാനം കിട്ടിയാല്‍ വാങ്ങിക്കോളൂ.
  “നീ ഇനി എന്നാണു സ്കൂളില്‍ വരുന്നത്. ചിക്കന്‍പോക്സ് മാറി കുളിച്ചിട്ടല്ലേ വരൂ. അതിനു മുന്‍പ്‌ യുവജനോല്‍സവം ഉണ്ടാവും. രണ്ടു ദിവസത്തെ കലാപരിപാടികള്‍ കാണും. നീ ആ സമയത്ത് വന്നാല്‍ കഥാരചനയില്‍ പങ്കെടുക്കാം.”
“നോക്കട്ടെ, അസുഖം ഭേദമായാല്‍ ഞാന്‍ വരും.”
  “നേരം വൈകി. ഞാനിറങ്ങട്ടെ.”
  കടലാസ് ചുരുള്‍ ബൂക്കിനുള്ളില്‍ ഒളിപ്പിച്ച് അവന്‍ പുറത്തേക്ക് നടന്നു.
    *       *       *      *      *      *     *
യുവജനോത്സവത്തിന്റെ അവസാന ദിവസം. നടക്കുന്നത് സമ്മാനദാനച്ചടങ്ങുകള്‍...ആണ്..  സാമുവേല്‍ സാറാണ് അനൌണ്‍സ് ചെയ്യുന്നത്.  മുഖത്തും ദേഹത്തും നിറയെയുള്ള ചിക്കന്‍പോക്സിന്റെ അവശേഷിപ്പുകളായ കറുത്ത വൃത്തികെട്ട പാടുകള്‍ എന്നില്‍ അപകര്‍ഷതാബോധം ഉണ്ടാക്കി. ഓടിറ്റോറിയത്ത്തിന്റെ ഏറ്റവും പിന്നില്‍ ഞാന്‍ ഒതുങ്ങിക്കൂടിനിന്ന് പരിപാടികള്‍ കാണാന്‍ ശ്രമിച്ചു.
 ഓരോ ഐറ്റത്തിനും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കിട്ടിയവര്‍ക്ക് സമ്മാനം ഉണ്ടായിരുന്നു. അവസാനം ഗ്രൂപ്‌ അടിസ്ഥാനമാക്കിയുള്ള ഐറ്റങ്ങളുടെ ഊഴമായി. നാടകത്തിനും ഗ്രൂപ്പ്‌ ഡാന്‍സിനും സമ്മാനം പ്രഖ്യാപിച്ചു. ലിസ്റ്റിന്റെ അവസാനമെത്തി.
  “ഇനി ഒരു പ്രത്യേകസമ്മാനമാണ് ഞാന്‍ പ്രഖ്യാപിക്കുന്നത്. ഇത് ഒരു മല്‍സര ഇനം ആയിരുന്നില്ല. പക്ഷെ കുറെ കുട്ടികള്‍ പങ്കെടുത്ത ഒരു സംഭവം എന്ന് പറയാം. ഇത്തവണ വിനോദയാത്ര കഴിഞ്ഞു മടങ്ങിയപ്പോള്‍ പങ്കെടുത്ത കുട്ടികളോട് ഒരു യാത്രാവിവരണം എഴുതി കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. പുതിയ സ്ഥലങ്ങള്‍, ഭാഷ, ജനങ്ങള്‍, അവരുടെ ജീവിത രീതികള്‍, ഭക്ഷണശീലങ്ങള്‍ മുതലായവയെക്കുറിച്ചു കുട്ടികള്‍ എങ്ങനെ  വിലയിരുത്തുന്നു, എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്ന് മനസ്സിലാക്കുവാന്‍ വേണ്ടി വിജയന്‍ സാറിന്റെ മനസ്സില്‍ തെളിഞ്ഞ ഒരു ആശയം ആയിരുന്നു അത്. മുപ്പതു കുട്ടികള്‍ അവരുടെ രചനകള്‍ തന്നതില്‍ ശ്യാം ദേവ് തന്ന രചന വളരെ മികച്ചുനില്‍ക്കുന്നു.”  