Monday 13 April 2020

ആദ്യെത്തെ പെണ്ണുകാണൽ

*ആദ്യത്തെ പെണ്ണുകാണൽ*

1992
മാർച്ച് മാസത്തിൽ
തിരുച്ചിറപ്പള്ളിയിൽ പ്രമോഷൻ ട്രെയിനിങ്ങിന് പോയിരിക്കുമ്പോൾ ആണ്
ചേട്ടൻറെ ഒരു കത്ത് കിട്ടുന്നതു്.

'അടുത്താഴ്ച  പറ്റുമെങ്കിൽ ഒരു ദിവസം ലീവ് എടുത്തു വരണം .ഒരു അത്യവശ്യ കാര്യമുണ്ട് .

ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഒരു ദിവസത്തെ ലീവ് ചോദിക്കാം.
ശനിയാഴ്ച കാലത്ത് തന്നെ ലീവ് ലെറ്റർ കൊടുത്തു. ട്‌റെയിനിംഗ് സ്കൂളിൽ ആണങ്കിലും ലീവ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അത്യാവശ്യമാണന്ന് പറഞ്ഞപ്പോൾ അനുവദിച്ചു

വൈകിട്ട് എറണാകുളത്തേക്ക് പുറപ്പെടുന്ന ടീ ഗാർഡൻ എക്സ്പ്രസ്സ് പിടിച്ച് എറണാകുളത്തെത്തിയാൽ കോട്ടയത്തിന് പോകാൻ തിരുവനന്തപുരം മെയിൽ കിട്ടും. കോട്ടയത്തിറങ്ങി ബസ്സ് പിടിച്ച് വീടെത്തുമ്പോൾ 10 മണി കഴിഞ്ഞിരുന്നു.

എന്നെ കണ്ടപ്പോൾ മുതൽ അമ്മയും സഹോദരങ്ങളും ചിരി തുടങ്ങി. അവർ ആദ്യമായാണ് എന്റെ തല മുണ്ഡനം ചെയ്തു കാണുന്നത്. തിരുച്ചിറപ്പള്ളിയിലെ കത്തുന്ന വെയിലിൽ നിന്ന് മോചനം നേടാൻ സുഹൃത്തുക്കൾക്കൊപ്പം പോയി തല മൊട്ടയാക്കിയതാണ്. തമിൾ നാട്ടിൽ മൊട്ടത്തലയന്മാർ സർവ്വസാധാരണം ആണങ്കിലും കേരളത്തിൽ അധികം ആൾക്കാർ തല മുണ്ഡനം ചെയ്യാറില്ല.

"നിന്നെ ഒരു പെണ്ണുകാണാൻ പോകാനാണ് ലീവ് എടുത്ത് വരാൻ പറഞ്ഞത്. നീയിത് എന്ത് പണിയാ ഈ കാണിച്ചത് ?"

ഞാൻ ഒന്ന് ചിരിച്ചതേയുള്ളു. മറുപടി ഒന്നും പറഞ്ഞില്ല.

"ഒന്നാമതേ മീശയില്ല . ഇനി തല കൂടി മൊട്ടയടിച്ച് ...... വേണ്ട. ഇനി ട്റെയിനിംഗ് കഴിഞ്ഞ് വന്ന് അടുത്ത മാസം പോകാം."

അമ്മയതും പറഞ്ഞ് അകത്തേക്ക് നടന്നു.

"ഏതായാലും മെനക്കെട്ട് വന്നതല്ലേ . പോയി കണ്ടേക്കാം. എവിടെയാ അവരുടെ വീട് ?"

"കുമളിയടുത്ത് എവിടെയോ ആണ്."

"ശരി പോയി നോക്കാം "

ഉച്ചകഴിഞ്ഞാണ് പുറപ്പെടാൻ പറ്റിയതു്. കൂട്ടുകരൻ സുരേഷും കൂടെ വന്നു.  ബ്രോക്കർ മുണ്ടക്കയം ബസ് സ്റ്റാണ്ടിൽ കാത്ത് നിൽപുണ്ടായിരുന്നു. എന്റെ മൊട്ടത്തല കണ്ടിട്ട് ബ്രോക്കർക്ക് തീരെ പിടിച്ചില്ല. അയാളുടെ മുഖത്ത് നീരസം പ്രകടമായിരുന്നു.

"സാറിനൊരു തൊപ്പി വാങ്ങി വെച്ചുകൂടായിരുന്നോ?"

"എന്തിന്?''

" വേണ്ടങ്കിൽ വേണ്ട "

"ഇങ്ങനെ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. "

ബ്രോക്കർക്ക് എന്റെ മറുപടി ഇഷ്ടമായില്ല. അയാൾ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരിക്കയാണ്. പെരുവന്താനം മുതൽ ബസ്സ് സാവധാനത്തിലായി മല കയററം . തോയിലത്തോട്ടങ്ങളാൽ സമൃദ്ധമായ പീരുമേടും കുട്ടിക്കാനവും വണ്ടിപ്പെരിയാറും കടന്ന്
 കുമളിയിലെത്തി ഓട്ടോ വിളിച്ച് അവരുടെ വീടെത്തുമ്പാൾ 3.30.pm കഴിഞ്ഞിരുന്നു.

ഗേറ്റ് കടന്ന് അമ്പത് മീറ്ററോളം നടന്നാലേ അവരുടെ വീട്ടുമുറ്റത്ത് എത്തുകയുള്ളു. വീട്ടിലേക്കുള്ള വഴിയിൽ സമുദ്ധമായ പച്ചിലച്ചാർത്തും അതിന്റെ നിഴലും. ചെമ്പരത്തിച്ചെടികൾ അതിരിട്ട വഴിയും അതിനിരുവശത്തുമുള്ള വിശാലമായ പറമ്പും . പറമ്പിൽ എല്ലാ വിധ നടുതലകളും ഫലവൃക്ഷങ്ങളുമുണ്ട്. ജാതി, പ്ലാവ്, മാവ്, ചാമ്പ , ഏലം, വാഴ, ചേന, ചേമ്പ്,  പെണ്ണിന്റെയച്ഛൻ നല്ല കർഷകൻ കൂടിയാണന്ന് തോന്നുന്നു.

മണൽ വിരിച്ച മുററത്ത് പനമ്പിൽ  ഉണങ്ങാനിട്ടിരിക്കുന്ന കുരുമുളക് വാരി ചാക്കിൽ നിറക്കുന്ന പണിക്കാരൻ ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു.

"യാരെ പാക്കണം. "

"ചന്ദ്രൻ സാർ "

പുറത്തെ സംസാരം കേട്ട് ഒരു പെൺകുട്ടി ഇറങ്ങി വന്നു. ബ്രോക്കർ ആ കുട്ടിയുടെ നേരെ തിരിഞ്ഞു.

"ചന്ദ്രൻ സാർ ?"

" അച്ചനും അമ്മയും സ്കൂളീന്ന്  വരാൻ 4.30 ആകും "

ബ്രോക്കർ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന്  എന്തോ പറഞ്ഞു. അവൾ ഒരു ചിരിയോടെ അകത്തേക്ക് നടന്നു. അകത്ത് ഫോൺ ഡയൽ ചെയ്യുന്ന ശബ്ദം. പിന്നെ അടക്കിപ്പിടിച്ച സംസാരം. കുറച്ച് കഴിഞ്ഞ് പെൺകുട്ടി വീണ്ടും വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

" അച്ഛനുമമ്മേം വരാൻ കുറച്ചു കൂടി വൈകും. 5.30 കഴിയും. സ്കൂളിൽ PTA മീറ്റിംഗുണ്ട്. നിങ്ങള് കയറി ഇരിക്ക് "

വിശാലമായ മണൽ വിരിച്ച മുറ്റത്തിന്റെ അതിരുകളിൽ ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. എല്ലാ ചെടികളിലും പല നിറങ്ങളിലുള്ള പൂക്കൾ സുഗന്ധം പരത്തി നിൽക്കുന്നു. 

റെഡ് ഓക്സൈസ് ഇട്ട വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന ചൂരൽ കസേരകൾ. ഒരു ടീപ്പോയി. അതിൽ മടക്കി വെച്ചിരിക്കുന്ന ദിനപ്പത്രം. ചുവരിൽ ഫ്രെയിം ചെയ്തു് വെച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. വരാന്തയുടെ മൂലയിൽ മേശപ്പുറത്ത് ഒരു ക്യാരം ബോർഡ് . അതിനു ചുറ്റും നാല് കസേരകൾ . ക്യാരം ബോർഡ് കണ്ട തോടെ സുരേഷ് അതിനടുത്തേക്ക് നടന്നു.   സ്ട്രൈക്കർ എടുത്ത് ഒരു കോയിൻ പോക്കറ്റ് ചെയ്തു കൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു.
വെറുതെ ന്യൂസ് പേപ്പർ മറിച്ചുനോക്കി  ഞാൻ ഒരു കസേരയിൽ  ഇരുന്നു

ബ്രോക്കർമാർ ചുമരിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഫോട്ടോകളിൽ നോക്കി നിൽക്കുകയാണ് .എല്ലാം വയസ്സായ ആൾക്കാരുടെ ചിത്രങ്ങൾ .

