Thursday 17 May 2012

വായനയെ കൊല്ലുന്നവര്‍


വായനയെ കൊല്ലുന്നവര്‍
  മലയാളി സമൂഹത്തില്‍ വായന മരിക്കുന്നു എന്ന  പരിദേവനം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. സാംസ്കാരികസാഹിത്യരാഷ്ട്രീയനായകര്‍  ഈ വിഷയത്തെക്കുറിച്ച് വളരെയധികം അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞു. വായനയെ പരിപോഷിപ്പിക്കേണ്ട വായനശാലാ അധികൃതര്‍ തന്നെ വില്ലന്‍മാരായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.
    ഏറണാകുളത്ത് പോന്നുരുന്നി ഗ്രാമീണ വായനശാലയിലെ ഒരു അംഗമായിരുന്നു ഞാന്‍. ഒരു പുരുഷായുസ്സ് മുഴുവന്‍ വായിച്ചാലും തീരാത്ത പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു അത്. നിലവാരമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു തന്നിരുന്ന നല്ലവരായ ലൈബ്രറിയന്മാരാണ് അവിടെ ഉണ്ടായിരുന്നത്. ഏതാണ്ട് ഏഴ് വര്‍ഷക്കാലം അവിടെ സജീവ അംഗമായിരുന്നതിനാല്‍ ധാരാളം നല്ല പുസ്തകങ്ങളും ആനുകാലികങ്ങളും  വായിക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. വില കൊടുത്ത് പുസ്തകങ്ങളും ആനുകാലികങ്ങളും  വാങ്ങി വായിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറികള്‍ വലിയ സഹായമാണ് ചെയ്തുകൊടുക്കുന്നത്.
     കഴിഞ്ഞ വര്‍ഷാവസാനം ഞാന്‍ ഉദയംപേരൂര് എന്ന സ്ഥലത്തേക്ക് താമസം മാറ്റേണ്ടി വന്നു.പുതിയ സ്ഥലത്ത് ഒരു ലൈബ്രറി അന്വഷിച്ച്  അധികം അലയേണ്ടിവന്നില്ല. പക്ഷേ, ഒരു അംഗത്വമെടുക്കുന്നതിനെക്കുറിച്ച് അന്വഷിച്ചപ്പോള്‍ വളരെ നിഷേധാത്മകമായ നിലപാടാണ് ലൈബ്രറിയനും സഹായികളും സ്വീകരിച്ചത്.
    ഒരു അംഗം പരിചയപ്പെടുത്തണമെന്ന് പറയുന്നത് ന്യായം. അത് സജീവമായി പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്ന ഒരാളിയിരിക്കണം എന്ന് പറയുമ്പോള്‍ അതല്പം കടന്ന വാക്കായിപ്പോയി എന്നെനിക്ക് തോന്നി. പുതിയ താമസസ്ഥലത്ത് പുതിയതായി പരിചയപ്പെടുന്ന ഓരോ വ്യക്തിയോടും ലൈബ്രറിയില്‍ അംഗമാണോ എന്ന് അന്വഷിക്കുകയാണ് ഞാന്‍. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ എനിക്ക് അത്തരമൊരാളെ പരിചയപ്പെടുവാന്‍ സാധിച്ചില്ല.
   ഒരു സംഖ്യ caution deposit  ആയി വാങ്ങിയിട്ട് അംഗത്വം തന്നുകൂടെ എന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു മറുപടി. എല്ലാ നിയമങ്ങളും ആവശ്യാനുസരണം വളച്ചൊടിക്കുന്ന നമ്മുടെ നാട്ടില്‍ ഒരു ലൈബ്രറി അംഗത്വം നിയമത്തിന്റെ നൂലാമാലകളില്‍ തടസ്സപ്പെട്ടിരിക്കയാണ്.
       പുതിയ അംഗത്വമെടുത്തു പുസ്തകങ്ങളുമായി മുങ്ങുന്ന ധാരാളം ആളുകളുള്ളതിനാലവും അധികൃതര്‍ ഇത്തരം ഒരു സമീപനം സ്വീകരിച്ചത്. പുതിയ സ്ഥലത്ത് താമസം ആരംഭിച്ചതുത്തന്നെ പുസ്തകമെടുത്തു മുങ്ങുവാനാനെന്നാവും അവരുടെ സംശയം. ഏതായാലും കഴിഞ്ഞ എട്ട് മാസത്തിനിടയ്ക്ക് എനിക്ക് അധികമൊന്നും വായിക്കുവാന്‍ സാധിച്ചിട്ടില്ല.
      വലിയ ലൈബ്രറികളില്‍ ഒരു ഐ. ഡി. പ്രൂഫും രണ്ടു സ്റ്റാമ്പ്‌ സൈസ് ഫോട്ടോയും ഉണ്ടങ്കില്‍ അംഗത്വം കിട്ടും.അവിടെ നിയമത്തിന്റെ നൂലാമാലകള്‍ ഒന്നുമില്ല. അത്തരം സൗകര്യങ്ങളൊക്കെ നഗരവാസികള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്.
   ഇംഗ്ലീഷ് ഭാഷയില്‍ ഇറങ്ങുന്ന ബെസ്റ്റ്‌ സെല്ലെര്‍ പുസ്തകങ്ങള്‍ നൂരുരൂപക്ക് താഴെ ലഭിക്കുമ്പോള്‍ മലയാളത്തിലെ നല്ല പുസ്തകങ്ങള്‍ മുന്നൂറ്‌- - മുന്നൂറ്റിയമ്പത് രൂപ വിലയിട്ടാണ് വില്‍ക്കുന്നത്. ഒരു സാധാരണക്കാരന് താങ്ങാവുന്ന വിലയല്ലിത്. വായന മരിക്കുന്നു എന്ന് പരാതി പറയുന്നവര്‍ ഇതുകൂടി പരിഗണിച്ചാല്‍ നന്നായിരിക്കും.