ശ്യാം ദേവിനെ അഭിനന്ദിക്കുവാന്‍ സ്റ്റാഫ്‌ റൂമില്‍ വിളിച്ചപ്പോള്‍ ആണ് ആ സത്യം അറിഞ്ഞത്. മികച്ച രചനയായി ഞങ്ങള്‍ തിരഞ്ഞെടുത്തതു യഥാര്‍ത്ഥത്തില്‍ ശ്യാം ദേവ് എഴുതിയതല്ല എന്ന്. ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞ ശ്യാമിന്റെ സഹപാഠി വിനയനാണ് ആ യാത്രാവിവരണം എഴുതിയത്. ശ്യാം പറഞ്ഞുകൊടുത്ത സംഭവങ്ങള്‍ തന്റെതായ ഭാഷയില്‍ വളരെ വര്‍ണാഭമായി ചിത്രീകരിക്കുവാന്‍ ആ കുട്ടിക്ക് സാധിച്ചിരിക്കുന്നു.
     “പുതിയ സ്ഥലങ്ങള്‍, ഭാഷ, ജനങ്ങള്‍, അവരുടെ ജീവിത രീതികള്‍, ഭക്ഷണശീലങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, കൃഷി മുതലായവയെക്കുറിച്ചുകൂടി വിനയന്‍ നല്ല വിശദമായി പ്രദിപാദിച്ചിരിക്കുന്നു. സര്‍വ്വോപരി എടുത്തുപറയേണ്ട വസ്തുത ശ്യാമിന്റെ ദാനശീലമാണ്. വീട്ടില്‍ നിന്ന് ഷോപ്പിങ്ങിന് നല്‍കിയ പണം അധികവും പട്ടിണിക്കാര്‍ക്ക് ദാനം നല്‍കാന്‍ കാണിച്ച മനസ്സ് പ്രശംസനീയമാണ്. അശരണരും ആലംബഹീനരുമായ പട്ടിണിപ്പാവങ്ങളെ സഹായിക്കുക നമ്മുടെ ഓരോരുത്തരുടെയും കര്‍ത്താവ്യമാണന്നു ഈ പ്രവര്‍ത്തി നമ്മെ ഉദ്ബോധിപ്പിക്കുന്നു.”
   അതുകൊണ്ട് പ്രത്യേക പുരസ്കാരം വിനയനും, ശ്യാം ദേവിനും  കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അര്‍ഹതപ്പെടാത്ത സമ്മാനം നിരസിച്ചു യഥാര്‍ത്ഥ പ്രതിഭയെ നമുക്ക് കാട്ടിത്തന്ന ശ്യാമിന് പ്രത്യേക അഭിനന്ദനങ്ങള്‍. ആരവങ്ങല്‍ക്കിടയിലൂടെ ഞാന്‍ വേദിയിലേക്ക് നടന്നു. ഹെഡ്‌മാസ്റ്റര്‍ സമ്മാനവും സര്ടിഫിക്കടും നല്‍കിയപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു. നിറഞ്ഞുതുളുംപിയ കണ്ണുകളോടെ ശ്യാം ദേവിന്റെ കൈ പിടിച്ചുകൊണ്ട്‌ ഞാന്‍ ഓടിറ്റോറിയത്ത്തിന്റെ പുറത്തേക്കു നടന്നു.