ഈ സമയം ഗേറ്റ് കടന്ന് രണ്ട് പെൺകുട്ടികൾ  മുറ്റത്തേക്ക്  കയറിവന്നു. 20 - ൽ താഴെ മാത്രം പ്രായം വരുന്ന രണ്ട് സുന്ദരികൾ.. വലിയ പാവാടയും ബ്ലൗസും വേഷം. കോളേജ് വിട്ട് വരികയാണന്ന് തോന്നി. മാറത്തടുക്കിപ്പിടിചിരിക്കുന്ന പുസ്തകങ്ങൾ. അവരുടെ പിറകേ ഒരു പ്രായമായ സ്ത്രീ വന്നു. വെള്ളമുണ്ടും നേരിയതും വേഷം. മുടി അൽപം നരച്ചിട്ടുണ്ട്.

പിന്നെ ചായയും പലഹാരങ്ങളും വന്നു. എല്ലാവരെയും പരിചയപ്പെട്ടു. മൂത്ത മകൾ ഡിഗ്രിയും BEd - ഉം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. ഇളയവർ കുമളിയിലെ ട്യൂറ്റോറിയൽ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. അച്ഛൻ 2 km അകലെയുള്ള സ്കൂളിൽ ഹെഡ്മാസ്റ്റർ . അമ്മ അവിടെ തന്നെ മലയാളം അദ്ധ്യാപിക. അകന്ന ബന്ധത്തിലുളള സ്ത്രീയാണ് ഇടക്ക് വീട്ടിലേക്ക് കയറി വന്നതു്.

ഒരു മണിക്കൂറിന് ശേഷം അച്ഛനും അമ്മയും ഒരു ബജാജ് ലാംബി സ്കൂട്ടറിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും ക്യാരംസ് കളിക്കുകയായിരുന്നു. കളിയിൽ ഞാൻ വിദഗ്ദ്ധനല്ലെങ്കിലും കൂട്ടുകാരൻ സുരേഷ് നന്നായി കളിക്കുന്നുണ്ടായിരുന്നു. മൂത്ത പെൺകുട്ടിയെയാണ് ഞാൻ കാണാൻ എത്തിയത്. അതുകൊണ്ടായിരിക്കും ആ കുട്ടി കളിക്കാൻ വന്ന് ഇരുന്നില്ല. കുറച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ എന്റെയും അവളുടെയും പരിഭ്രമവും ലജ്ജയും മാറി. പിന്നെ അവൾ ധാരാളം സംശയങ്ങൾ എന്നോട് ചോദിച്ചു തുടങ്ങി..
ട്രെയിൻ ഓടിക്കുന്നതിനെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങൾ അധികവും. പിന്നെ തല മൊട്ടയടിച്ചതിന്റെ കാരണങ്ങൾ . എറണാകുളം എന്ന മഹാനഗരത്തിൽ 6 വർഷമായി ജീവിക്കുന്ന എന്നോട് അൽപം ബഹുമാനവും ആദരവും അവളുടെ സംസാരത്തിൽ കണ്ടു.
അച്ഛനുമമ്മയും വന്ന് 15 മിനിട്ടിനുള്ളിൽ  ഞങ്ങൾ ഇറങ്ങി. ജനനത്തിയതിയും നാളും പരസ്പരം കൈമാറി.

മടക്ക യാത്രയിൽ  പെൺകുട്ടിയുടെ മുഖം മനസ്സിൽ കടന്നു കൂടി. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രം. മനസ്സിൽ എന്തെന്നില്ലാത്ത ഒരു വെപ്രാളവും പരവേശവും വിങ്ങലും.  ആ കുട്ടിയെ ഒന്ന് കൂടി കാണണം എന്ന ആഗ്രഹം മനസ്സിൽ ശക്തമായി. മറ്റൊന്നും ചിന്തിക്കാനാവാത്ത അവസ്ഥ. അപ്പോൾ ഞാൻ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥയെ പ്രണയമെന്ന് വിളിക്കാമെങ്കിൽ ഞാനും പ്രണയിച്ചിട്ടുണ്ട്. 
അന്ന് മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത സമയമാണ്. ലാൻഡ് ഫോണിന്റെ നമ്പർ ചോദിക്കാനും മറന്നു.

അടുത്ത ദിവസം തിരുച്ചിയിലെ ട്‌രെയിനിംഗ് സ്കൂളിൽ സുഹൃത്തുക്കളോട് ഈ കഥ വിവരിക്കുമ്പോൾ ആരും വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല. പൊതുവേ അന്തർമുഖനായിരുന്ന ഞാൻ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ  നയത്തിൽ പിൻ തിരിയുകയേ ഉള്ളൂ എന്ന കടുത്ത വിശ്വാസത്തിലായിരുന്നു അവർ.

ഒരാഴ്ചക്ക് ശേഷം ചേട്ടന്റെ കത്ത് കിട്ടി. ആ ആലോചന വേണ്ടന്ന് വെച്ചു എന്ന് പറഞ്ഞു. മൂന്ന് പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്ന് പെണ്ണ് കെട്ടിയാൽ എല്ലാ ഉത്തരവാദിത്തവും മുന്നിൽ നിന്ന് നടത്തിക്കൊടുക്കേണ്ടിവരും   അതുകൊണ്ട് ഒരു ആങ്ങളയെങ്കിലും ഉള്ള വീട്ടിൽ നിന്ന് ആലോചിക്കാം എന്നായിരുന്നു അവരുടെ തീരുമാനം.

എന്റെ താല്പര്യം ഞാനറിയിച്ചെങ്കിലും ആരും അതംഗീകരിക്കുവാൻ തയ്യാറായില്ല.
പിന്നെ രണ്ടു മൂന്ന് പ്രപ്പോസൽ വന്നുവെങ്കിലും ഞാനും അൽപം വാശി പിടിച്ചുനിന്നു. കാലാന്തരത്തിൽ ആ കുട്ടിയുടെ കല്യാണം കഴിഞ്ഞതായറിഞ്ഞു. ആ വാർത്ത എന്നിൽ വലിയ നടുക്കം ഒന്നും ഉണ്ടാക്കിയില്ല. കാരണം ഞാൻ അവളെ മറന്ന് തുടങ്ങിയിരുന്നു.

ജോലി കഴിഞ്ഞ് കോട്ടയം വരെ ട്‌റെയിനിൽ പോയി അവിടന്ന് ബസ്സിൽ കയറിയാണ് വീട്ടിൽ പോകുന്നതു്. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം  സെന്റ് ജോസഫ് സ്കൂളിന്റെ മുന്നിൽ ഒരു ബസ്റ്റോപ്പ് ഉണ്ട്. അവിടെ നിന്ന് കിട്ടിയ KSRTC LS ഓർഡിനറി ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. വീട്ടിനടുത്തുള്ള പാറത്തോട്ടിൽ സ്റ്റോപ്പുള്ള ബസ്സാണ്. പാമ്പാടി ആകുമ്പോൾ കുറെ ആളിറങ്ങി സീറ്റ് കിട്ടാറുണ്ട്. പതിവ് പോലെ കുറെ പേർ പാമ്പാടിയിൽ ഇറങ്ങി. ഒരു സീറ്റ് കിട്ടി. അടുത്തിരുന്ന മദ്ധ്യവയസ്കൻ എന്നെ നോക്കി ചിരിച്ചു
എവിടെയോ കണ്ട് മറന്ന മുഖം. എത്ര ഓർത്തിട്ടും ഒരു പിടിയും  കിട്ടുന്നില്ല.

"ജോലി കഴിഞ്ഞു വരികയാണോ.."

.അതേ''

"എണാകുളത്ത് തന്നെയല്ലേ "

"അതേ "

"എന്നെ അറിയുമോ?''

"അറിയാം എറണാകുളത്ത് റെയിൽവേയിൽ അല്ലേ. ?
ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. കുമളിയടുത്ത് വെള്ളാരം കുന്നിൽ ... "

പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും എന്റെ മനസ്സിൽ കയറിയില്ല. സ്ഥലകാലഭ്രമം ബാധിച്ച പോലെ ഞാൻ മരവിച്ചിരുന്നു...........

*ഉദയപ്രഭൻ*

Saturday 28 March 2020

പ്രതി നാടൻ കോഴി

*പ്രതി നാടൻ കോഴി*
ഉദയ പ്രഭൻ


വീടിൻറെ ബാൽക്കണിയിൽ നല്ല കാറ്റ് ഉണ്ടായിരുന്നു.  താഴ്‌വരയിൽ നിന്ന് അടിക്കുന്ന തണുത്തകാറ്റ്.  അകലെ മലമടക്കുകളിൽ തേയിലത്തോട്ടത്തിന്റെ പച്ചപ്പ്.  ഇടയ്ക്കിടെ ഉയർന്നു നിൽക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങൾ കാറ്റിലുലഞ്ഞാടുന്നു.
അസ്തമയ സൂര്യ കിരണങ്ങൾ
താഴ്വരയിൽ പലയിടത്തും നിഴൽ പരത്തിയിരിക്കുന്നു.

