Saturday 19 October 2013

നിഴലുകള്‍


നിഴലുകള്‍
  ഗേറ്റിന്‌ മുന്‍പില്‍  ഓട്ടോ നിന്നപ്പോള്‍ അമ്മ അവിടെ കാത്തു നില്‍ക്കയായിരുന്നു. വെള്ള മുണ്ടിലും ബ്ലൗസിലും നിറയെ  ചെളിയും വിയര്‍പ്പും. അടുക്കളയില്‍ എന്തോ പണി കഴിഞ്ഞ്‌ ഇറങ്ങിയ പോലെയുണ്ട്. അമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിരയിളക്കം കണ്ടു.
  അമ്മൂമ്മേ... അഖില്‍ ഓട്ടോയില്‍ നിന്നിറങ്ങി അമ്മയെ കെട്ടിപ്പിടിച്ചു നിന്നു.
  “മോനങ്ങു ക്ഷീണിച്ചുപോയല്ലോ.” അഖിലിന്റെ കവിളില്‍ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
  “നിഷമോള്‍ ഉറക്കം കഴിഞ്ഞില്ലേ? മോളെ ഇങ്ങു തന്നേ,  ഞാനൊന്ന് എടുക്കട്ടെ.” അമ്മ ദേവിയുടെ നേര്‍ക്ക്‌ കൈ നീട്ടി.
  മോളെ തോളില്‍ കിടത്തി അമ്മയും ദേവിയും ഉള്ളിലേക്ക് നടന്നു. അനുജന്‍ ലഗേജുകള്‍ ഇറക്കിവെച്ചിട്ടു ഓട്ടോക്കാരനെ വിടാനുള്ള തിരക്കിലായിരുന്നു. പൂമുഖത്ത് ഫ്രെയിം ചെയ്തു തൂക്കിയിരുന്ന അച്ഛന്റെ ചിത്രത്തില്‍ ഒരു നിമിഷം മിഴികള്‍ ഉടക്കി. സ്നേഹവും ഗൌരവവും കലര്‍ന്ന അച്ഛന്റെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.  ആജ്ഞാശക്തിയോടെയുള്ള നോട്ടവും സ്നേഹമസൃണമായ കരസ്പര്‍ശവും നഷ്ടമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തെക്കേമുറ്റത്ത് അച്ഛന്റെ ചിത എരിഞ്ഞടങ്ങിയ സ്ഥലത്ത് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തില്‍ അറിയാതെ നോക്കി. കാറ്റില്‍ ഇളകുന്ന ചില്ലകള്‍ അച്ഛന്‍ മാടിവിളിക്കുന്നതിന്റെ തോന്നലുളവാക്കി. സജലങ്ങളായ മിഴികള്‍ തുടച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് നടന്നു.
   പുതിയ കിടക്കവിരിയില്‍ മോളെ കിടത്തി അമ്മ അവള്‍ക്കരികില്‍ ഇരിക്കയാണ്. ഞാന്‍ അമ്മയോട് ചേര്‍ന്ന് കട്ടിലില്‍ ഇരുന്നു.
            “യാത്രയൊക്കെ സുഖയിരുന്നോ മോനെ?. അമ്മ എന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് ചോദിച്ചു.
      “കുഴപ്പമില്ല , ടൌണില്‍നിന്ന് ഒറ്റ ബസ്‌ അല്ലെ? മൂന്ന് മണിക്കൂര്‍ കൊണ്ട് ഇങ്ങെത്തി.”
