Tuesday 12 November 2013

സസ്നേഹം



    ജോസ്‌ എനിക്ക് ആരായിരുന്നു എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്. ഒരു അടുത്ത സുഹൃത്ത്‌ എന്ന് കരുതുന്നതാണ് ശരി. എന്നാല്‍ അതിലേറെ നല്ല ഒരു വഴികാട്ടി അല്ലങ്കില്‍ ഒരു ഉപദേശകന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അവന്‍  കുറെക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ സന്തത സഹചാരി. ഒരു നിഴല്‍ പോലെ അവന്‍ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ഒരുമിച്ചല്ലാതെ ആരും കണ്ടിരുന്നില്ല. സ്കൂളിലേക്കുള്ള വഴിയില്‍, പിന്നീട് കോളേജില്‍ എത്തിയപ്പോഴും അവന്‍ എന്നോടൊപ്പം ഒരു നിഴലായി ഉണ്ടായിരുന്നു.
         വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ഞായറാഴ്ച ഉച്ചക്കാണ്‌ ഞാന്‍ ജോസിനെ ആദ്യമായികാണുന്നത്. ലോറി നിറയെ സാധനങ്ങള്‍ കയറ്റി അടുത്ത വീട്ടിലെത്തിയ പുതിയ താമസക്കാര്‍  ആരെന്നറിയുവാന്‍ ഞാന്‍ നോക്കി നില്‍ക്കയായിരുന്നു. ലോറിയില്‍നിന്ന്‌ അവനെ എടുത്തിറക്കിയത് അവന്റെ അച്ഛനായിരുന്നു. ഒരു കാല് ശോഷിച്ച്  സ്വാധീനമില്ലാത്ത അവന്‍ ഒരു വടി കുത്തിയാണ് നടന്നത്. വേലിക്കരികില്‍ നിന്ന് അവന്‍ കൈയ്യുയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ മുഖം തിരിച്ചുകളഞ്ഞു. ജനാലയിലൂടെ ഞാന്‍ നോക്കുമ്പോള്‍ ചുമട്ടുതൊഴിലാളികള്‍ ലോറിയില്‍ നിന്ന് കട്ടിലും അലമാരിയും മറ്റു വീട്ടുസാധനങ്ങളും ഇറക്കുന്ന തിരക്കിലായിരുന്നു. അവന്റെ അച്ഛനും അമ്മയും പണിക്കാരെ സഹായിച്ചുകൊണ്ട് കൂടെയുണ്ടായിരുന്നു.  അവന്‍ ഇളംതിണ്ണയില്‍ മാറി ഇരിക്കയായിരുന്നു.
               നല്ല ഒരു കൂട്ടുകാരനെ പ്രതീക്ഷിച്ച്‌ നിന്ന എനിക്ക് വലിയ നിരാശയായി. ഒരു വികലാംഗനായ അവനെ എങ്ങനെ കൂട്ടുകാരനാക്കും. നിനക്കൊരു പുതിയ കൂട്ടുകാരന്‍ വരുമെന്ന് അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. അവനെ നിന്റെ ക്ലാസില്‍ തന്നെയാണ് ചേര്‍ത്തിരിക്കുന്നതെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചതാണ്. പക്ഷേ ഇവനോടൊപ്പം എങ്ങനെ സ്കൂളില്‍ പോകും. മറ്റുകുട്ടികള്‍ കളിയാക്കില്ലേ?
        അടുത്തദിവസം രാവിലെ അവന്‍ സ്കൂളി പോകാന്‍ നേരത്തേ തയ്യാറായി എന്റെ വീട്ടിലെത്തി.  ഞാന്‍ ജനലിലൂടെ നോക്കുമ്പോള്‍ അവന്‍ അര ഭിത്തിയില്‍ ചാരി ഇരിക്കയായിരുന്നു. അടുത്ത് തന്നെ ഊന്നുവടിയും പുസ്തകസഞ്ചിയും. അവനെ കൂട്ടാതെ ഇറങ്ങി ഓടിയാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷേ, അമ്മയുടെ അടി കിട്ടുമെന്ന പേടി കാരണം അവനോടൊപ്പം തന്നെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.
  സ്കൂളിലേക്കുള്ള രണ്ട് കിലോമീറ്ററോളം ദൂരം എന്നും നടന്നുതന്നെയാണ് പോയിക്കൊണ്ടിരുന്നത്. ഞങ്ങളോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ  നടന്നെത്താന്‍ അവന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അരമണിക്കൂര്‍ സമയംകൊണ്ട് എത്തുന്ന ദൂരം പിന്നിടാന്‍ അന്ന് കൂടുതല്‍ സമയമെടുത്തു. പുതിയ വികലാംഗനായ കുട്ടിയെ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയത്. പക്ഷേ, ചിലര്‍ ഓരോന്ന് പറഞ്ഞ് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
               ദിവസങ്ങള്‍ കടന്നുപോകവേ അവനോടുള്ള എന്റെ മനോഭാവത്തില്‍ എങ്ങനെയോ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. സ്നേഹവും അനുകമ്പയും കൂടി വന്നു. അവന്‍ ഒരു നല്ല ചിത്രകാരനായിരുന്നു. നല്ല കൈയ്യക്ഷരത്തില്‍ എഴുതാനുള്ള കഴിവുണ്ടായിരുന്നു. പഠനകാര്യങ്ങളില്‍ ശരാശരി ആയിരുന്നെങ്കിലും എന്തുവിഷയവും പെട്ടന്ന് മനസ്സിലാക്കിയെടുക്കാനുള്ള കഴിവുണ്ടായിരുന്നു.
      വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ  ഞങ്ങള്‍ പത്തുപേര്‍ നടന്നാണ് പോയ്ക്കൊണ്ടിരുന്നത്. ആറു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. വിജനമായ റബ്ബര്‍ തോട്ടത്തിലൂടെയുള്ള  യാത്രയില്‍   ഞാന്‍ വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ, അവന്‍ എന്നും ഒരു കേള്‍വിക്കാരന്‍ മാത്രമായിരുന്നു. മുഖത്ത് എന്നും ഒരു വിഷാദഭാവത്തോടെ മാത്രമേ ഞാനവനെ കണ്ടിട്ടുള്ളൂ. അവന്റെ പുസ്തകസഞ്ചി കൂടി തോളത് തൂക്കി നടക്കാന്‍ എനിക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെയായിരുന്നു.
           ഒരുനാള്‍ സ്കൂളില്‍നിന്ന് മടങ്ങുമ്പോള്‍ എസ്റ്റേറ്റ് മാനേജര്‍ സണ്ണിച്ചന്റെ ജീപ്പ്‌ അടുത്ത് വന്നു നിന്നു. പുറകിലെ സീറ്റിലിരുന്ന എസ്റ്റേറ്റ് പീയൂണ്‍ കൊച്ചൗസേപ്പ്  എല്ലാവരെയും കൈ കാട്ടി വിളിച്ചു. ഒരു ഫ്രീ ലിഫ്റ്റ്‌ ഓഫര്‍. ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമായി. എല്ലാവരും ഓടിച്ചെന്നു  ജീപ്പിന്റെ മുന്സീറ്റിലും  പിന്സീറ്റിലും ചാടിക്കയറി. കൊച്ചൗസേപ്പ് ചേട്ടന്‍ എല്ലാവരെയും വണ്ടിയില്‍ കയറാന്‍ സഹായിച്ചുകൊണ്ടിരുന്നു.അവസാനമായാണ് ജോസ് കയറാന്‍ ശ്രമിച്ചത്‌.
     “ഈ ചട്ടുകാലന്‍ കുട്ടിയെ കയറ്റണോ മുതലാളീ?
     “വേണ്ട അവന്‍  നടന്നു വന്നാല്‍ മതി.” കൊച്ചൗസേപ്പിന്റെ ചോദ്യവും മുതലാളിയുടെ മറുപടിയും എന്നില്‍ നിരാശ ഉണ്ടാക്കി.
     ജോസിനെ കയറ്റാതെയാണ് അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തത്. ഞാന്‍ വണ്ടി നിര്‍ത്താന്‍ ബഹളം വെച്ചെങ്കിലും അയാള്‍ എന്റെ വീടിനു മുന്നില്‍ വന്നാണ് ബ്രേക്കിട്ടത്.   ഞങ്ങളെ ഇറക്കിയിട്ട് വണ്ടി വിട്ടുപോയ ഉടനെ ഞാന്‍ പുസ്തകസഞ്ചി വീടിന്റെ അരഭിത്തിയില്‍ വെച്ചിട്ട് തിരിച്ചോടി. ഞാന്‍ വളവു തിരിഞ്ഞു ചെല്ലുമ്പോള്‍ ജോസ്‌ സാവധാനം നടന്നു വരികയായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നത് ഞാന്‍ കണ്ടു. സാരമില്ലടാ എന്ന് പറഞ്ഞു ഞാനവനെ കെട്ടിപ്പിടിച്ചു. ഇത്തരം അനുഭവങ്ങള്‍ അവനു ധാരാളം ഉണ്ടായിട്ടുണ്ടന്ന് അറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നി. 
           ഒരു വണ്ടി സ്വന്തമായുള്ളതിന്റെ അഹങ്കാരമാണ് അയാള്‍ കാണിച്ചത്. ആരും ഇങ്ങനെ ഒരിക്കലും ഒരു വികലാംഗനോടെന്നല്ല ഒരു മനുഷ്യനോടും പെരുമാറാന്‍ പാടില്ലെന്ന് എന്റെ മനസ്സ്‌ പറഞ്ഞുകൊണ്ടിരുന്നു. ഞാനെന്നെങ്കിലും വണ്ടി വാങ്ങിയാല്‍ നിന്നെ കയറ്റിക്കൊണ്ടു പോകും. ഈ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങും എന്നു   ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിക്കയായിരുന്നു. കണ്ണീരിന്റെ നനവുള്ള ചിരി.
       അച്ഛന്‍ എനിക്ക് സൈക്കിള്‍ വാങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചത് ജോസാണ്. ഞാന്‍ സൈക്കിള്‍ ചവിട്ടുന്നത് അവന്‍ കലുങ്കില്‍ ഇരുന്നു കാണും. സ്പീഡില്‍ ഓടിക്കാന്‍ അവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എപ്പോളും സൂക്ഷിച്ച്‌ സൂക്ഷിച്ച്‌ എന്ന് പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് സ്കൂളിലേക്കുള്ള യാത്ര ഞങ്ങള്‍ സൈക്കിളിലാക്കി. അവന്‍ സൈക്കിളില്‍ന്റെ പിന്‍സീറ്റില്‍ ഇരിക്കും. ഊന്നുവടിയും പിടിച്ചാണ് അവന്റെ ഇരിപ്പ്. പുസ്തകസഞ്ചി ഹാന്‍ഡിലില്‍ തൂക്കി ഞാന്‍ സാവധാനം സൈക്കിള്‍ ഓടിക്കും.
            പിന്നീട് കോളേജില്‍ എത്തിയപ്പോള്‍ യാത്ര ബൈക്കിലായി. അവന്‍ പഠിച്ചത് ചരിത്രവും സാമ്പത്തികശാസ്ത്രവുമാണ്. ഞാന്‍ കണക്കും സയന്‍സും. ഉച്ചക്ക് എന്നും ഒരുമിച്ച്‌ ഇരുന്നാണ് ഊണ്. കറികള്‍ പരസ്പരം ഷെയര്‍ ചെയ്ത്‌, ധാരാളം സംസാരിച്ച്‌, ചിരിച്ചു ഉല്ലസിച്ച് കഴിഞ്ഞു പോയ ദിവസങ്ങള്‍.
        കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഒരു ദിവസം ഉണ്ടായ സംഘട്ടനം.. കാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അടുത്തടുത്ത  ടേബിളില്‍ ഉണ്ടായ വാക്കുതര്‍ക്കം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു. ആ ബഹളത്തിനും അക്രമത്തിനും ഇടയില്‍ ജോസ്‌ അറിയാതെ പെട്ടുപോകുകയായിരുന്നു. ആ കൂട്ടത്തല്ലില്‍ നിന്ന് പുറത്തു കടക്കാനോ രക്ഷപെടുവാനോ അവനു സാധിച്ചില്ല. അവന്റെ ഊന്നുവടി ആരോ പിടിച്ചുവാങ്ങി. പിന്നെ അത് വെച്ചായിരുന്നു അടി. നിലത്ത് വീണ അവന്‍ ആള്‍ക്കാരുടെ ചവിട്ടും തൊഴിയുമേറ്റ് അവശനായി. അതില്‍  പരിക്കേറ്റു അവന്‍ ആശുപത്രിയില്‍ ആയി. അവസാനം അവന്‍ മരണത്തിന് കീഴടങ്ങി.         കെമിസ്ട്രി ലാബില്‍ സോള്‍ട്ട് അനാലിസിസ്‌ ചെയ്തുകൊണ്ട് ഇരിക്കുമ്പോള്‍ എന്തോ ബഹളം കേട്ടിരുന്നു. പിന്നീട് ആംബുലന്‍സ്‌ വരുന്ന ശബ്ദം കേട്ടപ്പോളാണ്  ലാബില്‍ നിന്ന് ഇറങ്ങാനായത്. പരുക്കേറ്റവരെ ആംബുലന്‍സില്‍ കയറ്റുന്നതു കണ്ടു. പക്ഷെ, അതില്‍ ജോസ്‌ ഉണ്ടാകുമെന്നു ഞാന്‍ കരുതുയില്ല. ഞാന്‍ അവിടെ  ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കുകയില്ലായിരുന്നു. ജോസിനെ എങ്ങനെയും ആ അപകടത്തില്‍ നിന്ന് രക്ഷിക്കുമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഒരു സംഘടനയോടും അനുഭാവമോ വെറുപ്പോ പ്രകടിപ്പിക്കാതെ തികഞ്ഞ നിഷ്പക്ഷവാദിയായ അവന്‍ ഇത്തരമൊരു ദുര്യോഗം സംഭവിക്കരുതായിരുന്നു.
            വെള്ളവസ്ത്രം ധരിച്ച അവന്റെ ചേതനയറ്റ ശരീരം പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്യുമ്പോള്‍ നെഞ്ചുപൊട്ടിക്കരഞ്ഞ അമ്മയുടെ മുഖം ഒരിക്കലും മറക്കാനാവുന്നില്ല. വികലാംഗനായിരുന്നെങ്കിലും അവരുടെ ഏക പ്രതീക്ഷ  ആയിരുന്നു അവന്‍. അച്ഛന്റെ ദുഃഖം പറഞ്ഞറിയിക്കാന്‍ ആവാത്തതായിരുന്നു.
       അടക്കം കഴിഞ്ഞു എല്ലാവരും പിരിഞ്ഞ്‌ പോയെങ്കിലും ഞാന്‍ പള്ളിനടയില്‍ തന്നെ ഇരിക്കയായിരുന്നു. വികാരിയച്ചനാണ് എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്. എന്റെ പുറത്തു തട്ടി അദ്ദേഹം ആശ്വസിപ്പിച്ചു.
          “നിങ്ങളുടെ സ്നേഹവും സൌഹൃദവും ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. നിന്റെ മനസ്സിന്റെ വിങ്ങല്‍ ഞാന്‍ മനസ്സിലാക്കുന്നു. ഇനി നീയാണ് അവന്റെ മാതാപ്പിതാക്കളെ ആശ്വസിപ്പിക്കേണ്ടത്. അവര്‍ക്ക് സ്നേഹവും പരിചരണവും കൊടുക്കേണ്ടത്. അതിനു ദൈവം നിനക്ക് ശക്തി തരും. അവന്റെ ആത്മാവ് എന്നും നിന്നോടുകൂടെ ഉണ്ടാവും.” 
          അച്ചന്റെ വാക്കുകള്‍ ഒരു സ്വാന്തനമായി ഒരു ഉപദേശമായി എന്റെ ചെവികളില്‍ മുഴങ്ങി. ഞാന്‍ പള്ളിയന്കണം വിട്ടു പുറത്തേക്കു നടന്നു. വഴിയില്‍ പുസ്തകസഞ്ചിയും തൂക്കി ഒരു ചെറു പുഞ്ചിരിയോടെ  അവന്‍ കാത്തുനില്‍ക്കണേ എന്ന് മനസ്സ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