 അടിവാരത്തുനിന്നും  മലയെ ചുറ്റിപ്പറ്റി  കിടക്കുന്ന വളഞ്ഞുപുളഞ്ഞ ചെമ്മൺ റോഡിലൂടെ ഒരു ബുള്ളറ്റ് കയറ്റം കയറി വരുന്ന ശബ്ദം.  മിനിറ്റുകൾക്കുള്ളിൽ ബുള്ളറ്റ് ഗേറ്റ് കടന്ന് വന്ന് മുറ്റത്തെ ബദാം മരത്തണലിൽ പാർക്ക് ചെയ്തു. യാത്രികൻ ഹെൽമെറ്റ് ഊരി ഹാൻഡിൽ തൂക്കി . ഇടവക വികാരിയാണ് . ളോഹ ഇടാതെയുള്ള സ്വകാര്യ ഭവന സന്ദർശനമാണ്.  ബാൽക്കണിയിൽ ജാൻസിയെ കണ്ട്  കൈയ്യ് ഉയർത്തി കാട്ടി ചിരിച്ചു. എന്തോ ജാൻസിക്ക് പ്രത്യഭിവാദ്യം ചെയ്യാനോ ചിരിക്കാനോ തോന്നിയില്ല. റിയർവ്യൂ മിററിൽ നോക്കി തലമുടി ശരിയാക്കിയിട്ട്  അച്ചൻ സിറ്റൗട്ട് നേരെ നടന്നു .

കോളിംഗ് ബെൽ മുഴങ്ങുന്നതിന്റെയും ആരോ കതക്  തുറക്കുന്നതിനും ശബ്ദം .  താഴെ ഹാളിൽ അവർ എന്തൊക്കെയോ സംസാരിക്കുന്നത് അവ്യക്തമായി കേൾക്കാം.  ജാൻസി വാട്ടർ ബോട്ടിൽ എടുത്ത് അല്പം വെള്ളം കുടിച്ച് വീണ്ടും വായിച്ചുകൊണ്ടിരുന്ന പുസ്തകം  കൈയിലെടുത്തു.

പുസ്തകത്തിലൂടെ കണ്ണോടിച്ചിരിക്കുമ്പോൾ അച്ചൻ സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് വന്നു. കയ്യിൽ പാതി കുടിച്ച ജ്യൂസിന്റെ  നീളമുള്ള ഗ്ലാസ്.  പിന്നിലായി റോയിച്ചനുമുണ്ട്. റോയിച്ചന്റെ കയ്യിൽ ഒരു പളുങ്ക് സോസറിൽ ഈന്തപ്പഴവും പിസ്താ നട്ട്സും . അച്ചൻ കസേര വലിച്ചിട്ട് ഇരുന്നു.  ജാൻസി മനസ്സില്ലാമനസ്സോടെ കസേരയിൽ നിന്ന് എഴുന്നേറ്റു . കയ്യിലിരുന്ന പുസ്തകത്തിനിടയിൽ ഒരു പേന അടയാളമായി വെച്ച് അവൾ ചെറിയ പുഞ്ചിരിയോടെ  അച്ചന് സ്തുതി പറഞ്ഞു.

"ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ! "

"എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ "

 അച്ഛൻ ഒരു ചിരിയോടെ ജാൻസി വായിച്ചുകൊണ്ടിരുന്ന പുസ്തകം കയ്യിൽ എടുത്തു
*In the mind of a female serial killer*

" ഇതെല്ലാം സൈക്കോളജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണല്ലോ ജാൻസീ..."

*The man in the monster*

*Burried dreams*

*Silent rage*

*The last victim*

*Criminal shadows*

അച്ചൻ ഓരോ പുസ്തകവും എടുത്ത് താളുകൾ മറിച്ച് നോക്കിയിട്ട് താഴെ വെച്ചു. പുസ്തകങ്ങളോടൊപ്പം ടീപ്പോയിയിൽ കിടന്ന ഡീ വീ ഡി അച്ചൻ കയ്യിലെടുത്തു.

 *Spot lights*
Film by Tom McCarthy

ഇത് നല്ല സിനിമയാണോ.?

"നല്ല സിനിമയാണച്ചോ. അച്ചൻ അതെടുത്തോ. കണ്ടിട്ട് തന്നാൽ മതി. "

"അതിരിക്കട്ടെ , ജാൻസിയെ ഇപ്പോൾ പള്ളിയിലേക്ക് ഒന്നും കാണാറില്ലല്ലോ?"

ജാൻസി മറുപടി ഒന്നും പറയാതെ തലകുനിച്ച് നിന്നു.


" പള്ളിയും പ്രാർത്ഥനയും നല്ലതാണ് ജാൻസി . മനസ്സിന് ഏകാഗ്രതയും സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥനയേക്കാൾ മികച്ച ഔഷധമില്ല."

"ഞാൻ പ്രാർത്ഥിക്കാറുണ്ടച്ചോ "

" വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ പോരാ. പള്ളിയിൽ വരണം. ഇടവക അംഗങ്ങളോടെല്ലാം ഇടപെടണം, സംസാരിക്കണം , സൌഹൃദങ്ങൾ പുതുക്കണം.  കൂട്ടായ പ്രാർത്ഥനകൾ നൽകുന്ന ഊർജം ഒന്ന് വേറെ തന്നെയാണ്.''"

"ഇവൾ രണ്ട് ആഴ്ചയായി മൗനവ്രതത്തിലാണ് അച്ചോ.  ഇവിടെ ആരോടും മിണ്ടാറില്ല ഏതുസമയവും മുറിയിൽ കയറി അടച്ചിരിക്കുകയാണ്. ഇന്നാണ് പുറത്തേക്ക് ഒന്ന് കാണുന്നത്. എപ്പോഴും എന്തെങ്കിലും വായിച്ചിരിക്കുന്നത് കാണാം.
സമയത്ത് ആഹാരം കഴിക്കില്ല.  എന്ത് ചോദിച്ചാലും മറുപടിയില്ല.

റോയിയുടെ വാക്കുകൾ കേട്ട് അച്ചൻ ജാൻസിയുടെ മുന്നിൽ വന്നു നിന്നു .

" ജാൻസി എൻറെ കണ്ണുകളിലേക്ക് ഒന്ന്  നോക്കിക്കേ.

ജാൻസി അച്ചന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.

" ജാൻസിയുടെ മനസ്സ് അസ്വസ്ഥം ആണല്ലോ.  എന്താണ് പറ്റിയത് . "

ജാൻസി റോയിച്ചനെ നോക്കി. റോയിച്ചൻ
അച്ചന് സംസാരിക്കാൻ അവസരം കൊടുത്തതുപോലെ കാലിയായ ജ്യൂസ് ഗ്ലാസും എടുത്തു കൊണ്ട് സ്റ്റെയർകെയ്സ് ഇറങ്ങി താഴേക്കു നടന്നു.

" ജാൻസി പറയൂ എന്താണ് പ്രശ്നം ?. "

ജാൻസി അച്ചൻറെ കണ്ണുകളിലേക്ക് നോക്കി അവളുടെ കണ്ണുകൾ നിറയുന്നത് അച്ചൻ കണ്ടിട്ടുണ്ടാവണം

"ജാൻസി..... എന്തുപറ്റി? എന്താണെങ്കിലും എന്നോട് പറയൂ ......''

അച്ചൻ വീണ്ടും അവളെ നിർബന്ധിച്ചു തുടങ്ങി.

" നാളെ ....... നാളെ അവളെ തൂക്കിലേറ്റുകയാണ്. സാലിയെ ......."

 "ഞാൻ വാർത്ത കണ്ടു അതിന് ജാൻസി എന്തിന് വിഷമിക്കണം "

"അവൾ എൻറെ ക്ലോസ് ഫ്രണ്ട് ആയിരുന്നു. "

"ഓഹ്.... ഗോഡ്... ഞാനറിഞ്ഞില്ല.  അവളുടെ വീട് ഇടുക്കിയിൽ എവിടെയോ അല്ലേ ?"

"അതേ, ഞാനും ഇടുക്കി ക്കാരിയായിരുന്നു."

"അത് ശരി. എനിക്കറിയില്ലായിരുന്നു. സാലി ഒരു സീരിയൽ കില്ലർ അല്ലായിരുന്നോ ? ചെയ്ത പാപങ്ങൾക്ക് നിയമത്തിൻറെ ശിക്ഷ ലഭിക്കുന്നു എന്നു മാത്രം കരുതിയാൽ പോരേ."

" ഞങ്ങൾ അയൽ വാസികളും ഒരേ ഇടവകക്കാരും  ആയിരുന്നു . "

"സാലിയെ എത്രനാളായി അറിയാം. ?"

"പത്താംക്ലാസ് വരെ ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു. "

"ഇപ്പോഴും കോൺടാക്ട് ഉണ്ടോ ?''

"നേരത്തെ അവൾ സ്ഥിരമായി കത്തയക്കുമായിരുന്നു. പിന്നീട് മൊബൈലിൽ വിളി തുടങ്ങി. ":

പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നോ. ? "

"ഇല്ലച്ചോ :

"അവൾ ചെയ്തതിന് അവൾ അനുഭവിക്കുന്നു. എത്ര മനുഷ്യജീവനുകളാണ് അവൾ  ഇല്ലാതാക്കിയത്.