11 comments:

  1. ലൈബ്രറിയില്‍ ഒരു അംഗത്വമെടുക്കുന്നതിന് ഇത്ര നിയമക്കുരുക്കുകളോ...? വായനയെ പ്രോത്സാഹിപ്പിക്കയല്ലേ ലൈബ്രറികള്‍ ചെയ്യേണ്ടുന്നത്?

    ReplyDelete
  2. ഇത്തരം ഒന്ന് ആദ്യമായി കേള്‍ക്കുന്നതാണ്. ഇതെന്തു ലൈബ്രറി എന്ന് തോന്നി. ചില മനുഷ്യര്‍ എന്നെ പറയാന്‍ പറ്റു.

    ReplyDelete
  3. വായനയെ ഭയപ്പെടുന്നവർ മാത്രമേ ഇങ്ങനെ ചെയ്യൂ.

    ReplyDelete
  4. നല്ല ബെസ്റ്റ്‌ ലൈബ്രരേറിയന്‍

    ReplyDelete
  5. അതെന്താണാവോ അങ്ങനെ?

    മാഷ് പറഞ്ഞതെല്ലാം കാര്യം തന്നെ. മലയാളത്തില്‍ നല്ല പുസ്തകങ്ങള്‍ വില കൊടുത്ത് വാങ്ങി വായിയ്ക്കുക എന്നത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

    ReplyDelete
  6. ഇത് വ്യത്യസ്തമായ അനുഭവം..!
    അയാള്‍ക്ക് ഒരു തരത്തിലും മാഷെ പരിചയമില്ലാത്തതിനാലാവാം ല്ലേ?
    പക്ഷേ ഈ എട്ടുമാസത്തിനു ശേഷവും അതേ നിലപാടുതന്നെയെങ്കില്‍...
    കഷ്ട്ടംതന്നെ..!
    എങ്കിലും, വായന മരിക്കാതിരിക്കട്ടെ
    ആശംസകള്‍ നേരുന്നു...പുലരി

    (ഉദയം പേരൂരില്‍ എവിടെയാണു താമസം.അറിയിക്കുമോ?)