   

Sunday, 27 April 2014

മരക്കുതിര

  മരക്കുതിര
     സെന്റ്മേരീസ് മേരീസ്‌ ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്ന സ്ഥാപനത്തിന് മുന്നില്‍ ബസ്സിറങ്ങുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. അറുപതടിയോളം നീളവും അതിനൊത്ത ഉയരവുമുള്ള കടയുടെ മുന്‍വശം വര്‍ണക്കടലാസുകളും പൂക്കളും ബലൂണും ഉപയോഗിച്ച് നന്നായി അലങ്കരിച്ചിരുന്നു. ഉത്സവസീസണുകളില്‍ കച്ചവടം കൊഴുപ്പിക്കാന്‍ ഉള്ള ബിസിനസ്സുകാരുടെ ഓരോ പൊടികൈകള്‍. മുന്‍വശത്തെ ഗ്ലാസ്സിലൂടെ നോക്കിയാല്‍ അകത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന സെറ്റി, ഡൈനിംഗ് ടേബിള്‍, കട്ടില്‍, ട്രെസ്സിംഗ് ടേബിള്‍, ദിവാന്‍ കോട്ട്, അലമാര മുതലായ ആധുനിക ഫര്‍ണിച്ചറുകള്‍ വ്യക്തമായി കാണാം.
     ഇട്ടിച്ചന് ഇന്നു നല്ല കച്ചവടമാണന്നു തോന്നുന്നു. കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. തിളങ്ങുന്ന ഒരു മഞ്ഞ ജൂബയണിഞ്ഞ അയാള്‍ ഒരു ചെറുപുഞ്ചിരിയോടെ ഓടിനടക്കുന്നു. ഓരോ കസ്ടമറെയും ഹസ്തദാനത്തോടെ സ്വീകരിക്കുന്നുണ്ട്. മുഷിഞ്ഞ വസ്ത്രത്തോടെ കടക്കുള്ളിലേക്ക് കയറിച്ചെല്ലാന്‍ മടിതോന്നിയെങ്കിലും വേറെ നിവര്‍ത്തിയില്ലാത്തതിന്നാല്‍ ഞാന്‍ കടക്കുള്ളില്‍ കയറി ഒതുങ്ങി നിന്നു. വേഷമാണല്ലോ ഓരോ മനുഷ്യന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.
         തൂണിനോട് ചേര്‍ന്ന് ഒതുക്കി വെച്ചിരിക്കുന്ന ഡ്രിഫ്റ്റ് വുഡ്‌ ഐറ്റങ്ങള്‍ ഒന്നും വിറ്റുപോയിട്ടില്ല. അവയില്‍ എഴുതിയിട്ടിരിക്കുന്ന പ്രൈസ്‌ ടാഗുകള്‍ കാറ്റിലാടുന്നുണ്ട്. അവ ഒന്നെങ്കിലും  വിറ്റുപോയിരുന്നെങ്കില്‍ റേഷന്‍ വാങ്ങാനുള്ള കാശ് കിട്ടുമായിരുന്നു. ഞാന്‍ വീട്ടില്‍ കുത്തിയിരുന്ന് കൊത്തിമിനുക്കി പോളീഷ് ചെയ്തെടുത്ത  ഓരോ ശില്പങ്ങള്‍. അവ ഓരോന്നും ഉപഭോക്താക്കളുടെ മനസ്സില്‍ എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാക്കിയാല്‍ രക്ഷപെട്ടു. അവര്‍ നല്ല വില കൊടുത്തു അവ വാങ്ങിയാല്‍ വീട്ടിലെ പട്ടിണി ഒരാഴ്ചത്തേക്ക് എങ്കിലും മാറികിട്ടും. ഈ സാധനങ്ങള്‍ കടയില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അനുവാദവും അതിനു വേണ്ട സ്ഥലവും ഒരുക്കി  തന്നത് തന്നെ ഇട്ടിച്ചന്റെ മഹാമനസ്കത എന്നുവേണം പറയാന്‍ . ബിസിനസ്സില്‍ പൊളിഞ്ഞ പഴയ കൂട്ടുകാരനെ സഹായിക്കാന്‍ തുനിഞ്ഞ അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് സാമ്പത്തിക സഹായം ഒന്നും ആവശ്യപ്പെടാതിരുന്നത്. മാസത്തില്‍ ഒന്നുരണ്ടെണ്ണം വീതം വിറ്റുപോയിരുന്നതാണ്. പക്ഷെ കഴിഞ്ഞ മൂന്നു മാസമായി ഒന്നും കച്ചവടമായിട്ടില്ല.