"അവളോട് സ്വന്തക്കാർ ചെയ്തതിന് ഈ ശിക്ഷയൊന്നും കൊടുത്താൽ പോര "

" എന്ത് ചെയ്തു എന്നാണ് പറയുന്നത്.  ചാനലുകളിൽ എല്ലാം നമ്മൾ കണ്ടതല്ലേ . സ്വത്തിനോടുള്ള അമിത മോഹം അല്ലാതെന്താ ? . "

"ഇല്ല ...... അച്ചന്  ഒന്നും അറിയില്ല.  ഓർമ്മവെച്ച നാൾ മുതൽ എനിക്ക് അവളെ അറിയാം.  മലയോര ഗ്രാമത്തിൽ ഞങ്ങൾ കൈകോർത്ത് ഓടിച്ചാടി നടന്നിട്ടുണ്ട്. അവൾ എൻറെ അടുത്ത കൂട്ടുകാരിയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ഒരു മൈൽ ദൂരെയുള്ള സ്കൂളിലേക്ക് നടന്നു പൊയ്ക്കൊണ്ടിരുന്നത്. പത്തു വർഷം ഒരേ ക്ലാസ്സിൽ മുട്ടിയുരുമ്മി ഇരുണ് പഠിച്ചതു്. ഉച്ചക്ഷണം പരസ്പരം പങ്കിട്ട് കഴിച്ചത്. അവൾ എൻറെ എല്ലാമായിരുന്നു.  അവൾ ഓർമ്മവെച്ച നാൾ മുതൽ അനുഭവിച്ച അവഗണനയും തിരസ്കാരവും എത്രയെന്ന് അച്ചന്  അറിയില്ല. അച്ഛനെന്നല്ല ആർക്കുമറിയില്ല. "

" എനിക്ക് അവളുടെ ചരിത്രത്തെക്കുറിച്ച് അത്രയ്ക്ക് അറിവൊന്നുമില്ല. ഒരു സാധാരണ  വിശ്വാസി കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസം കഴിഞ്ഞ് കൊള്ളാവുന്ന വീട്ടിൽ കെട്ടിച്ചയച്ചു.  അവിടെ അവൾക്ക് എന്തിനെങ്കിലും കുറവുണ്ടായിരുന്നോ എന്ന്  എനിക്കറിയില്ല. "

" കുറവ് ........ കുറവും മാത്രം  "

അവളുടെ പേരന്റ്‌സ്  ആൺകുട്ടികളോട് മാത്രം  അമിതസ്നേഹം കാണിക്കുന്നവരായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ടത് പഠിക്കാനോ , ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ , ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനോ , ഇഷ്ടമുള്ള ആളെ ജീവിത പങ്കാളിയാക്കാനോ  ഉള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. ......."

 "അവൾക്ക് *BTech* പഠിച്ച് എൻജിനീയറിങ് കോളേജ് അദ്ധ്യാപിക ആകുവാൻ ആയിരുന്നു ആഗ്രഹം.  പക്ഷേ എൻട്രൻസ് കോച്ചിംഗിന് വിടാനോ *BTech*  അഡ്മിഷന്   ശ്രമിക്കാനോ അവളെ അനുവദിച്ചില്ല. ബികോമിന് ചേർത്തത് പോലും അവളുടെ ഇഷ്ടപ്രകാരം ആയിരുന്നില്ല. "

"അത് ശരി:

"വിവാഹം പോലും അവളുടെ ഇഷ്ടത്തിന് ആയിരുന്നില്ല. എതിർത്തു നിൽക്കുവാനുള്ള ശക്തി അവർക്കുണ്ടായിരുന്നില്ല. ചെമ്പകശ്ശേരി തറവാട്ടിലെ പ്രതാപിയായ അദ്ധ്യാപകൻറെ മകനു മുന്നിൽ ശിരസ്സു കുനിച്ചു എന്നുമാത്രം. നല്ല സാമ്പത്തികവും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ചെമ്പകശ്ശേരി വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനമായിരുന്നു അവൾക്ക് . മറ്റുള്ളവരുടെ മുന്നിൽ അവളെ തരംതാഴ്ത്തി കാണിക്കുക ടീച്ചറമ്മയുടെ ഇഷ്ട വിനോദമായിരുന്നു .

"ടീച്ചറമ്മക്ക് അവളോട് വിരോധം തോന്നാൻ എന്താ കാരണം? "

" അറിയില്ല.
അവൾ വെച്ചുവിളമ്പി കൊടുത്ത ഭക്ഷണം എത്ര തവണയാണ് ടീച്ചറമ്മ  വലിച്ചെറിഞ്ഞിട്ടുള്ളത് .
മറ്റുള്ളവരുടെ മുമ്പിൽ അവളെ ഒരു പരിഹാസ കഥാപാത്രമാക്കി തീർത്തിട്ടുള്ളത്. ചിറകുകൾ
വെട്ടി മാറ്റപ്പെട്ട ഒരു പക്ഷിയെ പോലെ ആയിരുന്നു  അവൾ. ഒരിക്കലും ഉണങ്ങാത്ത രക്തമൊലിക്കുന്ന മുറിവുമായി ആണ് അവൾ അവിടെ ജീവിച്ചത് . "

"ഇതൊന്നും ചാനലുകളിൽ പറഞ്ഞു കേട്ടിട്ടില്ല "

"ചാനലുകാർക്ക് ആവശ്യം മസാലക്കഥകളാണ്. ലൈംഗിക ആസക്തി കൂടിയ കൊലയാളി . പണത്തിനോട് അമിതമായ ആർത്തിയുള്ള ഒരു സുന്ദരി .  അത്തരം കഥകൾ അവർ വിറ്റ്  കാശാക്കി. "

"അവളുടെ മുന്നിൽ വെച്ച് ഭർത്താവിനെ അപമാനിക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  ഭർത്താവിൻറെ സമീപനമായിരുന്നു അവളെ അതിലേറെ  വിഷമിപ്പിച്ചത്. പ്രതികരിക്കേണ്ട സമയത്ത് നിസ്സംഗനായി ഇരിക്കുന്ന അദ്ദേഹത്തെ എത്ര തവണ അവൾ നിറകണ്ണുകളോടെ നോക്കിയിരുന്നിട്ടുണ്ട്. കിടപ്പറയിൽ എങ്കിലും ഒരു ആശ്വാസവാക്ക് അവൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല
. 'അമ്മയും അച്ഛനും ഇങ്ങനെയാണ്. നീ ഒന്നും മറുത്തു പറയാൻ നിൽക്കേണ്ട . എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്ന
അയാളെ എത്ര തവണ അവൾ പുച്ഛത്തോടെ നോക്കി നെടുവീർപ്പിട്ടിട്ടുണ്ട്. ഉറക്കമില്ലാതെ നിറഞ്ഞ കണ്ണുകളുമായി രാത്രികൾ തള്ളിനീക്കിയിരുന്ന അവളുടെ മനസ്സിലേക്ക് പകയുടെയും പ്രതികാരത്തിന്റെയും വിത്തുകൾ പാകിയതിൽ എല്ലാവർക്കും പങ്കുണ്ട്. അവൾ മനസ്സിൽ ആവിഷ്കരിച്ച പദ്ധതികൾ ഓരോന്നായി നടപ്പിലാക്കുവാൻ അവൾ കരുക്കൾ നീക്കിക്കൊണ്ടിരുന്നു.  വർഷങ്ങൾ കാത്തിരുന്ന്  ഓരോരുത്തരെയും ഇല്ലായ്മ ചെയ്തപ്പോൾ
അവൾ ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു "

"അവളെ ഒരു സീരിയൽ കില്ലർ ആയിട്ടാണ് പോലീസ് അവതരിപ്പിച്ചത് ഒരു സൈക്കോപ്പാത്ത്. "

"പോലീസിൻറെ ഭാഗത്തുനിന്ന് നോക്കിയാൽ അത് ശരിയാണച്ചോ .അവൾ ഒരു സൈക്കോപ്പാത്ത് ആണ് .
പൊതുസമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും  സ്വീകാര്യമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം."

" അതെ ശിക്ഷിക്കപ്പെടണം. അവൾ ചെയ്ത കുറ്റങ്ങൾക്ക് കൊടുക്കാവുന്നത് മരണശിക്ഷ ആണെന്ന് സുപ്രീം കോടതി വരെ പറഞ്ഞുകഴിഞ്ഞു. അവളെ സ്വതന്ത്ര ആക്കിയാൽ അത് പൊതുസമൂഹത്തിന് നൽകുന്നത് തെറ്റായ ഒരു സന്ദേശമായിരിക്കും. "

" സൈക്കോപ്പാത്തുകളിൽ ഉള്ള കുറ്റവാസന ജനതികമായി കൈമാറ്റം ചെയ്യപ്പെട്ട് കിട്ടുന്നതു് വളരെ നിസ്സാര ശതമാനം മാത്രമാണ്.
അതായത് പാരമ്പര്യമായി ലഭിക്കുന്ന ക്രിമിനൽ സ്വഭാവം വളരെ ചെറിയ ശതമാനം മാത്രം .
അവളുടെ കുടുംബത്തിൽ ക്രിമിനൽ സ്വഭാവം ഉള്ളവർ ആരും ഉണ്ടായിരുന്നില്ല. സാഹചര്യങ്ങളാണ് അവളെ കുറ്റവാളി  ആക്കിയത്.   ഇത്തരം സാഹചര്യങ്ങൾ കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കപ്പെടാതിരിക്കാൻ നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും.  സർക്കാരും പോലീസ് വകുപ്പും ക്രിമിനോളജിസ്റ്റുകളെ ഉപയോഗപ്പെടുത്തി പഠനങ്ങൾ നടത്തണം.. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും ഫാമിലി കൗൺസിലിംഗ് സെൻററുകളിലും  ഇത്തരം കാര്യങ്ങളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസ്സുകൾ നടത്തണം . സ്വഭാവ വൈചിത്ര്യമുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവർക്ക് കൂടുതൽ സ്നേഹവും കരുതലും നൽകിയാൽ ഇവയൊക്കെ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.
ഇന്ത്യൻ സാഹചര്യത്തിൽ അധികം സൈക്കോ പാത്തൂകൾ സൃഷ്ടിക്കപ്പെടാത്തത് ഇവിടെയുള്ള കുടുംബ ബന്ധങ്ങളുടെ ഭരതയും കെട്ടുറപ്പുമാണ്.''