Saturday 19 October 2013

നിഴലുകള്‍


നിഴലുകള്‍
  ഗേറ്റിന്‌ മുന്‍പില്‍  ഓട്ടോ നിന്നപ്പോള്‍ അമ്മ അവിടെ കാത്തു നില്‍ക്കയായിരുന്നു. വെള്ള മുണ്ടിലും ബ്ലൗസിലും നിറയെ  ചെളിയും വിയര്‍പ്പും. അടുക്കളയില്‍ എന്തോ പണി കഴിഞ്ഞ്‌ ഇറങ്ങിയ പോലെയുണ്ട്. അമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിരയിളക്കം കണ്ടു.
  അമ്മൂമ്മേ... അഖില്‍ ഓട്ടോയില്‍ നിന്നിറങ്ങി അമ്മയെ കെട്ടിപ്പിടിച്ചു നിന്നു.
  “മോനങ്ങു ക്ഷീണിച്ചുപോയല്ലോ.” അഖിലിന്റെ കവിളില്‍ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
  “നിഷമോള്‍ ഉറക്കം കഴിഞ്ഞില്ലേ? മോളെ ഇങ്ങു തന്നേ,  ഞാനൊന്ന് എടുക്കട്ടെ.” അമ്മ ദേവിയുടെ നേര്‍ക്ക്‌ കൈ നീട്ടി.
  മോളെ തോളില്‍ കിടത്തി അമ്മയും ദേവിയും ഉള്ളിലേക്ക് നടന്നു. അനുജന്‍ ലഗേജുകള്‍ ഇറക്കിവെച്ചിട്ടു ഓട്ടോക്കാരനെ വിടാനുള്ള തിരക്കിലായിരുന്നു. പൂമുഖത്ത് ഫ്രെയിം ചെയ്തു തൂക്കിയിരുന്ന അച്ഛന്റെ ചിത്രത്തില്‍ ഒരു നിമിഷം മിഴികള്‍ ഉടക്കി. സ്നേഹവും ഗൌരവവും കലര്‍ന്ന അച്ഛന്റെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.  ആജ്ഞാശക്തിയോടെയുള്ള നോട്ടവും സ്നേഹമസൃണമായ കരസ്പര്‍ശവും നഷ്ടമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തെക്കേമുറ്റത്ത് അച്ഛന്റെ ചിത എരിഞ്ഞടങ്ങിയ സ്ഥലത്ത് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തില്‍ അറിയാതെ നോക്കി. കാറ്റില്‍ ഇളകുന്ന ചില്ലകള്‍ അച്ഛന്‍ മാടിവിളിക്കുന്നതിന്റെ തോന്നലുളവാക്കി. സജലങ്ങളായ മിഴികള്‍ തുടച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് നടന്നു.
   പുതിയ കിടക്കവിരിയില്‍ മോളെ കിടത്തി അമ്മ അവള്‍ക്കരികില്‍ ഇരിക്കയാണ്. ഞാന്‍ അമ്മയോട് ചേര്‍ന്ന് കട്ടിലില്‍ ഇരുന്നു.
            “യാത്രയൊക്കെ സുഖയിരുന്നോ മോനെ?. അമ്മ എന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് ചോദിച്ചു.
      “കുഴപ്പമില്ല , ടൌണില്‍നിന്ന് ഒറ്റ ബസ്‌ അല്ലെ? മൂന്ന് മണിക്കൂര്‍ കൊണ്ട് ഇങ്ങെത്തി.”
   “നീ ഉടുപ്പ് ഒക്കെ മാറ്റ്. ഞാന്‍ ചായ എടുക്കാം.”  അമ്മ അടുക്കളയിലേക്ക്‌ നടന്നു.  അഖില്‍ മുറ്റത്ത്‌ കൂടി ഒരു പൂവന്‍ കോഴിയെ ഓടിച്ചുകൊണ്ടിരിക്കുന്നു.  അവനു കോഴിയും ആടും പശുവും എല്ലാം ഒരു പുതുമയാണ്. നഗരത്തിലെ ഫ്ലാറ്റില്‍ ടീ.വീ. സ്ക്രീനില്‍ കാണുന്ന മൃഗങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എല്ലാം ഇപ്പോള്‍ നേരിട്ട് മുന്‍പില്‍ എത്തിയ സന്തോഷത്തിലാണ്. ഗ്രാമത്തിലെ കാഴ്ചകളും തണുത്ത കാറ്റും നിശബ്ദമായ അന്തരീക്ഷവും വിരളമായി ലഭിക്കുന്ന വിരുന്ന് പോലെ അവനു  ആനന്ദം പകരുന്നു.  അയല്‍വാസിയെ പോലും പരസ്പരം തിരിച്ചറിയാത്ത നഗരത്തിലെ തിരക്കില്‍ സ്വാര്‍ത്ഥതയുടെ മുഖംമൂടിയണിഞ്ഞ് തന്നിലേക്ക് തന്നെ ഒതുങ്ങുന്ന പുതിയ സമൂഹത്തിലെ ഒരു കണ്ണിയാണവന്‍
  ചായ കുടിച്ചുകൊണ്ടിരിക്കെ അമ്മ ഓരോ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അടുത്ത് നടന്ന മരണം, വിവാഹം, പ്രസവം മുതലായ പല കാര്യങ്ങളും പറയുന്ന കൂട്ടത്തിലാണ് പദ്മകുമാരി ടീച്ചറിന്റെ കാര്യം പറഞ്ഞത്. 
   ടീച്ചറിനെ മറക്കാന്‍ പറ്റുമോ.   ടീച്ചറിനെ കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുതന്ന് അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് ടീച്ചറാണ്. ടീച്ചറിന്റെ കൈവിരലില്‍ തൂങ്ങിയായിരുന്നു ആദ്യ സ്കൂള്‍ യാത്ര. ഒരു കൊച്ചനിയനോടെന്ന പോലെ ടീച്ചര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.
  ഡിസംബര്‍ മാസത്തിലെ തണുത്തുറഞ്ഞ പ്രഭാതങ്ങളില്‍ ടീച്ചറിന്റെ വിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നിരുന്നത്. ചെറിയ ബക്കെറ്റില്‍ കുറച്ചു തുണികളുമായി ടീച്ചര്‍ കാത്തുനില്‍ക്കുന്നുണ്ടാവും. തലയില്‍ കുറച്ചു വെളിച്ചെണ്ണ പുരട്ടി ഉമിക്കരിയും ഈര്‍ക്കിലുമായി ടീച്ചറിനോടൊപ്പം ഞാന്‍ പുഴക്കടവിലേക്ക് നടക്കും. കുളിക്കുമ്പോള്‍ സോപ്പ് തേച്ചു തരുന്നതും തല തുവര്‍ത്തി തരുന്നതും ടീച്ചര്‍ ആയിരിക്കും. കുളി കഴിഞ്ഞു ടീച്ചറിനോടൊപ്പം കിഴക്കോട്ട് തിരിഞ്ഞു നിന്ന് സൂര്യദേവനെ ധ്യാനിക്കുക ദിവസവും ഉള്ള ചടങ്ങായിരിന്നു.
  വൈകുന്നേരം ക്ലാസ്‌ കഴിഞ്ഞു വന്നാല്‍ ടീച്ചറിന്റെ വീട്ടില്‍ ഒരു മണിക്കൂര്‍ ട്യൂഷന്‍. വൈകിട്ട് ചായയോടോപ്പമുള്ള പലഹാരത്തിന്റെ ഒരു വീതം ടീച്ചര്‍ എനിക്കായി കരുതി വെച്ചിട്ടുണ്ടാവും. അത് പ്രതീക്ഷിച്ചു കൂടിയായിരുന്നു ഞാനെന്നും കൃത്യസമയത്ത് എത്തിയിരുന്നത്.
    നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ടീച്ചറിന്റെ വിവാഹം. വിവാഹവും സ്ഥലം  മാറ്റവും ഒരുമിച്ചായിരുന്നു. ടീച്ചറിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അകലെ ഏതോ ഗ്രാമത്തില്‍ ടീച്ചര്‍ ജോലിനോക്കിയിരുന്നതായി അറിഞ്ഞു. ഒരു പെണ്‍കുഞ്ഞ് പിറന്നതും പട്ടാളക്കാരനായ ഭര്‍ത്താവിന്റെ മരണവും വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്.
    ചായ കുടി കഴിഞ്ഞു ഞാന്‍ ശങ്കരേട്ടന്റെ വീട്ടിലേക്കു നടന്നു. ചെമ്മണ്‍ പാതക്ക് ഇരുവശവും ഓലകെട്ടി മറച്ച വേലികള്‍. എതിരെ നടന്നുവന്നിരുന്ന പലരും പരിചിത ഭാവത്തില്‍ പുഞ്ചിരി തൂകി. കുട്ടികള്‍ പുതിയൊരു ആളെ കണ്ട കൌതുകത്തോടെ തുറിച്ചു നോക്കുന്നു.
 ശങ്കരേട്ടന്  തൊടിയിലെ തെങ്ങിന് നനച്ചുകൊണ്ടിരിക്കുയാണ്. ഒരു കൈലി മാത്രമാണ് വേഷം. ശരീരം അല്പം മെലിഞ്ഞിട്ടുണ്ട്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹ ഒരു പുഞ്ചിരിയോടെ കൈ ഉയര്‍ത്തി അഭാവാദ്യം ചെയ്തു.
   “കിരണ്‍ എപ്പോള്‍ വന്നു”.?
  “അര മണിക്കൂര്‍ ആയി. ടീച്ചര്‍ വന്നിട്ടുന്ടന്നു അറിഞ്ഞു.”
“കയറി ഇരിക്കൂ. ഞാന്‍ ടീച്ചറിനെ വിളിക്കാം”.  മോട്ടോര്‍ ഓഫ് ചെയ്തിട്ട് ശങ്കരേട്ടന്   അകത്തേക്ക് പോയി. സിറ്റൗട്ടില്‍ ഒരു പ്ലാസ്ടിക് കസേര നീക്കിയിട്ട് ഞാനിരുന്നു. ടീപ്പോയിയില്‍ ഒന്നുരണ്ടു ദിനപ്പത്രങ്ങള്‍ മടക്കി വെച്ചിട്ടുണ്ട്.
   “കിരണോ? എപ്പോള്‍ വന്നു പട്ടണത്തില്‍നിന്നു?”
   മുന്നില്‍ നില്‍ക്കുന്ന രൂപത്തെ കണ്ടു ഞാന്‍ അത്ഭുതസ്തബ്ധനായി. ഇടയ്ക്കിടെ നരച്ചുതുടങ്ങിയ മുടി. കുഴിഞ്ഞു താണ കണ്ണുകള്‍. മുഖത്ത് കറുപ്പ് നിറം വ്യാപിച്ചിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ശരീരം. സെറ്റുമുണ്ടുടുത്ത ആ സ്ത്രീരൂപം  പഴയ സുന്ദരിയായിരുന്ന പദ്മകുമാരി ടീചെറാണന്നു വിശ്വസിക്കുവാന്‍ കഴിയുന്നില്ല.
  മനസ്സറിയാതെ ടീച്ചറിന്റെ പാദങ്ങളില്‍ തൊട്ടു നമസ്കരിച്ചു. ടീച്ചറെന്നെ പിടിചെഴുന്നെല്‍പ്പിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ കെട്ടിപ്പിടിച്ചു.
  “കിരണങ്ങു വളര്‍ന്നു വലിയ ആളായല്ലോ. എന്റെ മനസ്സില്‍ നീയിപ്പോഴും ഒരു ചെറിയ കുട്ടിയാണ്. വള്ളിനിക്കര്‍ ഇട്ടു നടക്കുന്ന ഒരു കൊച്ചുകുട്ടി”.
“ടീച്ചറിനു സുഖമാണോ?”
          “കുഴപ്പമില്ല. ഇപ്പോള്‍ പെന്ഷനായിട്ടു ഏഴ് വര്‍ഷമായി. നിന്റെ ഭാര്യയും കുട്ടികളും വന്നിട്ടുണ്ടോ?”
   “വന്നിട്ടുണ്ട്”
“പിന്നെന്തേ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടു വരാഞ്ഞത്?”
  “അത്......ടീച്ചര്‍ വന്നിട്ടുണ്ടന്ന് അറിഞ്ഞപ്പോള്‍  ഞാനൊന്നും ആലോചിച്ചില്ല. നേരെ ഇങ്ങു പോന്നു.”
  മുറിയില്‍ നിന്ന് പുറത്തേക്കു വന്ന തടിച്ച പെണ്‍കുട്ടി ഒരു ബുദ്ധിയുറക്കാത്ത കുട്ടിയെപ്പോലെ തോന്നി. ഉണ്ടക്കണ്ണ്‍ തുറിച്ചുള്ള നോട്ടവും  മുഖത്തെ ഭാവങ്ങളും സംശയം ബലപ്പെടുത്തി.
   “കിരണ്‍ സംശയിക്കേണ്ട. എന്റെ മോളാണ്. എന്റെ ഒരേ ഒരു മോള്‍. ഇരുപത്തഞ്ചു വയസ്സായി. ബുദ്ധിയുറച്ചിട്ടില്ല, സംസാരിക്കില്ല. ഇപ്പോള്‍ ഇവള്‍ക്ക് ഞാനും എന്നിക്ക് ഇവളും മാത്രമേയുള്ളൂ ഒരു ആശ്രയത്തിന്‌. മോളുടെ ചികില്‍സക്കായി നാളെ ഡല്‍ഹിക്ക് പോകയാണ്. അതിനു മുന്‍പ്‌ ഇവിടെ ഒന്ന് വരണമെന്ന് തോന്നി. ഇവിടെ വന്നപ്പോള്‍ നിന്നെ ഒന്ന് കാണണമെന്നും തോന്നി.”
  ടീച്ചെറിനോട് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു മനസ്സുനിറയെ. പക്ഷെ, സാധിച്ചില്ല. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ഒന്നും പറയാനാവാതെ ഞാന്‍ തരിച്ചുനിന്നു. ഒരു ജന്മത്തിന്റെ ദുരന്തങ്ങള്‍ മുഴുവന്‍ അനുഭവിച്ചു ജീവിക്കുന്ന ആ കണ്ണുകളില്‍ നിന്ന് ആ കഥകള്‍ മുഴുവന്‍ വായിചെടുക്കാനാവും. കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയിട്ടുണ്ടാവും. ദുഖജ്വാലകളേറ്റ് മനസ്സും ശരീരവും വാടിത്തളര്‍ന്നിട്ടുണ്ടാവും. കുറ്റപ്പെടുത്തലുകളുടെയും ശകാരങ്ങളുടെയും ശാപശരങ്ങള്‍ ഏറ്റിട്ടും മുടന്തി നീങ്ങുന്ന ജീവിതം മുന്നോട്ടു നയിക്കാന്‍ ധൈര്യം മാത്രമായിരുന്നുവോ വഴികാട്ടി.
  വളരെയധികം കുട്ടികള്‍ക്ക് അറിവിന്റെ പൊന്‍ തിരിവെട്ടം തെളിയിച്ച്‌ കൊടുത്തിട്ടുള്ള ഗുരുനാധക്ക് ഈശ്വരന്‍ നല്‍കിയത് ജീവിതദുരന്തങ്ങളുടെ ഇരുള്‍ മാത്രം.
  “കിരണ്‍ ചായ കുടിക്ക്. ഞാനും മോളും പറമ്പില്‍ ഒന്ന് നടന്നിട്ട് വരാം. അവള്‍ കൈയ്യില്‍ പിടിച്ചു വലിക്കുന്നത് കണ്ടില്ലേ?”
   ടീച്ചറിനെ പിടിച്ചു വലിചുകൊണ്ട് ആ പെണ്‍കുട്ടി മുറ്റത്തേക്ക് ഇറങ്ങി.  മുറ്റവും കടന്ന്‌ തൊടിയിലൂടെ അവര്‍ സാവധാനം നടന്നു. ലക്ഷ്യമില്ലാത്ത ഒരു യാത്ര പോലെ അവര്‍ നടന്നു നീങ്ങുന്നത് ഞാന്‍ നോക്കിയിരുന്നു. എന്റെ കണ്ണുകളില്‍ നീര്മുത്തുകളുടെ നനവ്‌ പടര്‍ന്നു. കാഴ്ച സാവധാനം മങ്ങി മങ്ങി വന്നു. മങ്ങിയ കാഴ്ചകളില്‍ ടീച്ചറും മകളും നിഴലുകലായി മാറി. നിഴലുകള്‍ സാവധാനം അലിഞ്ഞലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരുന്നു.