  തിരക്കൊഴിഞ്ഞപ്പോള്‍ ഇട്ടിചന്‍ എന്നെ കൈകാട്ടി വിളീച്ചു.  "സാധനം ഒന്നും വിറ്റുപോയിട്ടില്ല സജീവേ. ഞാന്‍ ശ്രമിക്കാഞ്ഞല്ല. നിനക്കു പറഞ്ഞാല്‍ മനസ്സിലാവുമല്ലൊ. എല്ലാവര്ക്കും ഏറ്റവും വില കുറച്ച്‌ സാധനം കിട്ടണം. മികച്ച ഗുണനിലവാരം ഉണ്ടായിരിക്കണം. അതിന്റെകൂടെ കുറച്ചു കരകൌശലവസ്തുക്കള്‍ വാങ്ങി വീട് മോടിപിടിപ്പിക്കാന്‍ ആയിരമോ രണ്ടായിരമോ മുടക്കാന്‍ മനസ്സില്ല. ഞാന്‍  നിര്‍ബന്ധിക്കാറുണ്ട്. അവരുടെ പോക്കെറ്റില്‍  കിടക്കുന്ന കാശല്ലേ. പിടിച്ചു വാങ്ങിക്കാന്‍ പറ്റുമോ’’.
     ഇട്ടിച്ചന്‍ ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് എന്റെ പോക്കെറ്റില്‍ തിരുകി.
   ‘തല്‍ക്കാലം ഇതിരിക്കട്ടെ. നിന്റെ ആവശ്യങ്ങള്‍ നടക്കട്ടെ.. എല്ലാ ആഴ്ചയും നീ ഇല്ലാത്ത കാശുമുടക്കി ഇങ്ങോട്ട് വരേണ്ട. എന്തെങ്കിലും വിറ്റുപോയാല്‍ ഞാന്‍ വിളിക്കാം. അടുത്ത ആഴ്ച കുറച്ച്‌ കൂടുതല്‍ ഫര്‍ണിച്ചറുകള്‍ വരും. ഡിസ്പ്ലേ ചെയ്യാന്‍ സ്ഥലം കുറവാണ്. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.”
          ഇട്ടിച്ചന്‍ എന്താണ് ഉദ്ദേശിച്ചത്. സാധനങ്ങള്‍ മാറ്റി സ്ഥലം കാലിയാക്കി തരണമെന്നാണോ. അതോ ഇനി ശല്യപ്പെടുത്താന്‍ ഇങ്ങോട്ട് വരരുതെന്നാണോ. ഷോറൂമിലെ ഫില്‍ടരില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ച്‌ ഞാന്‍ പുറത്തെ കനത്ത വെയിലിലേക്കിറങ്ങി.
       ബസ്സിറങ്ങി റേഷന്‍ കടയില്‍ നിന്ന് അരിയും വാങ്ങി സാവധാനം വീട്ടിലേക്കു നടന്നു. അനഘാ ഫര്‍ണിച്ചര്‍ മാര്ട്ടിന് മുന്നില്‍ ഒരു നിമിഷം നിന്നു. ഷട്ടര്‍ പൂട്ടിയിരിക്കുന്ന കനത്ത താഴ് എന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ വീണ ഇരുട്ടുകനത്ത ഒരു തിരശീല പോലെ തോന്നി. ഇട്ടിച്ചന്റെ കടയെക്കാള്‍ നല്ല കച്ചവടം ഉണ്ടായിരുന്ന കട. ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ മാത്രമായിരുന്നു കച്ചവടം. അകലെ നിന്നും കേട്ടറിഞ്ഞ് ആള്‍ക്കാര്‍ വന്നു ഫര്‍ണിച്ചര്‍ വാങ്ങിയിരുന്നു. അഞ്ചാറു ജോലിക്കാര് ഷോറൂമില്‍ തന്നെ ഉണ്ടായിരുന്നു. പത്തു ആശാരിമാര്‍ വര്‍ക്ക്‌ഷോപ്പില്‍ സ്ഥിരമായി  പണിചെയ്തിരുന്നു. പിന്നെ പോളീഷ് ചെയ്യാന്‍ വേറെ അഞ്ചു പേര്‍ കൂടി. എന്ത് ആഹ്ലാദം നിറഞ്ഞ ദിവസ്സങ്ങള്‍ ആയിരുന്നു.