"ഇതെല്ലാം ഈ പുസ്തകങ്ങളിലൂടെ നേടിയ അറിവുകളാണോ ജാൻസീ "
ജാൻസി മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

"സ്മാർട്ട് പേരന്റിങ്ങിനെ . കുറിച്ച് കേട്ടിട്ടില്ലേ. ഞാൻ അതിനെക്കുറിച്ചൊക്കെ പള്ളിയിൽ സംസാരിക്കാറുണ്ട്.  ശരിക്കും കുട്ടികളെ
വളർത്തുന്നതിൽ നമ്മുടെ സമൂഹത്തിന് ഒരു അമച്വർ കാഴ്ചപ്പാടാണുള്ളത് .
ജീവിത വിജയം നേടിയവരെ നമ്മൾ അനുകരിക്കാൻ ശ്രമിക്കുന്നു. അതനുസരിച്ച് കുട്ടികളിൽ രക്ഷകർത്താക്കൾ അടിച്ചേൽപിക്കുന്ന അച്ചടക്കത്തിന്റെ ചങ്ങലപ്പൂട്ടുകൾ പല കുട്ടികൾക്കും ഉൾക്കൊള്ളാനാവാതെ വരുന്നു. അവ കുട്ടികളുടെ ചിന്താഗതികളെ വികലമാക്കുന്നു. കുട്ടികളുടെ  താല്പര്യം പരിഗണിക്കാതെ പഠനത്തിലും ജീവിതത്തിലും  മുതിർന്നവരുടെ നിർദ്ദേശങ്ങൾ പലപ്പോഴും കുട്ടികൾക്ക് വലിയ മാനസിക പീഡനങ്ങൾ നൽകുന്നു. "

എല്ലാ പേരന്റ്‌സിനെയും അങ്ങനെ കരുതരുത്. പ്രഫഷണലായി ചിന്തിക്കുന്നവരും സമൂഹത്തിലുണ്ട്. "

"അവഗണനയും തിരസ്കാരവും അവൾ ധാരാളം അനുഭവിച്ചിട്ടുണ്ടാകും. പക്ഷേ എല്ലാത്തിനും പ്രതികാരം ചെയ്യാൻ ഇറങ്ങിയതാണ് തെറ്റായി പോയത്.  സ്നേഹം കൊണ്ട് അവരെ കീഴടക്കാമായിരുന്നു.  നല്ല പെരുമാറ്റം കൊണ്ട് അവരുടെ ആദരവ് നേടാമായിരുന്നു.  ധീരമായ,  ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ അവൾക്ക് ചെമ്പകശ്ശേരി തറവാടിനെ മുന്നിൽ നിന്ന് നയിക്കാമായിരുന്നു "

"എല്ലാ അടവും അവൾ പയറ്റി നോക്കിയതാണ്  അച്ചോ.
അവളുടെ  സ്നേഹവും നല്ല പെരുമാറ്റവും ഒരു കീഴടങ്ങലായാണ് അവർ കരുതിയത്.
അവളുടെ ബുദ്ധിപരമായ തീരുമാനങ്ങളെ അട്ടിമറിക്കുന്നതിൽ ടീച്ചറമ്മ എന്നും  ഉള്ളുകൊണ്ട് വളരെ ആഹ്ലാദിച്ചിരുന്നു. ചെമ്പകശ്ശേരി തറവാട്ടിലെ ഓരോരുത്തരായി മരിച്ചു വീഴുമ്പോഴും ആർക്കും സംശയം ഒന്നും ഉണ്ടായിരുന്നില്ല. ബൈജുവുമായുള്ള വിവാഹശേഷം
അവസാന ഇരയെയും മരണമെന്ന ഇരുട്ടിലേക്ക് പറഞ്ഞയച്ചു കഴിഞ്ഞപ്പോഴാണ്
ആദ്യ ഭർത്താവിൻറെ തറവാട്ട് സ്വത്ത് കൈക്കലാക്കാൻ ശ്രമം തുടങ്ങിയത് . അതും ബൈജുവിന്റെ നിർബന്ധം മൂലം.

ഒരു മാസം മുമ്പ്
ഞാൻ അവളെ ജയിലിൽ പോയി കണ്ടിരുന്നു.
അവിടെ വച്ചാണ് അവൾ പറഞ്ഞത് അവളുടെ അവസാനത്തെ ഇര ജീവിച്ചിരിക്കുന്നുവെന്ന് . അയാളെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി വരികയായിരുന്നു. അതിനിടയിലാണ് പോലീസ് അന്വഷണവും അറസ്റ്റും ഉണ്ടായത്.
അവൾക്ക് ഏറ്റവും പകയുള്ള വ്യക്തി സമൂഹത്തിൽ ഇപ്പോളും മാന്യനായിത്തന്നെ ജീവിച്ചിരിക്കുന്നു.
.
"ആരാണയാൾ ? ചെമ്പകശ്ശേരി തറവാട്ടിലെ ആരെങ്കിലുമാണോ ?"

"അല്ലച്ചോ . മറ്റൊരാൾ . അവളുടെ പതിനൊന്നാമത്തെ വയസ്സിൽ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തയാൾ. "

" ആരാണയാൾ. .................എന്നിട്ട് പരാതിപ്പെട്ടില്ലേ ?"

"പരാതിപ്പെടാനോ, വിവരമറിഞ്ഞ ഉടനേ അവളുടെ അച്ഛനും അമ്മയും അവളെ വീണ്ടും തല്ലിച്ചതക്കുകയാണ് ചെയ്തത്.  രഹസ്യമായി ചികിത്സിച്ച് ജീവൻ രക്ഷിച്ചു. സമൂഹത്തിൽ നല്ല പിടിപാടുള്ള വ്യക്തിയായിരുന്നു അവളെ റേപ്പ് ചെയ്തത്.

1986- ജൂലൈ മാസത്തിലെ ഒരു ഞായറാഴ്ച വേദപാഠ ക്ലാസ്സിന് പോയ അവൾ റേപ്പ് ചെയ്യപ്പെടുകയാണ്  ഉണ്ടായത്.

ലബ്ബക്കടയിലെ സെൻമേരിസ് പള്ളി അച്ഛൻ അറിയില്ലേ ?

അച്ഛൻറെ മുഖം വിവർണമായി.

ഒന്നും പറയാതെ കസേര വിട്ട് എഴുന്നേറ്റു.  അച്ഛൻറെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ ഒഴുകിയിറങ്ങി.  ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചപ്പോൾ വെള്ളം നെറുകയിൽ കയറി. ചുമച്ചു കൊണ്ട് തൂവാലയെടുത്ത് മുഖം തുടച്ചു. ജാൻസിയുടെ  മുഖത്തേക്ക് ഒരു പകപ്പോടെ നോക്കിയിട്ട് അച്ഛൻ ധൃതി വെച്ച് സ്റ്റെയർ കേസ്  ഇറങ്ങി താഴേക്കു നടന്നു. നടക്കുകയല്ല,  ഓടുകയായിരുന്നു. സ്റ്റെയർകെയ്സ് കയറി മുകളിലേക്ക്  വന്ന റോയിച്ചനെ ശ്രദ്ധിക്കാതെ അച്ചൻ അതിവേഗം  താഴെയെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു.  ഹെൽമെറ്റ് തലയിൽ വെക്കുന്നതിനു മുമ്പ് ബാൽക്കണിയിലേക്ക് ഒന്ന്  പാളി നോക്കി.  ജാൻസിയുടെ ചിരിക്കുന്ന മുഖത്തേക്ക് ഒരു നിമിഷം നോക്കിയിട്ട് കൊടുങ്കാറ്റുപോലെ ബൈക്ക് ഓടിച്ചു
 പോകുന്നത് അവൾ നോക്കി നിന്നു .