   “നീ ഉടുപ്പ് ഒക്കെ മാറ്റ്. ഞാന്‍ ചായ എടുക്കാം.”  അമ്മ അടുക്കളയിലേക്ക്‌ നടന്നു.  അഖില്‍ മുറ്റത്ത്‌ കൂടി ഒരു പൂവന്‍ കോഴിയെ ഓടിച്ചുകൊണ്ടിരിക്കുന്നു.  അവനു കോഴിയും ആടും പശുവും എല്ലാം ഒരു പുതുമയാണ്. നഗരത്തിലെ ഫ്ലാറ്റില്‍ ടീ.വീ. സ്ക്രീനില്‍ കാണുന്ന മൃഗങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എല്ലാം ഇപ്പോള്‍ നേരിട്ട് മുന്‍പില്‍ എത്തിയ സന്തോഷത്തിലാണ്. ഗ്രാമത്തിലെ കാഴ്ചകളും തണുത്ത കാറ്റും നിശബ്ദമായ അന്തരീക്ഷവും വിരളമായി ലഭിക്കുന്ന വിരുന്ന് പോലെ അവനു  ആനന്ദം പകരുന്നു.  അയല്‍വാസിയെ പോലും പരസ്പരം തിരിച്ചറിയാത്ത നഗരത്തിലെ തിരക്കില്‍ സ്വാര്‍ത്ഥതയുടെ മുഖംമൂടിയണിഞ്ഞ് തന്നിലേക്ക് തന്നെ ഒതുങ്ങുന്ന പുതിയ സമൂഹത്തിലെ ഒരു കണ്ണിയാണവന്‍
  ചായ കുടിച്ചുകൊണ്ടിരിക്കെ അമ്മ ഓരോ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അടുത്ത് നടന്ന മരണം, വിവാഹം, പ്രസവം മുതലായ പല കാര്യങ്ങളും പറയുന്ന കൂട്ടത്തിലാണ് പദ്മകുമാരി ടീച്ചറിന്റെ കാര്യം പറഞ്ഞത്. 
   ടീച്ചറിനെ മറക്കാന്‍ പറ്റുമോ.   ടീച്ചറിനെ കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുതന്ന് അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് ടീച്ചറാണ്. ടീച്ചറിന്റെ കൈവിരലില്‍ തൂങ്ങിയായിരുന്നു ആദ്യ സ്കൂള്‍ യാത്ര. ഒരു കൊച്ചനിയനോടെന്ന പോലെ ടീച്ചര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.
  ഡിസംബര്‍ മാസത്തിലെ തണുത്തുറഞ്ഞ പ്രഭാതങ്ങളില്‍ ടീച്ചറിന്റെ വിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നിരുന്നത്. ചെറിയ ബക്കെറ്റില്‍ കുറച്ചു തുണികളുമായി ടീച്ചര്‍ കാത്തുനില്‍ക്കുന്നുണ്ടാവും. തലയില്‍ കുറച്ചു വെളിച്ചെണ്ണ പുരട്ടി ഉമിക്കരിയും ഈര്‍ക്കിലുമായി ടീച്ചറിനോടൊപ്പം ഞാന്‍ പുഴക്കടവിലേക്ക് നടക്കും. കുളിക്കുമ്പോള്‍ സോപ്പ് തേച്ചു തരുന്നതും തല തുവര്‍ത്തി തരുന്നതും ടീച്ചര്‍ ആയിരിക്കും. കുളി കഴിഞ്ഞു ടീച്ചറിനോടൊപ്പം കിഴക്കോട്ട് തിരിഞ്ഞു നിന്ന് സൂര്യദേവനെ ധ്യാനിക്കുക ദിവസവും ഉള്ള ചടങ്ങായിരിന്നു.
  വൈകുന്നേരം ക്ലാസ്‌ കഴിഞ്ഞു വന്നാല്‍ ടീച്ചറിന്റെ വീട്ടില്‍ ഒരു മണിക്കൂര്‍ ട്യൂഷന്‍. വൈകിട്ട് ചായയോടോപ്പമുള്ള പലഹാരത്തിന്റെ ഒരു വീതം ടീച്ചര്‍ എനിക്കായി കരുതി വെച്ചിട്ടുണ്ടാവും. അത് പ്രതീക്ഷിച്ചു കൂടിയായിരുന്നു ഞാനെന്നും കൃത്യസമയത്ത് എത്തിയിരുന്നത്.
    നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ടീച്ചറിന്റെ വിവാഹം. വിവാഹവും സ്ഥലം  മാറ്റവും ഒരുമിച്ചായിരുന്നു. ടീച്ചറിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അകലെ ഏതോ ഗ്രാമത്തില്‍ ടീച്ചര്‍ ജോലിനോക്കിയിരുന്നതായി അറിഞ്ഞു. ഒരു പെണ്‍കുഞ്ഞ് പിറന്നതും പട്ടാളക്കാരനായ ഭര്‍ത്താവിന്റെ മരണവും വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്.