Saturday 3 August 2013

ശാന്തി

( ഇത് ഒരു തീവണ്ടി എന്ജിനുള്ളില്‍ നിന്നുള്ള കാഴ്ചയാണ്)
   ട്രെയിന്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ വിടുമ്പോള്‍ സമയം പതിനൊന്നര മണി കഴിഞ്ഞു. എണ്‍പതു കിലോമീറ്റര്‍ വേഗതയിലാണ് വണ്ടിയുടെ കുതിപ്പ്. ചെറുതായി മഴച്ചാറ്റല്‍ ഉള്ളതിനാല്‍ ഞാന്‍ വൈപ്പര്‍  ഓണ്‍ ചെയ്തിരുന്നു. ട്രെയിന്‍ ഒരു വളവിലേക്ക് തിരിയുമ്പോള്‍ മുന്നില്‍ ട്രാക്കിനു നടുവിലായി ഒരു സ്ത്രീ നില്‍ക്കുന്നു. കുട ചൂടി നില്‍ക്കുന്ന അവര്‍ വണ്ടിയുടെ വരവും ഹോണ്‍ മുഴക്കവും ശ്രദ്ധിക്കാതെ കൈയ്യിലെ പ്ലാസ്റ്റിക്‌ കിറ്റില്‍ എന്തോ തിരയുകയാണ്.  ബ്രയിക്‌ അപ്ലൈ ചെയ്യുന്നതിന് മുന്‍പ്‌ തന്നെ വണ്ടി മുട്ടി  അവര്‍ ഇടതുവശത്തേക്ക് തെറിച്ചു പോകുന്നത് കണ്ടു. എന്റെ ശരീരത്തില്‍ ആകമാനം തീ പടരുന്നത് പോലെയുള്ള അവസ്ഥ. കൈയും കാലും തളരുന്നത് പോലെ തോന്നി. വണ്ടിയുടെ മുന്നില്‍ ഒരു മനുഷ്യജീവന്‍ പിടഞ്ഞു തീരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ. അത് അവരുടെ ജീവനെടുത്തിട്ടുണ്ടാകാം. നാനൂറു മീറ്ററിലധികം ഓടിയിട്ടാണ് ട്രെയിന്‍ നിന്നത്.
         ഒരാള്‍ അശ്രദ്ധമായി ട്രാക്ക്‌ മുറിച്ചുകടക്കുന്നതു കണ്ടാലും അയാളെ രക്ഷപെടുത്താനാവാത്ത എന്‍ജിന്‍ ഡ്രൈവറുടെ നിസ്സഹായാവസ്ഥ. എത്ര പെട്ടന്ന് ബ്രേക്ക് ഇട്ടാലും നാനൂറ് മീറ്റര്‍ എങ്കിലും ഓടിയിട്ടു മാത്രമാണ് വണ്ടി നില്‍ക്കുന്നത്. അപകടം നടക്കുമ്പോള്‍ വലിയ വണ്ടിയുടെ ഡ്രൈവറെ കുറ്റം പറയുന്ന സാധാരണക്കാര്‍ ഒരു ട്രെയിന്‍ ഡ്രൈവറുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുണ്ടാവില്ല.
   എന്‍ജിന്റെ മുന്നില്‍ ചിതറിത്തെറിച്ച  ചോരയും കുറെ മാംസകഷ്ണങ്ങളും. ആ സ്ത്രീയുടെ കൈയ്യില്‍ ഇരുന്ന പ്ലാസ്ടിക് കിറ്റ്‌ എന്ജിന് മുന്നില്‍ കുടുങ്ങി കിടപ്പുണ്ട്. ഞാന്‍ ആ കിറ്റ്‌ കൈയ്യിലെടുത്തു. അതിനുള്ളില്‍ ചൂട് മാറാത്ത ഒരു ചോറും പൊതി. ഒരു റേഷന്‍കാര്‍ഡ്‌, ഒരു പ്ലാസ്ടിക് ബോട്ടില്‍  നിറയെ കരിങ്ങാലി വെള്ളം ,ഒരു സഞ്ചി. റോസ് നിറത്തിലുള്ള ആ റേഷന്‍കാര്‍ഡ്‌ അധികം പഴക്കമുള്ളത് ആയിരുന്നില്ല. അതിനുള്ളില്‍ എഴുതിയിരുന്ന വിലാസം ഞാന്‍ രണ്ടുതവണ വായിച്ചു.
         ചിതറി തെറിച്ചുപോയ വലതു കൈയും ചതഞ്ഞരഞ്ഞ മുഖവും ചോരയില്‍ കുളിച്ച വസ്ത്രങ്ങളും. ഒരു പഴംതുണി കെട്ടുപോലെ  ആയ ആ  സ്ത്രീയുടെ ശരീരം സ്ട്രെച്ചറിലേക്ക് എടുത്തു വെക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ച്ചിരുന്നോ. ചൂളം വിളിച്ചുകൊണ്ട് ആംബുലന്‍സ്‌ നീങ്ങിയപ്പോള്‍ അവിടെ തടിച്ചുകൂടിയ നാട്ടുകാരും യാത്രക്കാരും ട്രെയിന്‍ ഡ്രൈവറെ മനസ്സുകൊണ്ട് ശപിക്കുകയാണന്നു തോന്നി. പതറിയ മനസ്സോടെയാണ് ശേഷിച്ച ദൂരം ഞാന്‍ ട്രെയിന്‍ ഓടിച്ചത്. എന്ജിനിലേക്ക് കടന്നുവരുന്ന കാറ്റിനു ചൂട് ചോരയുടെ മണം എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.
   പറളികാട് ബസ്സ് ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ഇടവഴിയില്‍ കറുത്ത കൊടി കണ്ടതിനാല്‍ ആരോടും വഴി ചോദിക്കേണ്ടി വന്നില്ല. റോഡിനു കിഴക്കുവശതെക്ക് നീളുന്ന ചെമ്മണ്‍ പാതയിലൂടെ ഞാന്‍ മെല്ലെ നടന്നു. മഴ പെയ്തു നനഞ്ഞു കിടന്നതിനാല്‍ വഴിയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. മരണവീട്ടിലേക്ക് പോകുന്നവരുടെ കൂടെ ഞാനും മെല്ലെ നടന്നു. ആത്മഹത്യ  ആയിരുന്നു എന്നാണു പലരുടെയും ധാരണയെന്ന് അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് മനസ്സിലായി.
    ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലിനുള്ളില്‍ അന്ത്യ കര്‍മങ്ങള്‍ നടക്കുകയാണ്. ചന്ദനത്തിരിയുടെ മണം അവിടെ ചുറ്റിത്തിരിയുന്ന കാറ്റില്‍ ഉണ്ടായിരുന്നു.  തറയില്‍ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ആ സ്ത്രീയുടെ ജഡം. ശന്തമായുള്ള ഒരു ഉറക്കം പോലെ തോന്നിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ അടയാളമായി തലയില്‍ ഒരു കെട്ട് കാണാം. തലക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്. നാക്കിലയില്‍ എള്ളും പൂവും ദര്‍ഭയും. കണ്ണീരോടെ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്ന ഒരു അഞ്ചു വയസ്സുകാരന്‍ കുട്ടി. അവന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പൂജ ദ്രവ്യങ്ങള്‍ എടുത്തു കൊടുത്തുകൊണ്ടിരിക്കുന്ന പരികര്‍മി. താടിയും മുടിയും നീട്ടി വളര്‍ത്തിയ പൂജാരി എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ടായിരുന്നു.
  ജഡം ചിതയിലേക്ക് എടുക്കുന്നതിനു മുന്‍പായി പരികര്‍മി തന്ന പൂജാപുഷ്പങ്ങള്‍ എന്റെ അന്ത്യോപചാരമായി ഞാന്‍ അര്‍പ്പിച്ചു. ചിതക്ക് തീ പകര്‍ന്നപ്പോള്‍ ആ നാട് മുഴുവന്‍ കരയുന്നത്പോലെ  തോന്നി. ഒരു അന്യനായി ഞാന്‍ മാത്രം. എന്നെ തിരിച്ചറിയുന്നവര്‍ ആരുമുണ്ടായിരുന്നില്ല. മരണവീട്ടില്‍ ഒരു കുശലാന്വാഷണവും ഉണ്ടാവില്ല എന്നത് എത്ര ആശ്വാസം. ചാരുകസേരയില്‍ പ്ലാസ്റ്റര്‍ ഇട്ട കാലുമായി തളര്‍ന്നിരിക്കുന്ന ദിവാകരന്‍ എന്ന ചെറുപ്പക്കാരന്‍ അവരുടെ ഭര്‍ത്താവാണന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ആ കണ്ണുകളിലെ നിരാശയും കണ്ണീരും എനിക്ക് തിരിച്ചറിയാനായി. സ്നേഹിച്ച പെണ്ണുമായി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചവന്‍. പക്ഷെ വിധി അവന്റെ സൌഭാഗ്യങ്ങള്‍ ഓരോന്നായി തല്ലിക്കെടുത്തുകയായിരുന്നു.
  ചിത കത്തിതുടങ്ങിയപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങി. എല്ലാവരും ദിവാകരന്റെ അടുത്തെത്തി യാത്ര പറഞ്ഞിട്ടാണ് മടങ്ങുന്നത്. കാപട്യം ഇല്ലാത്ത നിഷ്കളങ്കരായ ഗ്രാമീണര്‍ സന്തോഷത്തിലും ദുഖത്തിലും ആത്മാര്‍ഥത പ്രകടിപ്പിക്കുന്നവരാണ്.
   ഞാന്‍ ദിവാകരന്റെ അടുത്തെത്തി. “വിഷമിക്കരുത്, എല്ലാം വിധിയാണന്നു കരുതുക” തണുത്തുറഞ്ഞ ആ കൈത്തലം ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു.
ദിവാകരന്റെ കണ്ണുകളില്‍ എന്നെ തിരിച്ചരിയാനാവാത്തത്തിന്റെ ഒരു അപരിചിതത്വം നിലനിന്നിരുന്നു. കൈയ്യിലിരുന്ന പ്ലാസ്ടിക് കിറ്റ്‌ ദിവാകരന്റെ കസേരയോട് ചേര്‍ത്ത് വെച്ച് ഞാന്‍ തിരിഞ്ഞു നടന്നു. ബസ്‌ സ്ടോപ്പിലെക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ അകലെ വയലില്‍ കുട്ടികള്‍ ഒരു പട്ടിയെ കല്ലെറിഞ്ഞു ഓടിക്കുന്നത് കാണാമായിരുന്നു.
       ബസ്‌സ്റ്റോപ്പില്‍ വലിയ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി നില്‍ക്കുന്നു. ഏതോ ആശുപത്രിയില്‍ പോകുകയാണന്നു തോന്നുന്നു. പിന്നെ നാലഞ്ചു ചെറുപ്പക്കാര്‍. ഒരു ചെറുപ്പക്കാരന്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. നല്ല പരിചയം ഉള്ള മുഖം. എവിടെയോ കണ്ടു മറന്നതാണ്. എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഒരു പുഞ്ചിരിയോടെ അയാള്‍ എന്റെ അടുത്തേക്ക് വന്നു.
 “എന്നെ മനസ്സിലായോ?”
അയാളുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ നിന്നു.
  “ഞാന്‍ ഷോര്‍ണൂര് സ്റ്റേഷനില്‍ കൂലിപോര്‍ട്ടര് ആണ്. എനിക്ക് സാറിനെ മനസ്സിലായി. ലോകോ പൈലറ്റ്‌ അല്ലേ. ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ എന്തിനു വന്നതാണ്?”
 എന്താണ് ഇയാള്‍ക്ക് മറുപടി പറയുക. ശവമടക്ക് കൂടാന്‍ വന്നതാണ് എന്ന് പറഞ്ഞാല്‍ പിന്നെ പല പല ചോദ്യങ്ങളും പുറകെ വരും. ഞാന്‍ ഓടിച്ചിരുന്ന വണ്ടി മുട്ടിയാണ് ആ സ്ത്രീ മരിച്ചതെന്ന്  തുറന്നു പറയേണ്ടിവരും. അങ്ങനെ പറഞ്ഞാല്‍ പിന്നെ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ആലോചിക്കുവാന്‍ പോലും  ആവില്ല. ഒരു പക്ഷെ നാട്ടുകാര്‍ ഒരു കൊലപാതകിയോടു എന്നതുപോലെ പെരുമാറിയെന്ന് വരും. ചിലപ്പോള്‍ ഒരു തെരുവ് നായയെ പോലെ കല്ലെറിഞ്ഞെന്നു വരും. ഒരു കുടുംബം അനാധമായത്തിന്റെ കാരണക്കാരന്‍ എന്ന ആരോപണത്തോടെ എന്നെ ശപിച്ചേക്കാം. എന്ത് മറുപടി പറയണം എന്ന സന്ദേഹത്തോടെ നില്‍ക്കുമ്പോള്‍ അകലെ നിന്നു ഒരു ലൈന്‍ ബസ്സ് കയറ്റം  കയറി വരുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു. അടുത്തുവന്ന് നീന്ന ബസ്സ്‌ ഒരു രക്ഷദൂതനായി എന്റെ മുന്നില്‍ അവതരിച്ചതായി എനിക്ക് തോന്നി. പിന്നെ കാണാം എന്നാ മറുപടിയോടെ ഞാന്‍ ബസ്സില്‍ ചാടിക്കയറി. പുറകിലേക്ക് ഓടി മറയുന്ന കാഴ്ചകളില്‍ ശ്രദ്ധിക്കാതെ ഞാന്‍ മിഴി പൂട്ടിയിരുന്നു.

   