       സജീവ്‌ ഫര്‍ണിച്ചര്‍ കട തുടങ്ങിയത് നല്ല രാശിയുള്ള സമയത്താണ് എന്ന് എല്ലാവരും പറയുമായിരുന്നു. തവണ വ്യവസ്ഥയില്‍ കച്ചവടം തുടങ്ങിയതോടു കൂടി കൂടുതല്‍ അഭിവൃത്തിപ്പെടുകയാണ്  ഉണ്ടായത്. പക്ഷെ അധികനാള്‍ നീണ്ടുനിന്നില്ല ആ സന്തോഷങ്ങള്‍. ഈര്‍ച്ച മില്ലിലേക്ക് പോയ ലോറി അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചതോടെ കഷ്ടകാലം ആരംഭിക്കുകയായി. ഓരോ ദിവസവും ഓരോ വൈതരണികള്‍. അവസാനം കടയും വണ്ടികളും വര്‍ക്ക്ഷോപ്പും വീടും എല്ലാം നഷ്ടമാവുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
    കുലത്തൊഴിലായി കിട്ടിയ ആശാരിപ്പണിയിലെ വൈദഗ്ധ്യം ഒന്നുകൊണ്ടു മാത്രമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗള്‍ഫില്‍ പോകാന്‍ ഒരു അവസരം ലഭിച്ചത്. പതിനഞ്ചു വര്ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൊണ്ട് ആദ്യം സഹോദരിയുടെ വിവാഹം. പിന്നെ ഒരു നല്ല വീട് പണിതു. കുറച്ചു പേര്‍ക്കെങ്കിലും സ്ഥിരമായി ഒരു തൊഴില്‍ കൊടുക്കാനാകുമല്ലോ എന്ന കണക്കുക്കൂട്ടലുകളാണ്  ഒരു കട തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അഞ്ചു വര്‍ഷക്കാലം നല്ല രീതിയില്‍ പോയ ബ്സിനസ് ആ ലോറി അപകടത്തെത്തുടര്‍ന്ന്  സാവധാനമാണ് തകര്‍ന്നുതുടങ്ങിയത്.
    മരക്കുറ്റികള്‍ ചെത്തിമിനുക്കി പോളീഷ് ചെയ്തു ഓരോ ശില്പങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് ഗോപാലേട്ടനില്‍ നിന്നാണ് പഠിച്ചത്. ഉളിയും ചിന്തേരും ഉപയോഗിക്കാന്‍ ആവാത്ത തടികളില്‍ കുപ്പിച്ചില്ലും സാന്റ്പേപ്പരും ആയുധമായി. മരക്കുറ്റികളില്‍ ഒളിഞ്ഞിരിക്കുന്ന ഓരോ രൂപങ്ങളെ അതിവിദഗ്ധമായി പുറത്തുകൊണ്ടുവരാന്‍ ആയി. കുതിരകള്‍, കഴുകന്‍ കസേര. അങ്ങനെ പല പല രൂപങ്ങള്‍. അവയ്ക്ക് പിന്നെ നിറങ്ങളും  ചമയങ്ങളും നല്‍കി ഭംഗിയുള്ള ദാരുശില്‍പങ്ങള്‍ മെനഞ്ഞെടുത്തു. ഫോണ്‍ സ്ടാണ്ടായും ടീപ്പോയ്‌ ആയും കോര്‍ണര്‍ ടേബിള്‍ ആയും ഷോകേസിലെ അലങ്കാരവസ്തുവായും പലരുടെയും സ്വീകരണമുറിയില്‍ സ്ഥാനംപിടിച്ചു.
  ശനിയാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ ഇട്ടിച്ചന്റെ കടയിലെ ലോറിയും ഒരു കാറും  വീടിനു മുന്നില്‍ വന്നു നിന്നു. ലോറിയില്‍ നിറയെ ഞാന്‍ കടയില്‍  വെച്ചിരുന്ന ഡ്രിഫ്റ്റ്വുഡ്‌ ഐറ്റംസ് ആയിരുന്നു. ഈശ്വരാ കടയില്‍ സ്ഥലമില്ലാതെ എല്ലാം തിരിച്ചിറക്കി വെച്ചിട്ട് പോകാനുള്ള പരിപാടിയാണോ. ഇവയൊന്നും വിറ്റ് പോകാതെ എങ്ങനെ ജീവിക്കും. ഇട്ടിച്ചന്റെ സെയില്‍സ്മാന്‍ ചിരിച്ചുകൊണ്ടാണ് വീട്ടിലേക്കു കയറിവന്നത്. കൂടെ മാന്യമായി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
  ചേട്ടാ ഇത് ഇന്റര്‍ നാഷണല്‍ ഹോട്ടല്‍സ്‌ന്റെ  ആളാണ്‌. അവര്‍ക്ക് ചേട്ടന്റെ കുറെ ഡ്രിഫ്റ്റ്വുഡ്‌ ഐറ്റംസ് വേണം. കടയില്‍ ഉണ്ടായിരുന്നത് തികഞ്ഞില്ല. കൂടുതല്‍ സാധനം വേണമെന്നാണ് പറയുന്നത്. ഇവിടെ പണി ഫിനിഷ്‌ ചെയ്ത ഐറ്റംസ് വല്ലതും ഉണ്ടങ്കില്‍  ഈ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോകാനാണ് സാറ് എന്റെ കൂടെ വന്നിരിക്കുന്നത്.  തിങ്കളാഴ്ച ഇവരുടെ ഹോട്ടലിന്റെ ഉദ്ഘാടനമാണ്. അതിനു മുന്‍പായി റിസപ്ഷനും ലോഞ്ചും എല്ലാം ഒന്ന് അലങ്കരിക്കാനാണ്.
          സെയില്‍സ്മാന്‍റെ വാക്കുകളെ എനിക്ക് വിശ്വസിക്കുവാന്‍ ആയില്ല. പെട്ടന്ന് ലോട്ടറി അടിച്ചതുപോലെയാണ് എനിക്ക്  തോന്നിയത്. കണ്ണില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു. ജീവിതം വഴിമുട്ടി നിന്ന വേളയില്‍ ആശ്വാസത്തിന്റെ ഒരു പച്ചത്തുരുത്ത് കണ്ടുമുട്ടിയ അനുഭൂതി. ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും കുളിര്‍ വിതറുന്നുവോ. നിറഞ്ഞ സന്തോഷത്തോടെയാണ് ഞാന്‍ വര്‍ക്ക്‌ഷോപ്പിലേക്ക് നടന്നത്. ചിന്തേരുപൊടിയുടെയും വാര്‍ണിഷിന്റെയും മണം നിറഞ്ഞ   വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ഒരു മരക്കുതിര അതിവേഗം സവാരിചെയ്യുന്ന ഒരു പടയാളിയെ പോലെ ഇളകിയാടിക്കൊണ്ടിരുന്നു.


(ചിത്രങ്ങള്‍; ഗൂഗിളില്‍ നിന്ന്)