Friday 6 May 2016

നിറം മങ്ങിയ ചിത്രങ്ങള്‍

നിറം മങ്ങിയ ചിത്രങ്ങള്‍
   മുറിയിലേക്ക് പ്രകാശം സാവധാനം കടന്നുവരുന്നതെയുള്ളൂ. മുറി എന്ന് പറയാനാവില്ല. നീളം കൂടിയ ഒരു ഹാള്‍ . നിരത്തിയിട്ടിരിക്കുന്ന കുറേ കട്ടിലുകള്‍  അവയില്‍ കിടന്നു ഉറങ്ങുന്നവര്‍ രോഗികള്‍ ആണന്നു തോന്നുന്നു. ഓരോ ബെഡിനു  മുകളിലും സാവധാനം തിരിയുന്ന ഒരു ഫാന്‍. ഒരാള്‍ മാത്രം ഉണര്‍ന്നിരിക്കുന്നു. കുറെ നേരമായി അയാള്‍ വല്ലാതെ ചുമക്കുന്നുണ്ട്. ആ ചുമയാണ് എന്നെ ഉണര്‍ത്തിയത്. ആരുടേയും മുഖം വ്യക്തമല്ല. ഒന്നിന്റെയും നിറവും വ്യക്തമല്ല. കുറച്ച്‌ ദിവസങ്ങളായി ഈ കാഴ്ചകള്‍ തന്നെയാണ്  കാണുന്നത്.  കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിഴല്ചിത്രങ്ങളാണ് മുന്നില്‍ തെളിയുന്നത്.
                              ഇതെവിടെയാണ് ഈ സ്ഥലം. ഞാനും ഒരു രോഗിയാണോ. എന്താണ് എന്റെ രോഗം. എന്നാണു ഞാന്‍ ഇവിടെ വന്നത്. ആരാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. എന്റെ കാഴ്ചക്ക് എന്താണ് സംഭവിച്ചത്. എനിക്ക് എന്താണ് ഒന്നും കേള്‍ക്കാന്‍ സാധിക്കാത്തത്. അങ്ങനെ നിരവധി ചോദ്യങ്ങളും  സംശയങ്ങളും കുറെ ദിവസ്സങ്ങളായി എന്റെ മനസ്സില്‍ .ചുരമാന്തി കൊണ്ടിരുന്നു.

                             സമീപത്ത് കൂടി ഓരോ നേഴ്സുമാര്‍ കടന്നുപോകുംപോളും ഞാന്‍ ശബ്ദമുണ്ടാക്കി അവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ശബ്ദം മാത്രം പുറത്തേക്കു വന്നില്ല. കൈയ്യുയര്‍ത്തി അവരെ അടുത്തേക്ക് വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് ചലിക്കാന്‍ ആവുമായിരുന്നില്ല. കണ്ണിന്റെ കൃഷ്ണമണിയുടെ ചലനം മാത്രം ഞാന്‍ അറിയുന്നുണ്ടായിരുന്നു. അത് സമ്മാനിച്ച അവ്യക്തമായ ചിത്രങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. 
        സ്റ്റാന്റില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസടിക് കുപ്പിയില്‍ നിന്നും ഇളം മഞ്ഞ നിറത്തിലുള്ള എന്തോ ദ്രാവകം എന്റെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങുന്നുണ്ട്. ഒരു പക്ഷേ ആ ദ്രാവകമാവാം എന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
            ദിവസ്സങ്ങള്‍ കടന്നുപോകെ എനിക്ക് കാഴ്ചകള്‍ കൂടുതല്‍ വ്യക്തമാവാന്‍ തുടങ്ങി. ശബ്ദവും ഗന്ധവും ചൂടും തണുപ്പും എല്ലാം വ്യക്തമായി അനുഭവപ്പെട്ടു തുടങ്ങി. മുറിയിലുള്ള ഓരോ വസ്തുവിന്റെയും വ്യക്തമായ ചിത്രത്തോടൊപ്പം അവയുടെ നിറവും എനിക്ക് മനസ്സിലായി  തുടങ്ങി. 