പള്ളിയുടെ മുൻപിൽ ബൈക്ക് വെച്ച് അച്ചൻ അൾത്താരക്ക് മുൻപിൽ എത്തി.  മുട്ടുകുത്തി കുരിശു വരച്ച് പ്രാർത്ഥനയ്ക്ക് ശേഷം മേടയിലേക്ക് നടന്നു.  മേശപ്പുറത്ത് ക്രൂശിത രൂപത്തിന് മുൻപിൽ നിവർത്തി വെച്ചിരിക്കുന്ന  വിശുദ്ധഗ്രന്ഥം.  കത്തിത്തീർന്ന മെഴുകുതിരി .   ഒരു ചുളിവ് പോലും പറ്റാത്ത കിടക്കവിരികൾ . ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ നിറഞ്ഞ ചില്ലിട്ട തടിയലമാര. നിറമുള്ള ജനൽ കർട്ടനുകൾ . ജഗ്ഗിൽ നിന്ന് അൽപം  വെള്ളമെടുത്ത് കുടിച്ചിട്ട് കുറച്ചുനേരം കട്ടിലിൽ മലർന്നു കിടന്നു. സീലിംഗിൽ  അതിവേഗം കറങ്ങുന്ന ഫാനിന് ശരീരത്തെ  തണുപ്പിക്കാൻ ആവുന്നില്ല എന്ന് തോന്നി.

 പുറത്ത് കാൽപെരുമാറ്റം കേട്ട് തലയുയർത്തി നോക്കി. കപ്പിയാർ ആൻറപ്പനാണ് .

"അച്ചാ സമയമായി "

വാൾ ക്ലോക്കിൽ സമയം ആറുമണി വാഷ്ബേസിനിൽ  കയ്യും മുഖവും കഴുകി ടൌവ്വലെടുത്ത് മുഖം തുടച്ചു . കുറച്ച് ടാൽക്കം പൗഡർ മുഖത്ത് പൂശി. അലമാര തുറന്ന് തേച്ചു മടക്കി വച്ചിരിക്കുന്നു ളോഹ എടുത്തണിഞ്ഞ്  കണ്ണാടിക്കു മുന്നിൽ നിന്ന് ബട്ടണുകൾ ഇടുമ്പോഴാണ് ളോഹയിൽ പറ്റിയിരിക്കുന്ന രക്തക്കറ കണ്ണിൽപ്പെട്ടത്. ഇതെങ്ങനെ ളോഹയിൽ രക്തക്കറ പറ്റി എന്ന് ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല. ആ ളോഹ മാറ്റി പകരം ഒന്ന് എടുത്തു. അതും  നിവർത്തിയപ്പോൾ അതിലും രക്തക്കറ.നോക്കുന്നയിടത്തെല്ലാം രക്തവർണ്ണം. ഭിത്തികളിൽ, കിടക്കവിരികളിൽ , ഫർണിചറുകളിൽ , കർട്ടനുകളിൽ എല്ലാം ചുവപ്പ് നിറം വ്യാപിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റ് ചുവന്ന പ്രകാശം പുറപ്പെടുവിക്കുന്നു. രക്തവർണ്ണക്കാഴ്ചകളിൽ നിന്ന് രക്ഷപ്പെടുവാനായി കൈത്തലം കൊണ്ട് കണ്ണ് പൊത്തി. മുഖത്ത് രക്തത്തിന്റെ നനവും ഗന്ധവും. കൈപ്പത്തിക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തം മുഖത്തു കൂടി ശരീരത്തിലേക്ക് പടർന്നു കൊണ്ടിരുന്നു.

Thursday 23 January 2020

രക്തപങ്കിലം

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുലർച്ചെ ഒൻപത് മണിയോട് അടുത്തിരുന്നു.  വെയിലിന് ഘനം വെച്ച്  തുടങ്ങിയിട്ടേയുള്ളൂ.  സാധാരണക്കാർ ജോലിക്ക് പോകുന്ന സമയം ആകുന്നതേയുള്ളൂ. റെയിൽവേ  ജീവനക്കാരനായ ഞാൻ രാത്രി മുഴുവൻ ഉറക്കമിളച്ചു പണിയെടുത്ത് അവശനായി വീടെത്തിയിരിക്കുന്നു.  മറ്റുള്ളവർ ജോലി കഴിഞ്ഞ് വീട്ടിലെത്തി അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ടോർച്ച് മിന്നിച്ച് വീട്ടിൽനിന്ന് ഇറങ്ങണം , അടുത്ത രാത്രി ഡ്യൂട്ടിക്കായി.  ആറ് രാത്രി വരെ തുടർച്ചയായി ഉറക്കമൊഴിച്ച് ജോലി ചെയ്യണമെന്നാണ് റെയിൽവേ നിയമം. അതിൽ കൂടുതൽ ആയാൽ ചിലപ്പോൾ ഭ്രാന്തായി മാറുമായിരിക്കും. 

ബാഗ് മേശപ്പുറത്ത് വെച്ച് ഞാൻ വാഷ്ബേസിൻ അരികിലെത്തി.  വലത്തെ കൈപ്പത്തി ഒരിക്കൽ കൂടി മണത്തുനോക്കി.  ഉണ്ട്, ചോരയുടെ നിറവും മണവും വിട്ടുപോയിട്ടില്ല.  ഹാൻഡ് വാഷ് വീണ്ടും വീണ്ടും പകർന്ന് ഞാൻ കൈകൾ  കൂട്ടിത്തിരുമ്മി കഴുകിക്കൊണ്ടിരുന്നു.

 "ഇതെന്താ കൈകഴുകാൻ തുടങ്ങിയിട്ട് കുറെ നേരമായല്ലോ ?  മതിയാക്ക് വന്നു ചായ കുടിക്കൂ . "
 ഭാര്യ ചായ ടീപോയിൽ വച്ച് എൻറെ സമീപത്തേയ്ക്ക് വന്നു.  ഞാൻ ടവ്വൽ എടുത്ത് കൈ തുടച്ചു കൊണ്ട് സെറ്റിയിൽ വന്നിരുന്നു. "എൻറെ കയ്യിൽ ചോരയുടെ മണം ഉണ്ടോ എന്ന് നോക്കിക്കേ ".  ഞാൻ കൈപ്പത്തി അവളുടെ മുഖത്തോടടുപ്പിച്ചു.  ഇല്ല. ഹാൻഡ്  വാഷിന്റെ മണം മാത്രമേയുള്ളൂ. "ചോരയുടെ മണം വരാൻ നിങ്ങൾ  ഇറച്ചിക്കടയിലാണോ പണിക്ക് പോയത് ? "

 അവളുടെ ശബ്ദത്തിൽ പരിഹാസം കലർന്നിരുന്നു.  ഞാൻ നിശബ്ദനായി ഇരുന്നു ചായ കുടിച്ചു. വലതു കൈപ്പത്തി ഇടയ്ക്കിടെ മണക്കുന്നത് കണ്ട് അവൾ എന്നെ സൂക്ഷിച്ചു നോക്കി. 

 "എന്താ പറ്റിയത് ? "
"  ഒരു സ്ത്രീയും കുട്ടിയും എൻറെ വണ്ടിയുടെ മുമ്പിൽ കയറിനിന്ന് ആത്മഹത്യ ചെയ്തു.  "  "ഓ...... ഇത് ആദ്യ സംഭവം ഒന്നുമല്ലല്ലോ. ഇടക്കിടക്ക് ഓരോരുത്തർ ട്രെയിനുമുമ്പിൽ ചാടുന്നതല്ലേ ?  "
    "ആദ്യമൊന്നുമല്ല.  ധാരാളം കഥകൾ ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ. പക്ഷേ ഇന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഹാൻഡിലിൽ കുടുങ്ങിയിരുന്ന കുറെ കൊഴുത്ത രക്തവും മാംസവും   എൻറെ കയ്യിൽ പുരണ്ടു. ചൂട് മാറാത്ത ആ രക്തത്തിനും മാംസത്തിനും വല്ലാത്ത ഒരു ഗന്ധം ഉണ്ടായിരുന്നു . ഇപ്പോഴും ആ ഗന്ധം എന്റെ കൈപ്പത്തിയിൽ തങ്ങി നിൽക്കുന്നതുപോലെ. "
 "വെറുതെ തോന്നുന്നതാ യിരിക്കും. പോയി കുളിച്ച് വല്ലതും കഴിച്ച് കിടന്നുറങ്ങാൻ നോക്കൂ. രാത്രി മുഴുവൻ ഉറക്കമിളച്ചു ജോലി ചെയ്തതല്ലേ."

ചായ കുടിച്ച ഗ്ളാസ്  എടുത്തുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. മടക്കി വച്ചിരിക്കുന്ന ദിനപത്രം അടുത്ത്  തലക്കെട്ട് മാത്രം ഒന്ന് ഓടിച്ചു നോക്കിയിട്ട് മടക്കി യഥാസ്ഥാനത്ത് വെച്ചു. നേപ്പാൾ ദുരന്തത്തിൽ മരിച്ചവരുടെ  ചിത്രങ്ങൾ . ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മൂപ്പ് തെളിയിക്കാൻ നിയമോപദേശം തേടുന്ന വാർത്തകൾ.

കുളി കഴിഞ്ഞ് എത്തുമ്പോൾ മേശപ്പുറത്ത് ആവിപറക്കുന്ന ഇഡ്ഡലിയും  സാമ്പാറും.  കഴിക്കാനിരുന്നപ്പോൾ മുതൽ പഴയ ചോരയുടെ മനം മടുപ്പിക്കുന്ന മണം ചുറ്റും നിറയുന്നതായി തോന്നിത്തുടങ്ങി.  കഷ്ടിച്ച് രണ്ട് ഇഡ്ഡലിമാത്രം കഴിച്ച് ഞാൻ എഴുന്നേറ്റു . കൈ രണ്ടും സോപ്പിട്ട് കഴുകി ഒരുതവണകൂടി കൈപ്പത്തി മണത്തുനോക്കി. ഇപ്പോൾ ചോരയുടെ മണം തീർത്തും മാറിയിരിക്കുന്നു.