Monday 3 June 2013

അഭയം

അഭയം
     “ഇതാണ്  വീട്ടുജോലിക്ക്  ഞാന്‍   ഇടപാടാക്കാമെന്നു  പറഞ്ഞ  കുട്ടി.”  ചാക്കോച്ചന്റെ വാക്കുകളെ  എനിക്ക് വിശ്വസിക്കാനായില്ല.  കീറിപ്പറിഞ്ഞ  സ്കൂള്‍യൂണീഫോമിട്ട  ഒരു പത്തുവയസ്സുകാരി  പെണ്‍കുട്ടി.  കുഴിഞ്ഞുതാണ  കണ്ണുകള്‍.  കരിവാളിച്ച  ചുണ്ടുകള്‍.  ദൈന്യത  നിറഞ്ഞ  നിഷ്കളങ്കമായ  മുഖം.   ഈ  കുട്ടിയെക്കൊണ്ട്  എന്ത്  ജോലി  ചെയ്യിക്കുവാനാണ്?  ഡോണയുടെയും  സോണിയുടെയും  പ്രായം  മാത്രമുള്ള  ഈ  കുട്ടിയെ  എങ്ങനെയാണ്  വീട്ടുപണിക്ക്  നിര്‍ത്തുന്നത്?  ഡെയ്സി  ഓര്‍ത്തു.
“മോളുടെ  പേരെന്താണ്?”
“മീര”.
“സ്കൂളില്‍  പോകുന്നുണ്ടോ?”
“ഇല്ല ,  പഠിത്തം നിര്‍ത്തി.”
“അതെന്താ  പഠിത്തം നിര്‍ത്തിയത്?”  ഡെയ്സിയുടെ  ചോദ്യം  കേട്ട്  മീരയുടെ  കണ്ണുകള്‍  നിറഞ്ഞു.
“ടീച്ചറെ മീരയുടെ  വീട്ടിലെ  കാര്യം  വളരെ  കഷ്ടമാണ്.  അച്ഛനുമമ്മയും  ഒരപകടത്തില്‍  പെട്ടു.  അമ്മ  മാത്രമാണ്  പരിക്കുകളോടെ  രക്ഷപ്പെട്ടത്.  അവര്‍  ഇപ്പോളും  ഉഴിച്ചിലും  പിഴിച്ചിലുമായി  ചികിത്സയിലാണ്. നാട്ടുകാരുടെ  കാരുണ്യത്താലാണ്  ഓരോ  ദിവസവും  കഴിഞ്ഞുകൂടുന്നത്”
         ഡെയ്സി  മീരയെ  ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.  ആദ്യം എണ്ണയും സോപ്പും എടുത്തുകൊടുത്തു.  കുളികഴിഞ്ഞ്‌  ധരിക്കാന്‍ ഡോണയുടെ ഒരു ഉടുപ്പ് കൊടുത്തു. കുളികഴിഞ്ഞപ്പോള്‍  അവള്‍ കൂടുതല്‍  സുന്ദരിയായപോലെ  തോന്നി. അടുക്കളയുടെ മൂലക്കിരുന്നാണ്  അവള്‍   ഭക്ഷണം  കഴിച്ചത്.   അവളുടെ  വിശപ്പ്‌  മാറിക്കഴിഞ്ഞപ്പോള്‍  മുഖത്ത്  ഒരു പ്രത്യേക തിളക്കം ഡെയ്സി  കണ്ടു.
                   ദിവസ്സങ്ങള്‍ക്കുള്ളില്‍ മീര വീട്ടിലെ ജോലികളില്‍ സഹായിക്കാന്‍ പഠിച്ചു.  പാത്രങ്ങള്‍  കഴുകാനും തറ  തൂത്തുവാരി തുടച്ചു വൃത്തിയാക്കാനും അവള്‍ പഠിച്ചു.  ഒഴിവു സമയങ്ങളില്‍  മക്കളോടൊപ്പം  കളിക്കുവാനും തുടങ്ങി.  പെട്ടന്ന് തന്നെ അവള്‍  വീട്ടിലെ  ഒരു അംഗത്തെ പോലെ  എല്ലാവരുമായി  ഇണങ്ങിച്ചേര്‍ന്നു.
          മീര  സന്ധ്യക്ക് മുന്‍പ്  വീട്ടില്‍ പോയി അതിരാവിലെ  തിരിച്ചെത്തുമായിരുന്നു.  ഡെയ്സി  ഒരു  തവണ മീരയുടെ  വീട്ടില്‍  പോയി അവളുടെ  അമ്മയെ കണ്ടു.  ഊന്നുവടിയുടെ  സഹായത്താല്‍  നടന്നുതുടങ്ങിയിരുന്ന  അവര്‍ കാണാന്‍  അതീവ  സുന്ദരിയായിരുന്നു.  ആരെയും  ആകര്‍ഷിക്കുന്ന  ഒരു  മുഖമായിരുന്നു  അവരുടേത്. എപ്പോഴും  ഒരു  കുസൃതി  ഒളിപ്പിച്ചു വെച്ചിരിക്കുന്ന കണ്ണുകള്‍. ഒരു  നാടന്‍  വൈദ്യരുടെ  എണ്ണയും  കുഴമ്പും  കൂട്ടിയുള്ള തിരുമ്മു ചികിത്സ  ഫലം  കണ്ട്  തുടങ്ങിയിരുന്നു.  വളരെ  വേഗമാണ്  അവര്‍  പൂര്‍ണ  ആരോഗ്യത്തിലേക്ക്  മടങ്ങിയെത്തിയത്.
      ഒരു  ദിവസം വൈകിട്ട് വീട്ടിലേക്ക്  പോയ  മീര അല്പസമയം  കഴിഞ്ഞു കരഞ്ഞുകൊണ്ടാണ്  മടങ്ങി  വന്നത്.  വീട്  പൂട്ടിയിട്ടിരിക്കുന്നു.  അമ്മയവിടെ  ഇല്ലന്നും പറഞ്ഞായിരുന്നു  അവളുടെ  കരച്ചില്‍. എന്തെങ്കിലും  സാധനം  വാങ്ങാന്‍  പോയതായിരിക്കും ഇരുട്ടുന്നതിനു  മുന്‍പായി തിരിച്ചുവരുമെന്ന് പറഞ്ഞു ഡെയ്സി  മീരയെ സമാധാനിപ്പിച്ചു.
         അന്ന്  രാത്രിയും  പിറ്റേന്ന്  പകലും  അവളുടെ  അമ്മ  വന്നില്ല.  ദിവസങ്ങള്‍  കടന്നുപോയി. അവളുടെ  കാത്തിരിപ്പിന്റെ ദിവസങ്ങള്‍  ആഴ്ച്ചകള്‍ക്കും  മാസങ്ങള്‍ക്കും  വഴിമാറി. ഇതിനകം  അവര്‍  ഒരു  ചെറുപ്പക്കാരനുമായി  നാടുവിട്ടതാണന്ന കഥ   ഗ്രാമത്തില്‍  പരന്നിരുന്നു.  മീരയുടെ  കണ്ണുനീര്‍ കാണാത്ത ഒരു  ദിവസവും കടന്നുവന്നില്ല. വയറ്  നിറയുവോളം  ആഹാരവും നല്ല വസ്ത്രങ്ങളും കിട്ടിയിട്ടും അവളുടെ  മനസ്സ്‌ അമ്മക്ക്  വേണ്ടി കൊതിച്ചു കൊണ്ടിരുന്നു.  അമ്മയുടെ  ചൂടും പറ്റി  കയറ്  കട്ടിലില്‍  കിടന്നുറങ്ങിയിരുന്ന  സുഖം അവള്‍ക് മറക്കാനായില്ല.  ഓരോ  തവണ  കോളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങുംപോളും  അത്  അമ്മ  ആയിരിക്കണേ  എന്ന  പ്രാര്‍ത്ഥനയുമായാണ്     അവള്‍  ഓടിയെത്തി  കതകു  തുറന്നിരുന്നത്.  അമ്മയല്ല  അത്    എന്ന് തിരിച്ചറിയുമ്പോള്‍  വാടിയ  മുഖവുമായാണ്  അവള്‍  ആഗതരെ സ്വീകരിച്ചത്.
      നാട്ടിലേക്കുള്ള  ട്രാന്‍സ്ഫര്‍  ഓര്‍ഡര്‍ കിട്ടിയപ്പോള്‍ മീരയുടെ കാര്യം ഒരു  പ്രശ്നമായി.  ഉറ്റവരും  ഉടയവരും  ഇല്ലാത്ത  അവളെ  ആരും ഏറ്റെടുക്കാന്‍  സന്നദ്ധരായില്ല.  വീട് പൂട്ടിയിറങ്ങുംപോള്‍ നിറകണ്ണുകളോടെ നില്‍ക്കയായിരുന്നു അവള്‍. കാറില്‍ കയറി കാര്‍  സാവധാനം മുന്നോട്ടു  നീങ്ങുംപോള്‍ വീട്ടുവാതില്കള്‍  തന്നെ നിന്നിരുന്ന  മീരയുടെ  കണ്ണുകളില്‍ ഒരു  നിസംഗഭാവം  ആയിരുന്നു.  അവള്‍  എന്നെന്നേക്കുമായി നഷ്ടമാവുകയാണോ എന്ന  ആശങ്ക ടെയ്സിയെ  ബാധിച്ചിരുന്നു.  “സോണി പോകേണ്ട.” മീരയുടെ ചിലമ്പിച്ച ശബ്ദം ചെവികളില്‍ മുഴങ്ങി. ഡോണയുടെയും  സോണിയുടെയും  മുഖം വാടിയിരുന്നു. സോണിയുടെ കണ്ണുകളില്‍ തുളുമ്പി നിന്ന കണ്ണുനീര്‍ തുള്ളികള്‍ മീരയെന്ന സഹോദരിയുടെ. അല്ലങ്കില്‍  കൂടെപ്പിറപ്പായ മീരയുടെ സ്നേഹബന്ധനത്തിന്റെ തിരുശേഷിപ്പുകളായിരുന്നു. അവളെ  ആ ഗ്രാമത്തില്‍  ഉപേക്ഷിച്ചു  പോരാന്‍  ഡെയ്സിയുടെ  മനസ്സനുവദിച്ചില്ല.