            വെളുത്ത കോട്ട്‌ ധരിച്ച ഡോക്ടറും നേഴ്സും മുറിയിലേക്ക്  കടന്നുവന്നപ്പോള്‍ ഞാന്‍ ഉണര്‍ന്ന് കിടക്കുകയായിരുന്നു. അദ്ദേഹം എന്റെ പള്‍സ്‌ പരിശോധിച്ച് ചാര്‍ട്ട് പേപ്പറില്‍ എന്തോ എഴുതി തിരിഞ്ഞു നടക്കാന്‍ ഭാവിക്കയായിരുന്നു. 
  " ഡോക്ടര്‍ "
"എസ്"
ഒരു പുഞ്ചിരിയോടെ അദ്ദേഹം വീണ്ടും എന്നെ സമീപിച്ചു. അദ്ദേഹം സ്നേഹത്തോടെ എന്റെ കവിളില്‍ തലോടി. 
  "ഇപ്പോള്‍ എങ്ങനെയുണ്ട്?"
"സുഖം തോന്നുന്നു. എനിക്ക് എന്താണ് പറ്റിയത് ഡോക്ടര്‍ ?"
"ഒന്നും പേടിക്കേണ്ട. ഒരു കുഴപ്പവും ഇല്ല. ഇപ്പോള്‍ വിശ്രമിക്കുക. എല്ലാം പിന്നീട് വിശദമായി പറയാം."
     അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള വാക്കുകളും തലോടലും മനസ്സില്‍ കുളിര്‍ നിറച്ചു. ഓരോ രോഗിയെയും പരിശോധിക്കുന്നതും അവരോട് അദ്ദേഹം സംസാരിക്കുന്നതും ഞാന്‍ സശ്രദ്ധം നോക്കിക്കിടന്നു. സ്നേഹത്തിന്റെ ഒരു നിറകുടമാണ്  അദ്ദേഹം എന്ന് എനിക്ക് തോന്നി.
   ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുതുടങ്ങി. കട്ടിലില്‍ നിന്നെഴുന്നേറ്റു തനിയെ ബാത്ത്‌റൂമില്‍ പോകാനും തനിയെ ആഹാരം വാരിക്കഴിക്കാനും തുടങ്ങിയപ്പോള്‍ മനസ്സില്‍ ആനന്ദത്തിന്റെ തിരയിളക്കം.
         ദിവസ്സങ്ങള്‍ക്ക് ശേഷം ഡോക്ടറുടെ മുറിയില്‍ ഇരിക്കയാണ് ഞാന്‍. അദ്ദേഹം എന്നോട് ഓരോ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കേട്ടതൊന്നും വിശ്വസിക്കുവാനാവാതെ ഞാന്‍ തരിച്ചിരുന്നു. മനസ്സിന്റെ താളം തെറ്റിയ കഥകള്‍.
       B.Tech പഠനത്തിന് ശേഷം കൂട്ടുകാരുമൊത്ത്‌
തൊഴില്‍ അന്വേഷിച്ചുള്ള യാത്രകള്‍. ഇന്റെര്‍വ്യൂകള്‍. സിനിമകള്‍. ബീച്ച്. പാര്‍ക്ക്‌ തുടങ്ങിയ വിനോദങ്ങള്‍. ഇടക്കെവിടെയോ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗും പണവും നഷ്ടമാവുകയും ആ ഷോക്ക്‌ താങ്ങാനാവാതെ ബോധംകെട്ട് വീഴുകയും  ചെയ്യുന്നു. പിന്നീട് പൂര്‍ണമായ പ്രജ്ഞയിലേക്ക് മടങ്ങാനാവുന്നില്ല.
  “എന്നെ ആരാണ് ഡോക്ടര്‍ ഇവിടെ അഡ്മിറ്റ്‌ ചെയ്തത്?”
    “പോലീസ്‌.”
“അതെയോ......ഞാന്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ ഡോക്ടര്‍”.
“അതേ. കുഴപ്പങ്ങള്‍ മാത്രം”.
“അത് എന്താണന്നു പറഞ്ഞാല്‍.........”
“പറയാം. പക്ഷേ, അത് അറിഞ്ഞാല്‍ സംയമനത്തോടെ കേള്‍ക്കുവാനുള്ള മനശ്ശക്തി മാത്യുവിന്  ഉണ്ടോ എന്നൊരു സംശയം.”.