    ReplyDelete
  7. പുസ്തക വിലയുടെ കാര്യം സത്യം തന്നെ . അഭിനന്ദനങ്ങള്‍

    ReplyDelete
  8. പുസ്തക വിലയുടെ കാര്യം സത്യം തന്നെ . അഭിനന്ദനങ്ങള്‍

    ReplyDelete
  9. ലൈബ്രറികള്‍ പലതും ഇപ്പോഴും സ൪ക്കാ൪ സ്ഥാപനങ്ങളെപ്പോലെയാണ്.സഹൃദയത്വമില്ല.തുച്ഛമായ ശമ്പളത്തിന് ഒരു ലൈബ്രേറിയനെ കിട്ടുവാന്‍ പ്രയാസം.ഇതാണ് എല്ലാ ലൈബ്രറികളുടേയും പ്രശ്നം.ബുക്കുകള്‍ മടക്കിയില്ലെങ്കില്‍ ഫോളോ അപ് ചെയ്യുവാന്‍ അവന് കഴിയുകയില്ലല്ലോ.അപ്പോള്‍ നിയമങ്ങള്‍ കൂടി തെറ്റിച്ചാല്‍ കമ്മിറ്റിക്കാരോട് അവന്‍ സമാധാനം പറയേണ്ടിവരും.ഞാന്‍ ‍20 രൂപ മാസം ശമ്പളത്തിന് ലൈബ്രേറിയനായി ജോലി ചെയ്ത ആളാണ്.അന്നു ശമ്പളം ഉദ്ദേശിച്ചിട്ടല്ല ഗ്രാമത്തിലെ യുവാക്കള്‍ ലൈബ്രേറിയന്മാരാകുന്നത്.മലയാളം പുസ്തകം സാധാരണ‌ മൂവായിരം കോപ്പിയാണ് ഇറക്കുന്നത്. വീരന്‍റെ യാത്രാവിവരണം മാത്രമാണ് 25000 കോപ്പി വിറ്റത്.അച്ചടി ചിലവ് എല്ലാത്തിനും ഒരുപോലെയാണ് .അതുകൊണ്ടാണ് വില കൂടുതല്‍.നല്ല ഇംഗ്ലീഷ് ബുക്കുകള്‍ മില്യന്‍ കോപ്പികളാണ് വിറ്റുപോകുന്നത്.ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണറും എ തൌസന്‍റ് സ്പ്ലെന്‍ഡിഡ് സന്‍സും 380 ലക്ഷം കോപ്പികളാണ് വിറ്റത്.അതുകൊണ്ട് വില കുറച്ച് ഇറക്കുവാന്‍ കഴിയും.പെന്‍ഗ്വിന്‍ അമേരിക്ക ഒരു പുസ്തകമിറക്കിയാല്‍ പെന്‍ഗ്വിന്‍ കാനഡ ആ പുസ്തകമിറക്കും.അതുപോലെ ഓരോ ശാഖകളും.ഒന്നോ രണ്ടോ മണിക്കൂറിന്‍റെ വേതനം കൊണ്ട് ഇവിടെ നല്ല ഒരു പുസ്തകം വാങ്ങുവാന്‍ കഴിയുന്നത് അതുകൊണ്ടാണ്.എഴുത്തിന് നല്ല ഭാവുകങ്ങള്‍

    ReplyDelete
  10. "അനുഭവങ്ങള്‍" ആവും ഇത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ അവരെ പ്രേരിപ്പിച്ചത് .....

    ReplyDelete
  11. ലൈബ്രേറിയൻ ഗ്രാന്റിനു വേണ്ടിയായിരിക്കണം അയാൾ അവിടെ ഇരിക്കുന്നത്‌...
    പിന്നെ ഇൻസ്പെക്ഷനു വരുമ്പോൾ ഒരാഴ്ച ഇരുന്നു കുത്തിക്കുറിച്ചുണ്ടാക്കുന്ന രെജിസ്റ്റർ ...ഒരു മദ്യക്കുപ്പി...ഒരു ബിരിയാണി...കുറച്ച്‌ ഗാന്ധിത്തല...
    ഇതാണു വായനശാല.

    ReplyDelete