         കാര്‍ നിന്നപ്പോള്‍ മീര  ഓടി അടുത്തേക്ക് വന്നു.  ഡെയ്സി ഡോര്‍ തുറന്നുകൊടുത്തു.
“കയറിക്കോളൂ.”

അവള്‍ പിന്നെയും  സംശയിച്ച്  നില്ല്കയായിരുന്നു. ഡെയ്സി അവളെ കൈപിടിച്ച് കാറില്‍ കയറ്റി.  അവളുടെ അമ്പരപ്പ് സാവധാനമാണ് മാറിയത്.  മണിക്കൂറുകള്‍ക്ക് ശേഷം മീര  ഡെയ്സിയുടെ തോളില്‍ തല ചായ്ച്ചു ഒരു പകലുറക്കത്തിലേക്ക്  വഴുതി വീഴുമ്പോള്‍ അകലെ  കരിമ്പനകള്‍ നിറഞ്ഞ  അവളുടെ ഗ്രാമം ഒരു നിസംഗ  ഭാവത്തിന്റെ ആലസ്യത്തിലായിരുന്നു.   

Saturday 11 May 2013

ഗാന്ധിജി


ഗാന്ധിജി
രാവിലെ ഉണര്‍ന്ന ഉടനെ ഒരു ചായ കുടിക്കണമെന്ന ആഗ്രഹം തോന്നി. ഡിസംബറിലെ  പ്രഭാതത്തിനു നല്ല തണുപ്പ് ഉണ്ടായിരുന്നു. ഹാങ്ങറില്‍കിടന്ന ഷര്‍ട്ട്‌  എടുത്തിട്ട് ഞാന്‍  മുറി പൂട്ടി പുറത്തിറങ്ങി.  പുറത്തു വെളിച്ചം കടന്നുവരുന്നതെ ഉള്ളു. തലമുടി കോതി വെയ്ക്കാനോ മുഖം കഴുകാനോ  മിനക്കെടാതെ  ഞാന്‍ അതിവേഗം  പുറത്തേക്കു  നടന്നു.
   നിരത്തിലേക്ക്‌  ഇറങ്ങിയപ്പോള്‍  ആകെ    ഒരു അപരിചിതത്വം അനുഭവപ്പെട്ടു. കാത്തു കിടക്കുന്ന ഓട്ടോറിക്ഷകളുടെ  സ്ഥാനത് കുതിരവണ്ടികള്‍,  സൈക്കിള്‍റിക്ഷകള്‍.  പഴമയുടെ ചിഹ്നനങ്ങള്‍   പേറുന്ന കാറുകള്‍,   മറ്റു  വാഹനങ്ങള്‍.   അംബരചുംബികളായ  കെട്ടിടങ്ങളോ ഫ്ലാറ്റുകളോ  ഇല്ല.  മഞ്ഞ വെളിച്ചം വിതറുന്ന  സോഡിയം വേപര്‍ലാമ്പുകള്‍  ഇല്ല. പകരം മങ്ങിക്കത്തുന്ന ബള്‍ബുകള്‍   മാത്രമുള്ള  വിളക്ക്കാലുകള്‍. ഓലമേഞ്ഞ ചായപ്പീടിക.  ഒറ്റമുണ്ടു  മാത്രമുടുത്ത  അര്‍ദ്ധനഗ്നരായ  ഗ്രാമീണര്‍.   ഇത് നൂറു വര്ഷം മുന്‍പുള്ള തിരുവനന്തപുരം പട്ടണം തന്നെ. ഇതെങ്ങനെ ഞാന്‍  ഇത്രയും കാലം പുറകിലെത്തി.
     ഒരു സ്വപ്നലോകത്ത് അകപ്പെട്ട പോലെ ഒരുതരം  പകപ്പ് എന്നെ ബാധിച്ചു.  സ്വപ്നമല്ല  എന്ന് സ്വയം  വിശ്വസിപ്പിക്കുവാന്‍  നോക്കി. ഇല്ല,   സ്വപ്നമല്ല..  ധനുമാസത്തിലെ  ശക്തിയേറിയ  തണുത്ത  കാറ്റ്  വീശിയടിക്കുന്നു.  ചായപ്പീടികയില്‍   അധികം  തിരക്ക്  ഒന്നും  ഉണ്ടായിരുന്നില്ല.  ഒരു ഓട്ടുഗ്ലാസ്സിലാണ്  എനിക്ക്  ചായ  തന്നത്.  ചായക്കടക്കാരന്‍   തന്ന ചായക്ക്  നല്ല രുചിയും മണവും ഉണ്ടായിരുന്നു. ശുദ്ധമായ  പശുവിന്റെ പാല്‍ചേര്‍ത്തുണ്ടാക്കിയ നല്ല ചായ.  ചായ കുടിച്ചതിന്  ശേഷമാണ്  പോക്കെറ്റില്‍   കൈയ്യിട്ട്  നോക്കിയത്.  അഞ്ചാറു  നാണയത്തുട്ടുകള്‍   മാത്രമാണ്  പോക്കെറ്റില്‍   ഉണ്ടായിരുന്നത്.  അപരിചിതമായ  ആ  നാണയത്തുട്ടുകള്‍   തിരിച്ചും  മറിച്ചും  നോക്കുന്നതിനിടയില്‍   കടക്കാരന്‍തന്നെ  അത്  കൈ  നീട്ടി  വാങ്ങി.  ബാക്കിയായ്‌  തന്ന  ക്ലാവ്  പിടിച്ച   ചെമ്പ്  നാണയങ്ങള്‍   എണ്ണിനോക്കാതെ  തന്നെ  ഞാന്‍   പോക്കെറ്റില്‍   ഇട്ടു.  വഴിയോരത്ത്  വില്പനയ്ക്ക്  വെച്ചിരുന്ന  ദിനപ്പത്രം  നസ്രാണി ദീപിക.  അതിലെ  തീയതി കണ്ടു ഞാന്‍   അന്ധാളിച്ചു  പോയി.
     അകലെനിന്ന് ഒരാരവം കേള്‍ക്കാം.  ഞാന്‍   കാതോര്‍ത്തു.  അത് മുദ്രാവാക്യം വിളി പോലെ എന്തോ ഒന്നായി തോന്നി. ശബ്ദാരവം  അടുത്ത്  വന്നുകൊണ്ടിരുന്നു.  അത്  ഒരു ജാഥയായിരുന്നു.  ദേശഭക്തി  തുളുമ്പുന്ന  മുദ്രാവാക്യങ്ങള്‍ആയിരുന്നു  അവര്‍വിളിച്ചിരുന്നത്‌.  ജാഥയുടെ മുന്നില്‍അതിവേഗം  നടക്കുന്ന വൃദ്ധനെ നല്ല  പരിചയം  തോന്നി.  മഹാത്മാഗാന്ധി.  അദ്ദേഹത്തോടൊപ്പം  നെഹ്‌റു. പിന്നെ അനവധി നേതാക്കള്‍.  എല്ലാവരും  തൂവെള്ള  ഖാദര്‍വസ്ത്രങ്ങള്‍ധരിചിരിക്കുന്നു.  ലോകം  മുഴുവന്‍ആരാധിക്കുന്ന മഹാത്മാഗാന്ധി  ഇതാ ജീവനോടെ  എന്റെ  മുന്നില്‍.  എനിക്ക് സന്തോഷം  അടക്കാനായില്ല.  ഞാന്‍ അദ്ദേഹത്തിന്റെ  അടുത്തേക്ക് ഓടിയെത്തി  ആ കാലില്‍ തൊട്ടു തൊഴുതു. അദ്ദേഹം എന്നെ പിടിച്ചു എഴുന്നേല്പിച്ചു.  തോളത്ത് സ്നേഹപൂര്‍വ്വം  തട്ടിയിട്ടു അദ്ദേഹം മുന്നോട്ടു നടക്കുന്നത് ഞാന്‍ നോക്കിനിന്നു. 
  എന്തോ  ശബ്ദം കേട്ടാണ്  ഞാന്‍ ഞെട്ടി  ഉണര്‍ന്നത്.  കതകില്‍ ആരോ  ശക്തിയായി  മുട്ടുന്നു.  ഉറക്കച്ചടവോടെ  ഞാന്‍ കിടക്കവിട്ട്  എഴുന്നേറ്റു.  കൈയ്യില്‍ ആവി  പറക്കുന്ന  ചായയുമായി  അമ്മ. കട്ടിലില്‍ കിടന്നിരുന്ന  “എന്റെ സത്യാന്വാഷണ പരീക്ഷകള്‍”  എന്ന  പുസ്തകം അമ്മയെടുത്തു  മേശപ്പുറത്ത്  വെച്ച്  തിരിഞ്ഞു  നടന്നു.    കറുത്ത  പുറംച്ചട്ടയിലെ  മഹാത്മജിയുടെ  തിളങ്ങുന്ന  ചിത്രം. ആ കണ്ണുകളില്‍ സ്നേഹമാണോ,  സഹാനുഭൂതിയാണോ, സാഹോദര്യമാണോ, നിശ്ചയദാര്‍ഢ്യമാണോ സ്പുരിക്കുന്നതെന്ന്  എനിക്ക് മനസ്സിലാക്കുവനായില്ല. ആയിരം സൂര്യതേജസ്സോടെ ആ മഹാത്മാവ്    എന്നെ നോക്കി  പുന്ചിരിച്ചുകൊണ്ടിരുന്നു. 