 ഷുഗറിനുള്ള മരുന്ന് കഴിച്ച് ഞാൻ കട്ടിലിൽ കയറി കിടന്ന്  മൊബൈൽ തുറന്നു. അന്നത്തെ ദിവസം എത്തിയിരിക്കുന്ന സന്ദേശങ്ങൾ നോക്കി. വാട്സാപ്പിലെ എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകളിൽ വന്നുനിറയുന്ന സുപ്രഭാത സന്ദേശങ്ങൾ.  സുന്ദരികളായ പെൺകുട്ടികളുടെയും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെയും അകമ്പടിയോടെയുള്ള ആശംസാവചനങ്ങൾ.  രാഷ്ട്രീയ ചർച്ചാ  ഗ്രൂപ്പുകളിൽ വരുന്ന നിലവാരം കുറഞ്ഞതും പരസ്പരം പഴി ചാരി അവഹേളിക്കുന്നതുമായ സന്ദേശങ്ങൾ.  ബ്ലോഗ്‌സാപ്പ് എന്ന ഗ്രൂപ്പ് മാത്രം തുറന്നു.  അഞ്ഞുറിലധികം മെസ്സേജുകൾ. ഒരിക്കലും കണ്ടിട്ടില്ലാത്ത സൈബർ ലോകത്തെ സുഹൃത്തുക്കൾ. അവരുടെ വിശേഷങ്ങൾ, തമാശകൾ നിറഞ്ഞ കമന്റുകൾ എല്ലാം വായിച്ച് കഴിഞ്ഞ് ,ഇയർഫോൺ ചെവിയിൽ തിരുകി സംഗീതമാസ്വദിച്ചു കൊണ്ട് കണ്ണുകളടച്ചു കിടന്നു

    ."നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ ......" ജാനകിയുടെ മധുരമൂറുന്ന ശബ്ദം ഒരു തൂവൽ സ്പർശം പോലെ മഞ്ഞുപൊഴിയുന്ന  തണുത്ത രാവിലെ നിലാവെളിച്ചം  പോലെ കാതുകളിലേക്ക് ഒഴുകി.

       സുന്ദരമായ ഒരു മൊട്ടക്കുന്ന്.  പച്ചപ്പുനിറഞ്ഞ ഗ്രാമഭംഗി. അകലെ മലനിരകൾ.  പടിഞ്ഞാറെ ചക്രവാളത്തിൽ  ചെഞ്ചായം പൂശിയ അസ്തമയസൂര്യൻ.  ധാരാളം സഞ്ചാരികൾ നിറഞ്ഞ  ഒരു  പിക്നിക്ക് സ്പോട്ട് . കുടുംബവുമായി എത്തിയവർ കൂടിനിന്ന് മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നു.  ഇരുന്നും കിടന്നും നിലത്തു നിന്ന് ഉയർന്നു ചാടിയും  വിരലുകൾകൊണ്ട് വിജയ ചിഹ്നം കാട്ടിയുമുള്ള ചിത്രീകരണം.  കളിപ്പാട്ടങ്ങളും ഐസ്ക്രീമും കപ്പലണ്ടിയും വിൽക്കുന്നവർ. യാത്രികർക്ക് ഇടയിലൂടെ ഞാൻ സാവധാനം നടന്നു. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഇടവേളകൾ ഉല്ലാസപ്രദമാക്കാൻ എത്തിയവർ.

 പൈൻ മരങ്ങൾ തിങ്ങിനിറഞ്ഞ്  കിഴക്കേച്ചെരിവിൽ ഇരുട്ട് ചേക്കേറി തുടങ്ങി. അവിടെ കടപുഴകി വീണുകിടക്കുന്ന യൂക്കാലിപ്റ്റസ് മരത്തിൽ   കയറിയിരുന്ന് ബഹളം കൂട്ടുന്ന കുട്ടികളുടെ അടുത്തേക്ക് ഞാൻ സാവധാനം നടന്നു. പത്തു് വയസ്സിൽ  താഴെ മാത്രം പ്രായം വരുന്ന യൂണിഫോമണിഞ്ഞ സ്കൂൾ കുട്ടികൾ . അവരുടെ സമീപം ടീച്ചർമാർ എന്ന് തോന്നിക്കുന്ന രണ്ടു മൂന്നു യുവതികൾ. കുട്ടികൾ വളരെ ആഹ്ളാദത്തിലാണ്.  കുട്ടികൾ വീണു കിടക്കുന്ന യൂക്കാലിപ്റ്റസ് മരത്തിന്റെ ശിഖരങ്ങൾ  കുലുക്കി ഊഞ്ഞാലാടുന്നു.

 യൂണിഫോം ധരിക്കാത്ത  ഒരു പെൺകുട്ടി മാത്രം കുട്ടികളുടെ കൂട്ടത്തിൽ കൂടാതെ  ഒറ്റക്ക് മാറിയിരിക്കുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകൾ. പാറിപ്പറന്ന തലമുടി. മുഷിഞ്ഞ വേഷം. ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നിക്കുന്ന ക്ഷീണിതയായ മുഖഭാവം.  അവളുടെ സമീപത്തേക്കു ഞാൻ സാവധാനം നടന്നു.

          "ഹേയ് ........."
ഞാൻ ശബ്ദമുണ്ടാക്കി അവൾ മുഖമുയർത്തി എന്നെ നോക്കി.  അവളുടെ മുഖം കണ്ട ഞാൻ ഒരു നിമിഷം ഞെട്ടി.  മുഖത്ത് രക്തം ഉണങ്ങി കട്ടപിടിച്ച പാടുകൾ.  എണ്ണമയമില്ലാത്ത ചെമ്പിച്ച  മുടി. അവളുടെ തിളക്കം നഷ്ടപ്പെട്ട  കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അമ്മയോടൊപ്പം റെയിൽവേ പാളത്തിൽ ട്രെയിന്റെ  മുന്നിൽ നിന്ന പെൺകുട്ടിയുടെ അതേമുഖം.
 എങ്ങിനെയെങ്കിലും അമ്മയെയും കൊണ്ട് ട്രെയിനിനു മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആയിരുന്നു അവൾ.  പക്ഷേ അവളുടെ കുഞ്ഞിക്കൈകളെക്കാൾ ബലം  അമ്മയുടെ കൈകൾക്കായിരുന്നു. കുതറിയോടാൻ ശ്രമിച്ച അവളെ അടക്കിപ്പിടിച്ച്  മരണത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു ആ സ്ത്രീ.  അവളുടെ പേടിച്ചരണ്ട കണ്ണുകൾ മനസ്സിൽ നിന്നും മായുന്നില്ല.  അവരെ  രക്ഷപ്പെടുത്താൻ പറ്റുന്നതിലധികം വേഗതയിലായിരുന്നു വണ്ടിയുടെ കുതിപ്പ്  ഒരു നിലവിളി ശബ്ദത്തോടൊപ്പം രണ്ടു മനുഷ്യശരീരങ്ങൾ ഇടിച്ചു തെറിപ്പിച്ചത് നിമിഷങ്ങളിൽ നടന്നു.

 അടുത്ത സ്റ്റേഷനിൽ അപകടത്തെക്കുറിച്ച് സന്ദേശം നൽകി യാത്ര  തുടരുമ്പോഴും അവർ രക്ഷപെടുവാൻ ഒരു ശതമാനംപോലും സാദ്ധ്യത മനസ്സിൽ തെളിയുന്നുണ്ടായിരുന്നില്ല.

  മുപ്പത് വയസിനടുത്ത് പ്രായമുള്ള യുവതിയും ഏഴ് വയസ്സോളം മാത്രം പ്രായമുള്ള പെൺകുട്ടിയും.  ഒരു പക്ഷേ ആ യുവതിയുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാവും എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത് , ചിലപ്പോൾ ഉറ്റവരുടെ തിരസ്കാരവും അവഗണനയും താങ്ങാനാവാതെ,  ചിലപ്പോൾ ദാമ്പത്യ കലഹങ്ങൾ . സാമ്പത്തിക ബുദ്ധിമുട്ടുകൾ, അഭിമാനവും ചാരിത്ര്യവും പണയം വെക്കാൻ ഉള്ള മടി. സ്വന്തം മകളെ മറ്റുള്ളവരുടെ കാരുണത്തിൽ ജീവിക്കാൻ അവളുടെ ആത്മാഭിമാനം സമ്മതിച്ചിട്ടുണ്ടാവില്ല. കൊച്ചുകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്ന കാമഭ്രാന്തന്മാർ നിറഞ്ഞ ലോകത്തേക്ക് സ്വന്തം മകളെ  എറിഞ്ഞു കൊടുക്കാൻ ആ അമ്മമനസ്സിന് കഴിയില്ലായിരിക്കും. ഇത്തരം ചിന്തകളാവും ആ പിഞ്ചുകുഞ്ഞിനെ കൂടി മരണത്തിലേക്കുള്ള യാത്രയിൽ കൂടെ കൂട്ടാനുള്ള തീരുമാനത്തിൽ അവളെ  എത്തിച്ചിട്ടുണ്ടാവുക.