    ചായ കുടി കഴിഞ്ഞു ഞാന്‍ ശങ്കരേട്ടന്റെ വീട്ടിലേക്കു നടന്നു. ചെമ്മണ്‍ പാതക്ക് ഇരുവശവും ഓലകെട്ടി മറച്ച വേലികള്‍. എതിരെ നടന്നുവന്നിരുന്ന പലരും പരിചിത ഭാവത്തില്‍ പുഞ്ചിരി തൂകി. കുട്ടികള്‍ പുതിയൊരു ആളെ കണ്ട കൌതുകത്തോടെ തുറിച്ചു നോക്കുന്നു.
 ശങ്കരേട്ടന്  തൊടിയിലെ തെങ്ങിന് നനച്ചുകൊണ്ടിരിക്കുയാണ്. ഒരു കൈലി മാത്രമാണ് വേഷം. ശരീരം അല്പം മെലിഞ്ഞിട്ടുണ്ട്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹ ഒരു പുഞ്ചിരിയോടെ കൈ ഉയര്‍ത്തി അഭാവാദ്യം ചെയ്തു.
   “കിരണ്‍ എപ്പോള്‍ വന്നു”.?
  “അര മണിക്കൂര്‍ ആയി. ടീച്ചര്‍ വന്നിട്ടുന്ടന്നു അറിഞ്ഞു.”
“കയറി ഇരിക്കൂ. ഞാന്‍ ടീച്ചറിനെ വിളിക്കാം”.  മോട്ടോര്‍ ഓഫ് ചെയ്തിട്ട് ശങ്കരേട്ടന്   അകത്തേക്ക് പോയി. സിറ്റൗട്ടില്‍ ഒരു പ്ലാസ്ടിക് കസേര നീക്കിയിട്ട് ഞാനിരുന്നു. ടീപ്പോയിയില്‍ ഒന്നുരണ്ടു ദിനപ്പത്രങ്ങള്‍ മടക്കി വെച്ചിട്ടുണ്ട്.
   “കിരണോ? എപ്പോള്‍ വന്നു പട്ടണത്തില്‍നിന്നു?”
   മുന്നില്‍ നില്‍ക്കുന്ന രൂപത്തെ കണ്ടു ഞാന്‍ അത്ഭുതസ്തബ്ധനായി. ഇടയ്ക്കിടെ നരച്ചുതുടങ്ങിയ മുടി. കുഴിഞ്ഞു താണ കണ്ണുകള്‍. മുഖത്ത് കറുപ്പ് നിറം വ്യാപിച്ചിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ശരീരം. സെറ്റുമുണ്ടുടുത്ത ആ സ്ത്രീരൂപം  പഴയ സുന്ദരിയായിരുന്ന പദ്മകുമാരി ടീചെറാണന്നു വിശ്വസിക്കുവാന്‍ കഴിയുന്നില്ല.
  മനസ്സറിയാതെ ടീച്ചറിന്റെ പാദങ്ങളില്‍ തൊട്ടു നമസ്കരിച്ചു. ടീച്ചറെന്നെ പിടിചെഴുന്നെല്‍പ്പിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ കെട്ടിപ്പിടിച്ചു.
  “കിരണങ്ങു വളര്‍ന്നു വലിയ ആളായല്ലോ. എന്റെ മനസ്സില്‍ നീയിപ്പോഴും ഒരു ചെറിയ കുട്ടിയാണ്. വള്ളിനിക്കര്‍ ഇട്ടു നടക്കുന്ന ഒരു കൊച്ചുകുട്ടി”.
“ടീച്ചറിനു സുഖമാണോ?”
          “കുഴപ്പമില്ല. ഇപ്പോള്‍ പെന്ഷനായിട്ടു ഏഴ് വര്‍ഷമായി. നിന്റെ ഭാര്യയും കുട്ടികളും വന്നിട്ടുണ്ടോ?”
   “വന്നിട്ടുണ്ട്”
“പിന്നെന്തേ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടു വരാഞ്ഞത്?”
  “അത്......ടീച്ചര്‍ വന്നിട്ടുണ്ടന്ന് അറിഞ്ഞപ്പോള്‍  ഞാനൊന്നും ആലോചിച്ചില്ല. നേരെ ഇങ്ങു പോന്നു.”