Sunday 24 March 2013

സര്‍പ്പക്കാവ്


സര്‍പ്പക്കാവ്
  കളത്തിനു പുറത്തു പുല്‍പായയില്‍    ചമ്രംപടഞ്ഞിരുന്ന യുവതികള്‍  സര്‍പ്പംപാട്ടിന്റെ താളത്തിനൊത്ത്‌  ആടുവാന്‍  തുടങ്ങി.   മകുടിയൂതുന്ന പാമ്പാട്ടിയുടെ മുമ്പില്‍  ഫണം വിടര്ത്തിയാടുന്ന മൂര്‍ഖനെപ്പോലെ യുവതികള്‍  പുളഞ്ഞു.  അവര്‍  കൈയ്യിലെ പൂക്കുലകള്‍  ഉയര്‍ത്തി പാട്ടിന്റെ താളത്തിനൊത്ത്‌  നൃത്തമാടി.  താളം മുറുകുന്നതനുസരിച്ചു ചടുലമായ ചലനങ്ങളോടെ അവര്‍  ഇളകിയാടി.  ശരീരത്തിലൂടെ വിയര്‍പ്പുതുള്ളികള്‍  ഒഴുകിയിറങ്ങി  വസ്ത്രങ്ങള്‍  നനഞ്ഞുകുതിര്‍ന്നു.  സിന്ദൂരപ്പൊട്ട് നനഞ്ഞ്പടര്‍ന്ന് നെറ്റിയില്‍  രക്തവര്‍ണ്ണം . മുടിക്കെട്ടഴിഞ്ഞു മുഖത്തേക്ക് വീണു. 
                 തറവാടിനുമ്മറത്തുള്ള ഇളം തിണ്ണയില്‍  ഞാന്‍   ഭിത്തിയില്‍  ചാരിയിരുന്നു.  പെട്രോമാക്സില്‍   നീന്നുള്ള  ശക്തിയേറിയ വെളിച്ചം മുഖത്ത് വീഴാതെ കാഴ്ചക്കാരെയും  ഭക്തരെയും മുഴുവന്‍  കാണാവുന്ന ഒരു സ്ഥലം. സൌദാമിനി നന്നായി അണിഞ്ഞൊരുങ്ങി മഞ്ഞള്‍പ്രസാദവും തുളസിക്കതിരുമെല്ലാം ചാര്‍ത്തി ഭക്തി പാരവശ്യത്തോടെ എന്നോട് ചേര്‍ന്നിരിക്കുന്നു.  വിവാഹത്തിന് ശേഷം വര്‍ഷങ്ങളായുള്ള പട്ടണവാസം അവളുടെ വിശ്വാസത്തിന് മങ്ങല്‍ ഏല്‍പ്പിച്ചിട്ടില്ല. . നാഗദേവതമാരുടെ ശാപം മൂലമാണ് കഴിഞ്ഞ രണ്ടുതവണയും ഗര്‍ഭം അലസിയതെന്നാണ് അവളുടെ വിശ്വാസം.
             "കൊച്ചഛാ അമ്മാവന്‍   വിളിക്കുന്നു." ജേഷ്ഠന്റെ മകന്‍  അമല്‍  വാന്നറിയിച്ചു.
       ഞാനെഴുന്നേറ്റു മുകളിലേക്ക് നടന്നു. അരക്കുപ്പി വിദേശമദ്യവും വെള്ളവും ഗ്ലാസ്സും ടച്ചിങ്ങ്സുമായി  ഷാജി എന്നെ കാത്തിരിക്കുകയായിരുന്നു.  ആദ്യത്തെ പെഗ്ഗ് ഒരു അഗ്നിഗോളമായി.  ആമാശയതിത്തിലേക്ക് തീ പടര്‍ന്ന മാതിരി. പിന്നെ ചൂടുള്ള ലഹരിയായി സിരകളില്‍നിന്നും സിരകളിലേക്ക് പടര്‍ന്നു. എരിവുള്ള മിക്സ്‌ചര്‍വായിലിട്ട് അടുത്ത പെഗ്ഗിനായി ഗ്ലാസ്സ് നീക്കിവെച്ചു. സ്വര്‍ണനിറമുള്ള ദ്രാവകത്തില്‍  ഐസ്  ക്യൂബുകള്‍  അലിഞ്ഞില്ലാതാവുന്നത് നോക്കിയിരിക്കാനുള്ള സാവകാശം ഇല്ലായിരുന്നു. ആരും കാണുന്നതിന്‌   മുന്‍പ്‌  കുപ്പി കാലിയാക്കുവാനുള്ള വ്യഗ്രതയോടെ രണ്ടാമത്തെ പെഗ്ഗും മൂന്നാമത്തെ പെഗ്ഗും ഉള്ളിലാക്കി. തിടുക്കത്തില്‍  അല്പം മിക്സ്‌ചര്‍  വാരി വായിലിട്ട് അല്പം തണുത്ത വെള്ളവും കുടിച്ചു ഞാന്‍  കസേര വിട്ടെഴുന്നേറ്റു. ഷാജി കുപ്പിയും ഗ്ലാസ്സും അലമാരിയില്‍   വെച്ച് പൂട്ടി. കതകു തുറന്നപ്പോള്‍   മുന്നില്‍   കുഞ്ഞമ്മ.. വെള്ള സാരിയും ബ്ലൌസും. മുഖത്ത് തടിച്ച ഫ്രെയിമുള്ള കണ്ണട. വിഷാദം തളം കെട്ടിയ മുഖത്ത് ചെറിയ പുഞ്ചിരി. മുറിയില്‍   ചുറ്റിത്തിരിഞ്ഞ  കാറ്റില്‍   അവര്‍   മദ്യഗന്ധം തിരിച്ചറിഞ്ഞത് പോലെ തോന്നി.
    “എന്താണ് കുഞ്ഞമ്മേ?”    അല്പം പരുങ്ങലോടെയാണ് ഞാന്‍   ചോദിച്ചത്.
  “ഞാന്‍   സുധാകരന്റെ മുറിയില്‍   കുറച്ചുനേരം ഇരുന്നോട്ടെ?  ഈ ജന്നല്‍   അല്പം തുറന്നിട്ടാല്‍   എനിക്ക് സര്‍പ്പം തുള്ളല്‍   കാണുകയും പാട്ട് കേള്‍ക്കുകയും ചെയ്യാം.”
      “കുഞ്ഞമ്മ പന്തലിലോട്ട് ചെന്നാട്ടെ. എന്തിനാണ് ഈ അടച്ചുപൂട്ടിയ മുറിയില്‍   ഇരിക്കുന്നതു.?”
    “നിനക്കിഷ്ടമില്ലങ്കില്‍   വേണ്ട. ഞാനൊന്നും കാണുന്നില്ല.”
      “അതുകൊണ്ടല്ല കുഞ്ഞമ്മേ.  വര്‍ഷങ്ങളായി കുഞ്ഞമ്മ പകല്‍വെളിച്ചത്തില്‍   പുറത്തിറങ്ങാതെ  ഈ  അടച്ചുപൂട്ടിയ മുറിക്കുള്ളില്‍തന്നെ  ഇരിക്കുന്നു. ഇങ്ങനെ ഒരാള്‍   ജീവിച്ചിരിക്കുന്നതായി നാട്ടുകാര്‍കൂടി ഒന്നറിയട്ടെ എന്നോര്‍ത്ത് പറഞ്ഞതാണ്.”
   മറുപടിയായി കുഞ്ഞമ്മ ഒന്നും പറഞ്ഞില്ല. കുനിഞ്ഞ ശിരസ്സോടെ വാതില്‍ക്കല്‍തന്നെ നിന്നു.  ജന്നലിന്റെ കൊളുത്തെടുത്തു കസേര നീക്കിയിട്ടു. കുഞ്ഞമ്മ മുറിക്കുള്ളില്‍കടന്ന് കതകുചാരി. മുറിക്കുള്ളിലെ വിളക്കണയും മുന്‍പേ ഞങ്ങള്‍   പന്തലിലോട്ട് നടന്നു.   
        വര്‍ഷങ്ങള്‍ക്ക്‌  മുന്‍പ്‌  കുഞ്ഞമ്മയുടെ വിവാഹം മുടങ്ങിയതാണ്. പ്രതിശ്രുതവരന്‍   വിവാഹത്തിന് രണ്ടുനാള്‍  മുന്‍പ്‌  സര്‍പ്പക്കാവില്‍  പാമ്പ് കടിയേറ്റ്‌   മരിച്ചുകിടന്നു. എനിക്കന്നു എട്ടുവയസ്സ്. ചിതയില്‍   ദേവന്‍ചിറ്റപ്പന്റെ ശരീരം വെന്തെരിയുമ്പോള്‍   അലമുറയിട്ടു കരഞ്ഞ കുഞ്ഞമ്മയുടെ ചിത്രം ഇന്നും മനസ്സിലുണ്ട്. അതിനു ശേഷം കുഞ്ഞമ്മ ചിരിച്ചിട്ടില്ല. വെള്ള വസ്ത്രം ധരിച്ച് ഒരു വിധവയെപ്പോലെ  മുറിക്കുള്ളില്‍  അടച്ചുപൂട്ടിയിരിക്കുക. സന്ധ്യക്ക്  സര്‍പ്പക്കാവില്‍   വിളക്ക് വെക്കാന്‍   മാത്രം പുറത്തിറങ്ങുന്നത് കണ്ടിട്ടുണ്ട്. അതിനു ഇന്ന് വരെ മുടക്കം വന്നിട്ടില്ല. മറ്റൊരു വിവാഹത്തിന് അവര്‍   പിന്നീട് സമ്മതിച്ചില്ല. സഹോദരങ്ങളുടെ കുട്ടികളെ നോക്കി അടുക്കളയിലെ  കരിയും പുകയുമേറ്റ്  സ്വയമുണ്ടാക്കിയ ഒരു തടവറയിലെ ഏകാന്ത വാസം പോലെയുള്ള ജീവിതം. നഷ്ടപ്പെട്ട വെളിച്ചത്തെ കുറിച്ച് ആലോചിക്കാതെ അവശേഷിക്കപ്പെട്ട അന്ധകാരത്തിലെ തെറ്റും ശരിയും അന്വേഷിക്കാതെ എകാകിനിയായി നീണ്ട മുപ്പത്‌വര്‍ഷങ്ങള്‍.
         സൌദാമിനിയുടെ സമീപം ഒഴിഞ്ഞ് കിടന്ന സ്ഥലത്ത് ചെന്നിരിക്കുമ്പോള്‍   അവള്‍   സര്‍പ്പംപാട്ടിന്റെ ഭക്തിലഹരിയില്‍   മിഴികള്‍പൂട്ടി ധ്യാനത്തിലായിരുന്നു.
             ഉറഞ്ഞുതുള്ളുന്ന യുവതികളുടെ തലയില്‍   ചെമ്പുകുടങ്ങളില്‍   വെള്ളം ധാരയായ്‌   ഒഴിക്കുന്ന യുവാക്കള്‍. ശിരസ്സിലൂടെ ഒഴുകിയിറങ്ങിയ തണുത്ത  വെള്ളം തറയില്‍വീണ് അവ്യക്തമായ ചിത്രങ്ങള്‍   വരച്ചു.