 ഞാൻ ചിന്തകളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അവൾ മരങ്ങൾക്കിടയിലേക്ക്  നടന്നു തുടങ്ങിയിരുന്നു. അവളുടെ ഒപ്പം എത്തുവാൻ ഞാൻ അതിവേഗം നടന്നു. മരങ്ങൾക്കിടയിൽ ഇരുട്ട് കാഴ്ച മറക്കുന്ന   ഒരു സ്ഥലത്തേക്ക് അവളെത്തിച്ചേർന്നു. ഇടക്കിടെ അവൾ ഇരുളിൽ മറയുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു കൊണ്ട് മുന്നോട്ട് നടക്കുകയാണ്. അവളുടെ പിറകെ ഞാൻ അതിവേഗം നടന്നെങ്കിലും ആ കുഞ്ഞു പാദങ്ങളുടെ വേഗതയ്ക്ക് ഒപ്പമെത്താൻ എനിക്കായില്ല മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും പിന്നിട്ട്  അവൾ നടക്കുകയാണ്.

 ഒരു പാറക്കൂട്ടത്തിൽ സമീപം ചുറ്റുമതിൽ കെട്ടിയിരിക്കുന്ന  ഒരു കിണർ നിലാവെളിച്ചത്തിൽ വ്യക്തമായി കാണാം. ചുറ്റുമതിലിൽ കുറെ സ്ത്രീകൾ വട്ടം കൂടിയിരുന്നു സംസാരിക്കുന്നു.  ആരുടേയും മുഖം വ്യക്തമായിരുന്നില്ല. പെൺകുട്ടി  സ്ത്രീകളുടെ  സമീപം എത്തി.  അവൾ  എന്നെ ചൂണ്ടി കാണിച്ച് എന്തൊക്കെയോ അവരോട്  പറയുന്നത്  കണ്ടു. സ്ത്രീകൾ പെട്ടെന്ന് എഴുന്നേറ്റ് നിന്ന് എന്നെ തുറിച്ചു നോക്കി.  അവരുടെ കണ്ണുകളിൽ നിന്ന് തീപാറുന്നത് ഞാൻ കണ്ടു. എന്നെ കൊല്ലാൻ ഉള്ള ആവേശത്തോടെ അവർ എൻറെയടുത്തേക്ക് ഓടി വരുകയാണ്.


"പിടിക്കവനെ ..... കൊല്ലവനേ ...." എന്നൊക്കെ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.  ഞാൻ അതിവേഗം പിന്തിരിഞ്ഞോടി .  സ്ത്രീകളുടെ കൂട്ടം തൊട്ടുപിന്നിൽ തന്നെയുണ്ട്.

  അവർ എന്തിനാണ് എന്നെ പിടിക്കാൻ വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ആൾക്കൂട്ട ആക്രമണമാണ്. എങ്ങനെയും രക്ഷപെടണം. ആധുനിക ഇന്ത്യയിൽ ഇത്തരം ആക്രമണങ്ങൾ സർവ്വസാധാരണമാണങ്കിലും സ്ത്രീകൾ ആരെയും ആക്രമിച്ച്  കൊലപ്പെടുത്തിയതായി കേട്ടിട്ടില്ല. പുരുഷന്മാരാണങ്കിൽ ഏതെങ്കിലും മത ഭ്രാന്തന്മാരായിരിക്കും. ഏതെങ്കിലും ദൈവത്തിന്റെ പേര് ഉറക്ക വിളിച്ച് പറഞ്ഞാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. ചിലപ്പോൾ തല്ലിക്കൊന്ന്  തെരുവിൽ ഉപക്ഷിച്ചേക്കാം. എങ്ങിനെയും രക്ഷപ്പെട്ടേ മതിയാവു. സകല ശക്തിയും സംഭരിച്ച് ഞാൻ ഓടി. ഓടിയോടി അവസാനം  കാലുകളിൽ നിന്ന് ശക്തി ചോർന്നു പോകുന്നത് പോലെ എനിക്ക് തോന്നിത്തുടങ്ങി. ഓട്ടത്തിനിടയിൽ ചെരുപ്പുകൾ നഷ്ടമായിരിക്കുന്നു കാൽവെള്ളയിൽ മുള്ളുകൾ തറച്ച് രക്തം പൊടിയുവാൻ തുടങ്ങിയിരിക്കുന്നു. വസ്ത്രങ്ങളെല്ലാം വിയർപ്പിൽ മുങ്ങി .തൊട്ടുപിന്നിൽ സ്ത്രീകളുടെ കൂക്കുവിളികളും ആക്രോശങ്ങളും.

 ഓടിയോടി  റെയിൽവേ ട്രാക്കിലാണ് ഞാൻ വന്നു കയറിയത്.  ട്രാക്കിലൂടെ തന്നെ മുന്നോട്ട് ഓടിക്കൊണ്ടിരുന്ന  ഞാൻ ഇടക്ക്  പിന്തിരിഞ്ഞു നോക്കി . സ്ത്രീകൾ എന്നെ പിൻതുടർന്നുള്ള ഓട്ടം അവസാനിപ്പിച്ച് റെയിൽവേ ട്രാക്കിന് സമീപം പകച്ച്  നിൽക്കുകയാണ്.  റെയിൽവേ ട്രാക്കും പരിസരവും സുരക്ഷിതമായ ഒരിടം പോലെ എനിക്ക് തോന്നിയെങ്കിലും സ്ത്രീകൾ ഭയപ്പാടോടെയാണ് ട്രാക്കിലേക്ക് നോക്കി നിന്നത്.  ട്രാക്കിൽ പിടഞ്ഞ് വീണ്  മരിച്ച ഓരോ മനുഷ്യ ജീവന്റെയും തേങ്ങലുകളായിരിക്കാം അവരെ പിൻതിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഞാൻ സാവധാനം മുന്നോട്ടു നടന്നു.  മുന്നിൽ തീഷ്ണമായ പ്രകാശവും കാതടപ്പിക്കുന്ന ചൂളം വിളിയുമായി ഒരു ടെയിൻ പാഞ്ഞടുക്കുന്നു.   പെട്ടെന്ന് ട്രാക്കിൽ നിന്ന് ചാടി മാറി.


      ഒരു ഞെട്ടലോടെയാണ് ഞാൻ ഉറക്കമുണർന്നത്.  ശരീരം മുഴുവൻ വിയർത്തു കുളിച്ചിരിക്കുന്നു.  സ്ഥലകാലബോധം വീണ്ടെടുക്കാൻ ഏതാനും സമയം വേണ്ടി വന്നു.

 സിറ്റൗട്ടിൽ നിന്ന് ഭാര്യ ആരോടോ സംസാരിക്കുന്നു.  ഞാൻ നോക്കുമ്പോൾ പഴയ ന്യൂസ് പേപ്പറുകളും മാസികകളും  അവൾ തൂക്കി വിൽക്കുകയാണ്. കയറിട്ട് കെട്ടിയ ന്യൂസ് പേപ്പർ ബണ്ടിൽ ഒരു സ്പ്രിംഗ്  തുലാസ്സിൽ കൊരുത്ത്  തൂക്കം നോക്കാൻ ശ്രമിക്കുകയാണ് ഒരു തമിഴത്തി സ്ത്രീ. ഭാര്യ അടുത്തുനിന്ന് തുലാസ്സിന്റെ സൂചി യിലേക്ക്   നോക്കി തൂക്കം തിട്ടപ്പെടുത്തുന്നു.  സമീപത്ത് മൂക്കള ഒലിപ്പിച്ച ഒരു പെൺകുട്ടി. അവളേക്കാൾ നീളം കൂടിയ ഒരു ഒറ്റയുടുപ്പുമിട്ട് ഇരിക്കുന്നു. ആ സ്ത്രീ എന്നെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു. മുഷിഞ്ഞ വസ്ത്രങ്ങളും മെലിഞ്ഞ ശരീരവും ഇരുണ്ട നിറവുമായിരുന്നെങ്കിലും അവൾ ഒരു സുന്ദരി തന്നെയായിരുന്നു. മുടിയൽ വാടിക്കരിഞ്ഞ മുല്ലപ്പുവ്. കഴുത്തിൽ മഞ്ഞച്ചരടിൽ ഒരു ചെറിയ താലി .  മുറ്റത്ത് കിടക്കുന്ന ഉന്തുവണ്ടിയിൽ കുറെ ആക്രി സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നു.

 "പത്ത് കിലോ ഉണ്ട് സാർ ...." അവൾ ഒരു ചിരിയോടെ പറഞ്ഞു.
   ' അത് തൂക്കണ്ട, മുഴുവനും എടുത്തോളൂ.  നിങ്ങൾ പൈസ ഒന്നും തരേണ്ട.
"നൻറി സർ ..... "
സ്ത്രീ സന്തോഷത്തോടെ എന്നെ നോക്കി.  പിന്നെ എല്ലാം വാരിക്കെട്ടി വണ്ടിക്കുള്ളിൽ അടുക്കി വെച്ചു.  ഉന്തു വണ്ടിയും തള്ളിക്കൊണ്ട് അവളും മോളും  ഗേറ്റ് കടന്ന് കത്തുന്ന വെയിലിലേക്ക് നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു .

ഉദയ പ്രഭൻ