  “എന്താണങ്കിലും പറയൂ. സത്യങ്ങള്‍ അറിയാന്‍ മനസ്സ് വെമ്പുന്നു.. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍, ഒന്നുമല്ലങ്കിലും ഞാന്‍ ഡോക്ടറുടെ അടുത്തല്ലേ. ഡോക്ടര്‍ക്ക് ചികില്സിക്കാമല്ലോ.”
  “മാത്യു ഒരു കൊലപാതകം ചെയ്തു. കളപ്പുരക്കല്‍ അവറാച്ചന്‍ എന്ന സ്വന്തം പിതാവിനെ.”
       ഒരു വെള്ളിടി പോലെയാണ് ആ വാര്‍ത്ത ഞാന്‍ കേട്ടത്. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ശരീരമാകെ ഒരു വിറയല്‍ ബാധിച്ചു. നെഞ്ചില്‍ ഒരു വിങ്ങല്‍. ഞാന്‍ ഡസ്കില്‍ മുഖമമര്‍ത്തി കുനിഞ്ഞിരുന്നു. മനസ്സില്‍ പലപല ചിത്രങ്ങള്‍ തെളിഞ്ഞുകൊണ്ടിരുന്നു. അച്ചായനോടോത്ത് ആദ്യമായി സ്കൂളില്‍ പോയതും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയതും പെരുന്നാള് കൂടിയതും അങ്ങനെ നിരവധി മുഹൂര്‍ത്തങ്ങള്‍. മനസ്സിന്റെ സമനില തെറ്റിയ വേളയില്‍ ചെയ്ത മഹാപരാഥത്തെ ഓര്‍ത്തു മനസ്സ് നീറി.
   ഡോക്ടര്‍ കസേര വിട്ടെഴുന്നേറ്റു എന്റെ പിന്നില്‍ വന്നുനിന്ന് എന്റെ തോളില്‍ കൈവെച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ആ സാന്ത്വനസ്പര്‍ശം എന്റെ മനസ്സിന്റെ ഭാരം ലഘൂകരിക്കുന്നത് ഞാന്‍ അറിഞ്ഞു. അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ഞാന്‍ വളരെനേരം കരഞ്ഞു. എന്റെ കണ്ണുനീര്‍ വീണു അദ്ദേഹത്തിന്റെ വെളുത്ത കോട്ട് നനഞ്ഞിട്ടുണ്ടാവും.
       “ടെസ്റ്റ്‌ എഴുതാന്‍ തിരുവന്തപുരത്ത് പോയി മടങ്ങുന്ന സമയത്താണ് മാത്യൂവിന്റെ സര്‍ട്ടിഫിക്കറ്റുകളും പണവും നഷ്ടമാവുന്നത്. അതോടെ സമനില തെറ്റുകയായിരുന്നു.  പല സ്ഥലത്തും അലഞ്ഞുതിരിഞ്ഞു മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍  മുഴുഭ്രാന്തായിരുന്നു. അറിവില്ലായ്മ കൊണ്ടാവാം നിനക്ക് നല്ല ചികില്‍സ ലഭിച്ചില്ല. ആരുടെയോ ഉപദേശം കേട്ട് മന്ത്രവാദത്തിന്റെ പിറകേ പോയതുകൊണ്ടാണ് ഈ അനര്‍ത്ഥങ്ങള്‍ എല്ലാം ഉണ്ടായത്. നിന്റെ  കുടുംബത്തിന്  താങ്ങും തണലുമായിരുന്ന  അച്ചായനെ നഷ്ടമായത്.” 
          “അമ്മയും സഹോദരിമാരും ഒരു ഞായറാഴ്ച കാലത്ത് പള്ളിയില്‍ പോയ സമയത്താണ് നീയത് ചെയ്തത്. ഫാക്ടറിയില്‍ രാത്രിജോലി കഴിഞ്ഞെത്തി ഉറങ്ങിക്കിടന്ന അച്ചായനെ നീ തലയ്ക്കു അടിച്ചുകൊന്നു. അച്ചായന്‍ പിടഞ്ഞു മരിക്കുമ്പോള്‍ നീ മുറിക്കുള്ളില്‍ ഇരുന്നു TV കാണുകയായിരുന്നു. ആ കേസ്‌ കോടതിയിലെത്തി. മനോരോഗിയായ നിന്നെ വിദഗ്ധ ചികില്‍സക്ക് ഇവിടേയ്ക്ക് അയച്ചു. അങ്ങനെയാണ് നീ ഇവിടെ എത്തിയത്. നിന്നെ ഇവിടെ അഡ്മിറ്റ്‌ ചെയ്തുകഴിഞ്ഞ് നിന്റെ ബന്ധുക്കള്‍ ആരും ഇതുവഴി വന്നിട്ടില്ല. അവര്‍ എല്ലാം നിന്നെ ഉപേക്ഷിച്ച മട്ടാണ്. ഇനി നീ മടങ്ങി ചെന്നാല്‍ അവര്‍ നിന്നെ സ്വീകരിക്കും എന്ന് എനിക്ക് തോന്നുന്നില്ല”.