              യുവതികള്‍   കളം കൊള്ളുവാന്‍   തുടങ്ങി. കമുകിന്‍   പൂക്കുലകൊണ്ട് അവര്‍   നാഗചിത്രങ്ങള്‍   മായിച്ചു തുടങ്ങി. അരിപ്പൊടിയും വാകയിലപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം അവര്‍   സ്വന്തം ശരീരത്തില്‍   അഭിഷേകം ചെയ്തു. കളത്തിലേക്ക് കടന്നുവന്ന ഭക്തരെ തിലകം ചാര്‍ത്തുകയും പൊടികൊണ്ടു അഭിഷേകം ചെയ്യുകയും ചെയ്തു. ഉറഞ്ഞുതുള്ളി തലയില്‍   കൈവെച്ച് അനുഗ്രഹിക്കുകയും ദുഃഖങ്ങള്‍   എല്ലാം മാറുമെന്ന് സമാശ്വസിപ്പിക്കുകയും ചെയ്തു. സ്ത്രീകളുടെ കുരവയും ആര്‍പ്പുവിളികളും താളമേളങ്ങളുടെയും പാരമ്യത്തില്‍   എത്തിയ വേളയില്‍   തുള്ളിയുറഞ്ഞ യുവതികള്‍  പ്രജ്ഞയറ്റ് നിലംപതിച്ചു. സര്‍പ്പം പാട്ടും വാദ്യഘോഷങ്ങളും നിലച്ചു. പൂജാരി കലശത്തില്‍   നീന്ന് തീര്‍ത്ഥം യുവതികളുടെ  മുഖത്ത് തളിച്ചു. അബോധാവസ്ഥയില്‍   നീന്ന് ഞെട്ടിയുണര്‍ന്ന യുവതികളെ ചിലര്‍ചേര്‍ന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ന്നോര്‍ത്ത് ുന്ന് തീ കോരിയിട്ട
ന്നോര്‍ത്ത് ുന്ന് തീ കോരിയിട്ട. സര്‍പ്പം തുള്ളല്‍   സമാപനമായി.  പന്തലിലെ നിലവിളക്കുകള്‍    അണച്ച് തറവാട്ടിനുള്ളിലെക് എടുത്തുകൊണ്ടുപോയി. അവലും മലരും പഴവും ശര്‍ക്കരയും കല്‍ക്കണ്ടവും കൂട്ടിക്കുഴച്ച പ്രസാദ വിതരണം തുടങ്ങി. മദ്യലഹരിയില്‍  ഇടറുന്ന കാലടികളോടെ ഞാന്‍   ബെട്രൂമിലെക് നടന്നു..  കണ്ണുകളില്‍   ഉറക്കം ഘനം വെച്ചു. ബെട്രൂമിലെ മങ്ങിയ വെളിച്ചത്തില്‍  അതിവേഗം കറങ്ങുന്ന സീലിംഗ് ഫാനില്‍   കണ്ണുംനട്ട് ഞാന്‍    നീണ്ടുനിവര്‍ന്നു  കിടന്നു.
                       ഏതോ ദുസ്വപ്നം കണ്ടു ഉണരുമ്പോള്‍   മുറിയില്‍   കനത്ത ഇരുട്ട്. സീലിംഗ്ഫാന്‍   നീശ്ചലം.  വൈദ്യുതി നിലച്ചിട്ട് കുറച്ചധികം സമയമായെന്ന്‌  തോന്നുന്നു. നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍   തുടച്ചുമാറ്റി കുറച്ച് നേരം അനങ്ങാതെ കിടന്നു.  സൌദാമിനിയുടെ കൈകള്‍   നെഞ്ചില്‍നിന്ന് എടുത്തു മാറ്റി  ഞാന്‍    കിടക്ക വിട്ടെഴുന്നേറ്റു. ഒരു സിഗരറ്റിന്‌  തീ പകര്‍ന്ന്കൊണ്ട് കതകു തുറന്നു മുറ്റത്തേക്ക്‌  ഇറങ്ങി.   സര്‍പ്പം തുള്ളല്‍കഴിഞ്ഞു അനാഥമായ പന്തലില്‍   ഒരു നിലവിളക്ക് മങ്ങിക്കത്തുന്നു.  പൂക്കളും അവലും മലരും വാഴയിലത്തുണ്ടുകളും ചിതറി കിടക്കുന്നു.
                    സര്‍പ്പക്കാവില്‍  ഒരു നിഴല്‍   അനങ്ങുന്നത് പോലെ തോന്നി.   ഞാന്‍  സൂക്ഷിച്ചുനോക്കി.  ഒരു സ്ത്രീരൂപം. ശരീരത്തിലൂടെ ഭീതിയുടെ ഒരു മിന്നല്‍പിണര്‍  പാഞ്ഞു. എന്റെ ഹൃദയമിടിപ്പിന് വേഗത കൂടി. അസാധാരണമായ ഒരു ഭീതി എന്നില്‍  വന്നു നിറഞ്ഞു.  ആരാണിത്  ഈ അര്‍ദ്ധരാത്രിയില്‍.  വിറയ്ക്കുന്ന കാലടികളോടെ ഞാന്‍    സര്‍പ്പക്കാവിലേക്ക് ചുവടുകള്‍വച്ചു.
        “ആരാണത്”?   എന്റെ ചോദ്യം കേട്ട്   സ്ത്രീരൂപം തിരിഞ്ഞുനിന്നു. നിലാവെളിച്ചത്തില്‍  ആ   മുഖം ഞാന്‍  കണ്ടു. കുഞ്ഞമ്മ. 
  “കുഞ്ഞമ്മേ,  എന്താണിവിടെ ഈ രാത്രയില്‍”? എന്റെ ചോദ്യത്തിന് മുന്നില്‍  കുഞ്ഞമ്മ ഒരു നിമിഷം പകച്ചു നിന്നു. അവരുടെ കണ്ണുകള്‍  കലങ്ങിയിരിക്കുന്നു. കൈകളില്‍  ഒരിലചിന്തില്‍  രാത്രിയില്‍  വിടര്‍ന്ന മുല്ലപ്പൂക്കള്‍.
    “ഈ രാത്രയില്‍  കുഞ്ഞമ്മ ഒറ്റക്കിവിടെ എന്താണ് ചെയ്യുന്നത്?” മറുപടിയായി അവര്‍  ഒന്നും പറഞ്ഞില്ല.   ധൃതിയില്‍  വീടിനുള്ളിലേക്ക് നടന്നു. ഞാനവരുടെ വഴിതടഞ്ഞ് മുന്നില്‍   കയറി നിന്നു.
    “നില്‍ക്ക്, എന്താണുണ്ടായത്?    കുഞ്ഞമ്മ എന്തിനാണ് കരഞ്ഞത്?” 
   “ഇല്ല, ഒന്നുമില്ല മോനേ,  ഞാന്‍വെറുതേ.......”
       “ഇല്ല ഞാന്‍  വിശ്വസിക്കയില്ല. കുഞ്ഞമ്മ വളരെ നേരമായി കരയുകയായിരുന്നു.  ആ കണ്ണുകള്‍ കണ്ടാലറിയാം. എന്താണെങ്കിലും എന്നോട് പറയൂ. ദുഃഖങ്ങള്‍  പങ്കുവെച്ചാല്‍  അതിന്റെ തീവ്രത കുറയും.”
   “ഒന്നുമില്ല മോനേ,  ഞാന്‍  കാവില്‍   പ്രാര്‍ത്ഥിക്കുകയായിരുന്നു.”
 “പ്രാര്‍ത്ഥനയോ, ഈ രാത്രി മൂന്നുമണി നേരത്തോ?”
“ഇന്ന് ഒരു വിശേഷദിവസ്സമാണ്.  നിനക്ക് അത് ഒര്മയുണ്ടാവില്ല. നിനക്കെന്നല്ല ഈ ലോകത്ത്  ആര്‍ക്കും   അത്  ഒര്മയുണ്ടാവില്ല.  ഇന്ന് ദേവേട്ടന്റെ ഒര്മ ദിവസ്സമാണ്.”
  മനസ്സില്‍  മുറിവേറ്റ ഒരു പക്ഷിയുടെ ചിറകടിയൊച്ച മുഴങ്ങി. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌   വിവാഹത്തിന്‌  രണ്ട് നാള്‍മുന്‍പ്‌  സര്‍പ്പദംശനമേറ്റ് മരിച്ച ദേവന്‍ചിറ്റപ്പന്‍. സര്‍പ്പക്കാവില്‍  ശരീരമാകെ നീലനിറം  ബാധിച്ച്‌  ദേവന്‍   ചിറ്റപ്പന്‍   മരിച്ചു കിടന്നു.  സര്‍പ്പക്കാവ് ആശുദ്ധമാക്കിയത്തിനു  നാഗ ദേവതമാരുടെ  ശിക്ഷ. പക്ഷെ കുഞ്ഞമ്മ  പിന്നീട്  മറ്റൊരു വിവാഹത്തിന്‌  വഴങ്ങാതെ  സ്വയം  ശിക്ഷിച്ചു.  തറവാടിന്റെ  അകത്തളങ്ങളില്‍   ഏകാകിനിയായി  പകല്‍വെളിച്ചത്തില്‍   പുറത്തു  വരാതെ വര്‍ഷങ്ങള്‍.  പുറത്തെ കാഴ്ചകള്‍ക്കും ശബ്ദങ്ങള്‍ക്കും ഗന്ധങ്ങള്‍ക്കും എതിരെ  ഇന്ദ്രിയങ്ങള്‍  അടച്ചു ഇരുട്ടിന്റെ  കാണാകോണുകളിലേക്ക്  സ്വയം  പിന്‍വാങ്ങി. ത്രിസന്ധ്യക്ക്  നാഗത്തറകളില്‍   വിളക്ക് വെയ്ക്കുവാന്‍മാത്രം പുറത്തിറങ്ങി  നീണ്ട  മുപ്പത്തിയഞ്ച്  വര്‍ഷങ്ങള്‍. 
         “ ഇത്രയും വര്‍ഷങ്ങള്‍   കഴിഞ്ഞിട്ടും കുഞ്ഞമ്മയ്ക്ക് അത് മറക്കാന്‍പറ്റാത്തത്  എന്തുകൊണ്ടാണ്?  മറ്റാരെങ്കിലും ആയിരുന്നെങ്കില്‍   വേറെ  വിവാഹം കഴിച്ച്‌അമ്മയും  അമ്മൂമ്മയും ആയി സുഖമായി.......”
      “നിര്‍ത്തൂ  സുധാകരാ.  നീയെന്താണ് എന്നെക്കുറിച്ച്  മനസ്സിലാക്കിയത്.  ഞാനങ്ങനെ  മറ്റൊരു  വിവാഹത്തിന്  തയ്യാറായിരുന്നെങ്കില്‍   എല്ലാം അയാളുടെ  പദ്ധതി പ്രകാരം  നടക്കുമായിരുന്നു.  അതിനു  വഴങ്ങാതിരുന്നത്  കൊണ്ട്  എനിക്ക്  പ്രതികാരം  ചെയ്യാന്‍പറ്റി.  മധുരമായ പ്രതികാരം.”
     പ്രതികാരമോ,   ആരോട്? കുഞ്ഞമ്മയുടെ  വാക്കുകള്‍   എന്നില്‍   അമ്പരപ്പാണ്  ഉണ്ടാക്കിയത്.
      “ആ കഥ  നീയറിയേണ്ട സുധാകരാ. എനിക്ക് മാത്രം  അറിയാവുന്ന  രഹസ്യമാണ്.  എനിക്കും ഈ  കാവിലെ  നാഗദേവതമാര്‍ക്കും വൃക്ഷമുത്തശ്ശിമാര്‍ക്കും   മാത്രം  അറിയാവുന്ന  രഹസ്യം.”