  മുറിയില്‍ നിന്ന് പുറത്തേക്കു വന്ന തടിച്ച പെണ്‍കുട്ടി ഒരു ബുദ്ധിയുറക്കാത്ത കുട്ടിയെപ്പോലെ തോന്നി. ഉണ്ടക്കണ്ണ്‍ തുറിച്ചുള്ള നോട്ടവും  മുഖത്തെ ഭാവങ്ങളും സംശയം ബലപ്പെടുത്തി.
   “കിരണ്‍ സംശയിക്കേണ്ട. എന്റെ മോളാണ്. എന്റെ ഒരേ ഒരു മോള്‍. ഇരുപത്തഞ്ചു വയസ്സായി. ബുദ്ധിയുറച്ചിട്ടില്ല, സംസാരിക്കില്ല. ഇപ്പോള്‍ ഇവള്‍ക്ക് ഞാനും എന്നിക്ക് ഇവളും മാത്രമേയുള്ളൂ ഒരു ആശ്രയത്തിന്‌. മോളുടെ ചികില്‍സക്കായി നാളെ ഡല്‍ഹിക്ക് പോകയാണ്. അതിനു മുന്‍പ്‌ ഇവിടെ ഒന്ന് വരണമെന്ന് തോന്നി. ഇവിടെ വന്നപ്പോള്‍ നിന്നെ ഒന്ന് കാണണമെന്നും തോന്നി.”
  ടീച്ചെറിനോട് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു മനസ്സുനിറയെ. പക്ഷെ, സാധിച്ചില്ല. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ഒന്നും പറയാനാവാതെ ഞാന്‍ തരിച്ചുനിന്നു. ഒരു ജന്മത്തിന്റെ ദുരന്തങ്ങള്‍ മുഴുവന്‍ അനുഭവിച്ചു ജീവിക്കുന്ന ആ കണ്ണുകളില്‍ നിന്ന് ആ കഥകള്‍ മുഴുവന്‍ വായിചെടുക്കാനാവും. കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയിട്ടുണ്ടാവും. ദുഖജ്വാലകളേറ്റ് മനസ്സും ശരീരവും വാടിത്തളര്‍ന്നിട്ടുണ്ടാവും. കുറ്റപ്പെടുത്തലുകളുടെയും ശകാരങ്ങളുടെയും ശാപശരങ്ങള്‍ ഏറ്റിട്ടും മുടന്തി നീങ്ങുന്ന ജീവിതം മുന്നോട്ടു നയിക്കാന്‍ ധൈര്യം മാത്രമായിരുന്നുവോ വഴികാട്ടി.
  വളരെയധികം കുട്ടികള്‍ക്ക് അറിവിന്റെ പൊന്‍ തിരിവെട്ടം തെളിയിച്ച്‌ കൊടുത്തിട്ടുള്ള ഗുരുനാധക്ക് ഈശ്വരന്‍ നല്‍കിയത് ജീവിതദുരന്തങ്ങളുടെ ഇരുള്‍ മാത്രം.
  “കിരണ്‍ ചായ കുടിക്ക്. ഞാനും മോളും പറമ്പില്‍ ഒന്ന് നടന്നിട്ട് വരാം. അവള്‍ കൈയ്യില്‍ പിടിച്ചു വലിക്കുന്നത് കണ്ടില്ലേ?”
   ടീച്ചറിനെ പിടിച്ചു വലിചുകൊണ്ട് ആ പെണ്‍കുട്ടി മുറ്റത്തേക്ക് ഇറങ്ങി.  മുറ്റവും കടന്ന്‌ തൊടിയിലൂടെ അവര്‍ സാവധാനം നടന്നു. ലക്ഷ്യമില്ലാത്ത ഒരു യാത്ര പോലെ അവര്‍ നടന്നു നീങ്ങുന്നത് ഞാന്‍ നോക്കിയിരുന്നു. എന്റെ കണ്ണുകളില്‍ നീര്മുത്തുകളുടെ നനവ്‌ പടര്‍ന്നു. കാഴ്ച സാവധാനം മങ്ങി മങ്ങി വന്നു. മങ്ങിയ കാഴ്ചകളില്‍ ടീച്ചറും മകളും നിഴലുകലായി മാറി. നിഴലുകള്‍ സാവധാനം അലിഞ്ഞലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരുന്നു.