  “എന്താണ് നിന്റെ അഭിപ്രായം. നിനക്ക് നാട്ടില്‍ പോകണോ? അമ്മയെയും സഹോദരിമാരെയും കാണണോ?”
   “തീര്‍ച്ചയായും. എനിക്ക് നാട്ടില്‍ പോകണം. അവിടെയാണ് എന്റെ വേരുകള്‍. മനസ്സിന്റെ താളം തെറ്റിയ നേരത്ത് ഞാന്‍ ചെയ്തത് മഹാപരധമാണ്. അതിനു എന്ത് ശിക്ഷ കിട്ടിയാലും മതിയാവില്ല. പക്ഷെ എന്റെ അമ്മ എല്ലാം ക്ഷമിക്കുന്നവളാണ്. സഹോദരിമാര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. എങ്കിലും അവര്‍ എങ്ങനെ പെരുമാറും എന്നറിയില്ല. പിന്നെ എനിക്ക് അടുത്ത ഒന്നുരണ്ട്‌ സുഹൃത്തുക്കളുണ്ട്. അവരെ ഒന്ന് കാണണം. എല്ലാവരും എന്നെ കൈയ്യൊഴിയും എന്ന് തോന്നുന്നില്ല.”
     “ശരി നീ പൊയ്ക്കൊള്ളൂ. അധികം പ്രതീക്ഷ ഒന്നും വേണ്ട. ഇവിടുന്നു ചികില്‍സ കഴിഞ്ഞു പോയവരില്‍ ഭൂരിപക്ഷത്തിന്റെയും വിധി നിനക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു”.
     നാട്ടില്‍ ബസ്സിറങ്ങുമ്പോള്‍ സന്ധ്യയോടടുത്തിരുന്നു. വെയിറ്റിംഗ് ഷെഡില്‍ ഉണ്ടായിരുന്നവര്‍ സംശയത്തോടെ നോക്കുന്നുണ്ട്. താടിയും മുടിയും നീട്ടി വളര്‍ത്തിയ എന്നെ അവര്‍ക്ക് മനസ്സിലായിട്ടില്ല. ആരോടും ഒന്നും സംസാരിക്കണം എന്ന് തോന്നിയില്ല. പള്ളിയോട് ചേര്‍ന്നുകിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ ഞാന്‍ സാവധാനം  നടന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നു. ഒന്നുരണ്ട്‌ കുട്ടികള്‍ കഴ്ച്ചക്കാരായ്‌ വെറുതെ ഇരിപ്പുണ്ട്. ഗ്രൌണ്ട് കഴിഞ്ഞു കയറ്റം കയറിയാല്‍ വീടെത്തി. വീട്ടുവാതില്‍ക്കല്‍ ഒരു ലൈറ്റ് കത്തിക്കിടക്കുന്നത് ഞാന്‍ അകലെ നിന്നെ കണ്ടു.
   അരഭിത്തിയോട് ചേര്‍ന്ന് ഒരു കസേരയിട്ടിരുന്നു അമ്മച്ചി ടീവീ കാണുകയാണ്. മുറ്റത്ത് കാല്‍പെരുമാറ്റം കേട്ട് അമ്മച്ചി തലതിരിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ അമ്മച്ചി എന്നെ തിരിച്ചറിഞ്ഞു. അമ്മച്ചി മുറ്റത്തേക്ക് ഓടിയിറങ്ങി വരികയായിരുന്നു.
 “മോനെ മാത്തുക്കുട്ടീ..  എന്ത് കോലമാടാ ഇത്.”
 അമ്മച്ചി വന്നെന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്തും തലമുടിയിലും തലോടിക്കൊണ്ട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.