      “കുഞ്ഞമ്മ ആരോടാണ് പ്രതികാരം  ചെയ്യുന്നത്?  എന്താണെങ്കിലും  എന്നോട്  പറയൂ.”
    “ഇല്ല ഞാന്‍   പറയില്ല.  ആ രഹസ്യം  എന്നോട് കൂടി മണ്ണടിയുവാന്‍   ഉള്ളതാണ്.  ഇനി  മറ്റൊരാള്‍കൂടി  അതറിഞ്ഞാല്‍    എന്താണ്  പിന്നെ  സംഭവിക്കുക  എന്നറിയില്ല.  മനസ്സില്‍   പ്രതിഷ്ടിച്ച്  പൂജിക്കുന്ന ഒത്തിരിയൊത്തിരി  വിഗ്രഹങ്ങള്‍   തകര്‍ന്നു  വീഴും.”
     ഞാന്‍   ആകാംഷയോടെ  കുഞ്ഞമ്മയെ  നോക്കി.  അവരുടെ  കണ്ണുകളില്‍   ദുഖവും  നിരാശയും  പകയും  നിഴലിച്ചിരുന്നു.  അതിലുപരി നിശ്ചയദാര്‍ഢൃം  സ്പുരിക്കുന്ന  മിഴികളോടെ  അവര്‍   എന്നെ  നോക്കി.
       “കുഞ്ഞമ്മ  കുഞ്ഞമ്മയെക്കുറിച്ച്  മാത്രം ചിന്തിക്കുന്നു.  അത്  പോരാ.  നമുക്ക്  ചുറ്റും  മനുഷ്യരുണ്ട്.  കാണുകയും  കേള്‍ക്കുയും  ചിന്തിക്കുകയും  ചെയ്യുന്ന  ഒരു ലോകമുണ്ട്. അവരുടെ  മനസ്സില്‍പല കഥകള്‍ഉണ്ട്.  അവയ്ക്ക്  യാഥാര്‍ദ്ധ്യവുമായി ബന്ധം ഉണ്ടായിരിക്കാം, ഒരു പക്ഷെ ഇല്ലായിരിക്കാം.  ആ  കഥകള്‍   പലതും സദാചാര വിരുദ്ധമായ കഥകളാണ്.  അത്തരം  കഥകള്‍   സമൂഹത്തില്‍അ     അതിവേഗം  പ്രച്ചരിക്കുകയും  ചെയ്യും.  അത് തിരുത്തേണ്ടത്  കുഞ്ഞമ്മയുടെ  ബാദ്ധ്യതയാണ്. രഹസ്യങ്ങളെല്ലാം നിങ്ങളോടൊപ്പം  മണ്ണടിഞ്ഞാല്‍....”
          “ഇല്ല , ഞങ്ങള്‍    കണ്ണീരു പോലെ പരിശുദ്ധരാണ്.  നീ  ഉദ്ദേശിക്കുന്നത്  പോലെ  ഒന്നുമില്ല.”
      “ പിന്നെ എന്താണ്  ആ രഹസ്യം?”
  “ഞാന്‍    പറയാം.  എല്ലാം പറയാം.”  കുഞ്ഞമ്മ ഒരു നിമിഷം നിര്‍ത്തി.  വാക്കുകള്‍   തൊണ്ടയില്‍   വിറങ്ങലിച്ചു നിന്നു.
       “നിനക്കറിയില്ല, നിനക്കെന്നല്ല  ആര്‍ക്കും അറിയില്ല.  ദേവേട്ടന്‍   പാമ്പുകടിയേറ്റല്ല  മരിച്ചത്.  കൊന്നതാണ്,  കഴുത്തില്‍   തോര്‍ത്തുമുണ്ട്  മുറുക്കി  ശ്വാസംമുട്ടിച്ച്  കൊന്നതാണ്. ഞാന്‍ കണ്ടതാണ്.  ഞാന്‍    മാത്രമാണ് സാക്ഷി. ജീവിച്ചിരിക്കുന്ന  ഏക ദൃക്‌സാക്ഷി.”
       “കൊന്നതാണന്നോ,  ആര്, എന്തിനു, നീങ്ങളുടെ വിവാഹം  എല്ലാവരും ചേര്‍ന്ന്  തീരുമാനിച്ചത്  ആയിരുന്നല്ലോ?”
      “ആര്  കൊന്നു  എന്ന് മാത്രം  ചോദിക്കരുത്. അയാള്‍   ഇന്ന്  ജീവിച്ചിരിപ്പില്ല. അയാള്‍ക്ക്‌   ഈ ബന്ധം  ഇഷ്ടമില്ലായിരുന്നു  എന്ന് പിന്നീടാണ്  ഞാന്‍   മനസ്സിലാക്കിയത്. ഒര്മവെച്ച  നാള്‍മുതല്‍ ശത്രുസ്ഥാനത്ത്  കണ്ടിട്ടുള്ള ദേവേട്ടനോടുള്ള  പക. ആ  പകപോക്കാന്‍  അവസരം  പാര്‍ത്ത്  നടന്ന്  നടന്ന്  അവസാനം  ആ സര്‍പ്പക്കാവില്‍വെച്ച് ...... ഞാന്‍കണ്ടതാണ്. ദേവേട്ടന്റെ അടുത്തുനിന്നു  ഓടിയകന്ന രൂപം ഇന്നും എന്റെ മനസ്സിലുണ്ട്.   ദേവേട്ടന്റെ  കഴുത്തില്‍   കുരുങ്ങിക്കിടന്ന  തോര്‍ത്തുമുണ്ട് .  കരുവാളിച്ചു  നീല നിറം  കലര്‍ന്ന  ദേഹം.  മൂക്കിലൂടെയും  വായിലൂടെയും ഒലിച്ചിറങ്ങിയ  ചോര....”
      “പിന്നെ എന്താണ് കുഞ്ഞമ്മ ഈ രഹസ്യം ആരോടും പറയാതിരുന്നത്? കൊലയാളിയെ  പോലീസിന്  കാട്ടിക്കൊടുക്കാഞ്ഞത് ?”
   മറുപടി ഉണ്ടായില്ല. ഈറനണിഞ്ഞ കണ്ണുകളോടെ  അവര്‍   തരിച്ചുനിന്നു.
·         “എന്തിനാണ് കുഞ്ഞമ്മ എന്നും കാവില്‍   വിളക്ക് വയ്‌ക്കുന്നത്?  നാഗദൈവങ്ങള്‍ക്ക് ദേവന്‍ചിറ്റപ്പനെ  രക്ഷിക്കാന്‍ ആയില്ല.  പിന്നെന്തിന്‌  അവരെ  മുടങ്ങാതെ  പൂജിക്കണം.?”
     “ഞാന്‍    നാഗദൈവങ്ങള്‍ക്കല്ല    വിളക്ക്    വയ്‌ക്കുന്നത്.  ദേവേട്ടന്‍ മരിച്ചുകിടന്ന  സ്ഥാനത്ത്  അദ്ദേഹത്തെ  മനസ്സില്‍ ധ്യാനിച്ചാണ്  വിളക്ക്    വയ്‌ക്കുന്നത്.  ദേവേട്ടന്‍   മുല്ലപ്പൂക്കള്‍ വളരെ  ഇഷ്ടമായിരുന്നു.  ഒരു  പിടി  മുല്ലപ്പൂക്കള്‍   എന്നും  ഞാന്‍ വിളക്കിനൊപ്പം  വെയ്ക്കും.”
     “ഇനി  കുഞ്ഞമ്മ  പോയി ഉറങ്ങിക്കൊള്ളു.  മനസ്സമാധാനത്തോടെ ഉറങ്ങിക്കൊള്ളു.   ഈ കാര്യങ്ങള്‍ ഞാനാരോടും പറയാന്‍ പോകുന്നില്ല.”
    കുഞ്ഞമ്മയുടെ  പിന്നിലായി  ഞാന്‍ വീട്ടിനുള്ളിലേക്ക്  നടന്നു. അകലെയെവിടെയോ  പുലര്ച്ചക്കോഴിയുടെ  കൂവല്‍ മുഴങ്ങി.  ആകാശത്ത്  തിളങ്ങി നിന്ന ചന്ദ്രബിംബം  ഒരു  കാര്‍മേഘത്തിന്റെ  പിന്നില്‍   ഒളിച്ചു.
    മനുഷ്യമനസ്സ്‌ എത്ര  ദുരൂഹം.    മഹാരഹസ്യങ്ങളുടെ  കലവറ.  ശ്രദ്ധിച്ച്  നോക്കിയാല്‍ ഇരുളടഞ്ഞ  കോണുകളില്‍ ധാരാളം  തരിശുഭൂമികളും.  ശാപനിലങ്ങളും,  ചതുപ്പ്  നിലങ്ങളും,  മരുഭൂമികളും  കാണാം.  എല്ലാ  അന്വഷണങ്ങളും  അവിടെ  ചെന്നവസാനിക്കുന്നു. 
      എവിടെയാണ്  ഒരു  പച്ചത്തുരുത്ത്.  സ്നേഹവും  സാന്ത്വനവും സന്തോഷവും  നിറഞ്ഞ  ഒരു  ഹരിത  ഭൂമി. സ്വന്തം  ദുരന്തങ്ങളെ  സ്നേഹിച്ചുകൊണ്ട്  ഒരു സ്ത്രീ വര്‍ഷങ്ങളായ് നീറിനീറി  ജീവിക്കുന്നു. ഒരുനാള്‍ എരിഞ്ഞടങ്ങുവാനായി.  ഹൃദയത്തില്‍ തറച്ച  മുള്ളുകളുടെ  വേദന  സ്വയം  ആസ്വദിച്ച്‌  ആരോടോ  മധുരമായ  പ്രതികാരം  ചെയ്യാനായി  സ്വയം  കത്തിയമരുന്ന  ഒരു  മെഴുകുതിരി  പോലെ.
   ഒരു  പുലര്‍കാല സ്വപ്നത്തിന്റെ  സുന്ദരദൃശ്യങ്ങളില്‍ മുഴുകി കിടന്നപ്പോള്‍  ആരുടെയോ  അലര്‍ച്ച  കേട്ടാണ്  ഞാന്‍   ഞെട്ടിയുണര്‍ന്നത്.  ചാടിയെഴുന്നേറ്റപ്പോള്‍ എല്ലാവരും  പുറത്തേക്ക്‌ ഓടുന്നു.  ഉറക്കച്ചടവോടെ  ഉടുമുണ്ട്  വാരിച്ചുറ്റിക്കൊണ്ട്  ഞാനും  പുറത്തേക്ക്‌ കുതിച്ചു.
   “അവിടെ  കാവില്‍..........കുഞ്ഞമ്മ.....”  കരഞ്ഞുകൊണ്ട്  ഓടി വന്ന  സൌദാമിനിയുടെ  വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.  ഞാന്‍   ഒരു നിമിഷം  തരിച്ചുനിന്നു.  സപ്ത  നാഡികളും  തളരുന്നത്  പോലെ. വിറയ്ക്കുന്ന  കാലടികളോടെ നീറിപ്പിടയുന്ന  ആത്മാവുമായി  ഞാന്‍   കാവിലേക്ക്  നടന്നു.  മനസ്സ്  ഒരു  കടല്‍ പോലെ ഇളകിമറിഞ്ഞു.  നാഴികകള്‍ക്ക്  മുന്‍പ്‌ കുഞ്ഞമ്മ  മനസ്സില്‍ തീ കോരിയിടുന്നത്  പോലെ   സമ്മാനിച്ച  രഹസ്യങ്ങളുടെ  ഭാരവും  പേറി  ഞാന്‍   കാവിലേക്ക്    ചുവടുകള്‍ വെച്ചു.