 ശബ്ദം കേട്ട് എല്സയും മേരിയും മേഴ്സിയും ഇറങ്ങി വന്നു. പക്ഷെ അവര്‍ അകന്നുമാറി നിന്നതേയുള്ളൂ. അടുത്തേക്ക് വരുവാന്‍ അവര്‍ ഭയക്കുന്നതായി തോന്നി. ഒന്നും മിണ്ടാതെ നിന്ന അവരുടെ കണ്ണുകളില്‍ ഭയവും അമ്പരപ്പും വെറുപ്പും അതിലുപരി മറ്റെന്തോ വികാരം നിറഞ്ഞിരിക്കുന്നതായി തോന്നി.
 കാപ്പിയും പലഹാരവും വന്നു. അയല്‍വാസികള്‍ വന്നു. നാട്ടുകാര്‍ പലരും വന്നു. പലതും ചോദിച്ചു. ചികിത്സയെക്കുറിച്ച്, ആരോഗ്യത്തെക്കുറിച്ച്, ഇപ്പോഴുള്ള മാനസിക നിലയെക്കുറിച്ച്, ഭാവി തീരുമാനങ്ങളെക്കുറിച്ച്. അസുഖം ഭേദമായതിനെ കുറിച്ച് ഞാന്‍ പറഞ്ഞത് പലര്‍ക്കും വിശ്വാസം ആയിട്ടില്ല എന്ന് തോന്നി. മനോരോഗ ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഞാന്‍ എടുത്തു കാണിച്ചു. തുടര്‍ന്ന് കഴിക്കേണ്ട ചില മരുന്നുകള്‍, അതിന്റെ കുറിപ്പടികള്‍ എല്ലാം ഒരു പ്രദര്‍ശന വസ്തു പോലെ ഞാന്‍ നിരത്തിവെച്ചു. രാത്രിയില്‍ ആളൊഴിഞ്ഞപ്പോള്‍ അരഭിത്തിയില്‍ ഞാന്‍ തനിച്ചായി. മാറിയുടുക്കാന്‍  ഒരു മുണ്ട് അമ്മകൊണ്ടുവന്നു തന്നു.
   ആവി പറക്കുന്ന കുത്തരിക്കഞ്ഞിയും പയറ് തൊകരനും ആയിരുന്നു അത്താഴം. വരാന്തയില്‍ കിടന്ന കയറുകട്ടിലില്‍ അമ്മ വിരിച്ചു തന്ന പായില്‍ ഞാന്‍ കിടന്നുറങ്ങി.
    കനത്ത മൂത്ര ശങ്കയോടെയാണ് ഞാന്‍ പുലര്‍ച്ചെ ഉറക്കമുണര്ന്നത്. എന്റെ കൈകളും കാലും കട്ടിലിനോട് ചേര്‍ത്ത് വലിച്ചുമുറുക്കി കെട്ടിയിരുന്നു. ഒട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ആരാണ് എന്നെ ബന്ധനസ്തനാക്കിയത്, എപ്പോള്‍ , എന്തിന് എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. ആരെങ്കിലും ഉണര്‍ന്നു എഴുന്നേറ്റ്‌ വന്നിരുന്നെങ്കില്‍, ഈ കെട്ട് ഒന്ന് അഴിച്ച്‌ തന്നിരുന്നെങ്കില്‍ പുറത്തു പോയി ഒന്ന് മൂത്രം ഒഴിക്കാമായിരുന്നു. എന്റെ അസുഖം മാറിയ കാര്യത്തില്‍ ആര്‍ക്കും നല്ല വിശ്വാസം ആയിട്ടില്ല. അതാണ്‌ ഈ പെരുമാറ്റത്തിന്റെ കാരണം.
  മുറിക്കുള്ളില്‍ വിളക്കുതെളിഞ്ഞു. അമ്മയാണ് ആദ്യം പുറത്തേക്കു വന്നത്.
  “നിനക്ക് കട്ടന്‍ചായ എടുക്കട്ടെ”.
  “ആദ്യം എന്നെ ഒന്ന് അഴിച്ചുവിടൂ. ഞാന്‍ ഒന്ന് മൂത്രം ഒഴിക്കട്ടെ.”
“ങേ ...  ആരാണ് നിന്നെ കെട്ടിയിട്ടത്. ഇത് എപ്പോള്‍.”
അമ്മ വന്നു കെട്ട് അഴിക്കാന്‍ നോക്കിയെങ്കിലും കണ്ണിന്റെ കാഴ്ച്ചക്കുറവ് കാരണം സാധിച്ചില്ല.
  “എടീ എല്സേ  ആരാടീ മാത്തുക്കുട്ടീടെ കൈയും കാലും കൂട്ടിക്കെട്ടിയത്. വന്നു അഴിച്ചുവിടടീ.”.
  അമ്മയുടെ ശബ്ദം ഒരു  ശകാരരൂപേണ വീട്ടില്‍ മുഴങ്ങി.
 “കിടന്നു തൊള്ള തുറക്കേണ്ട ഞാനിതാ വരുന്നു”.
 എല്‍സ വന്നു കൈയ്യിലെ കെട്ടഴിക്കുംപോള്‍ പത്രക്കാരന്‍ മോഹനന്‍ കടന്നുവന്നു.
അയാള്‍ കുറച്ചുനേരം ആ കാഴ്ച നോക്കിനിന്നു.
 “അപ്പൊ മാത്തുക്കുട്ടീടെ അസുഖം തീര്‍ത്തും മാറിയില്ലേ?”
   “അസുഖമൊക്കെ മാറി. പിന്നെ ഒരു സെയ്ഫ്റ്റിക്ക് കെട്ടിയിട്ടതാ.”
  “ആ ആ ശരി. പുറത്തേക്കു ഒന്നും വിടേണ്ട കേട്ടോ”.
മോഹനന്‍ അമര്‍ത്തി ഒന്ന് മൂളിക്കൊണ്ടാണ് അടുത്ത വീട്ടിലേക്ക് നടന്നത്. ദിനപ്പത്രത്തോടൊപ്പം ആ ചൂടുള്ള വാര്‍ത്തയും ഗ്രാമത്തില്‍ പ്രചരിച്ചു തുടങ്ങി.
  എന്റെ കൈയും കാലും കെട്ടി വരാന്തയിലെ തണുപ്പത്ത് കിടത്തിയത്തിനു വീട്ടില്‍ ഒത്തിരി വഴക്കും വാഗ്വാദങ്ങളും നടന്നു. ഞാന്‍ ഒന്നിലും ഇടപെടാതെ മൌനമായിരുന്നു പേപ്പര്‍ വായിച്ചുകൊണ്ടിരുന്നു.
     അമ്മയോടൊപ്പം പള്ളി സെമിത്തേരിയില്‍ എത്തിയപ്പോള്‍ വെയിലിന് ഘനം വെച്ച് തുടങ്ങിയിരുന്നു. അച്ചായന്റെ കല്ലറയില്‍ ഒരു മെഴുകുതിരി കത്തിച്ചു ഞാന്‍ മൌനമായി പ്രാര്‍ത്ഥിച്ചു. മനസ്സില്‍ ആയിരം വട്ടമെങ്കിലും ക്ഷമ പറഞ്ഞിട്ടുണ്ടാവും. കുറ്റബോധം കണ്ണുകളെ ഈറനണിയിച്ചു.
      പള്ളിയില്‍ പുതിയ വികാരിയച്ചനായിരുന്നു. നല്ല തേജസ്സുള്ള മുഖമുള്ള ഒരു ചെറുപ്പക്കാരന്‍. ആ കണ്ണുകളില്‍ നിറയുന്നത് സാന്ത്വനവും സ്നേഹവും മാത്രം. അദ്ദേഹം എന്നെ ചേര്‍ത്ത് പിടിച്ച് ശിരസ്സില്‍ തലോടി. പുതിയ ഒരു തൊഴില്‍ കണ്ടെത്തുന്നതിനെപ്പറ്റിയാണ് അച്ചന്‍ അധികവും സംസാരിച്ചത്. ഇടവകയുടെ കീഴിലുള്ള പാരീഷ്‌ ഹാളില്‍ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ ഒരു ഇംഗ്ലീഷ്‌ അദ്ധ്യാപകന്റെ ഒഴിവുണ്ടന്നും ഞാന്‍ സംസാരിച്ച്‌ ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അച്ചന്‍ ഞങ്ങളെ മടക്കി അയച്ചത്.
   അന്ന് രാത്രി എനിക്കായി ഒരു മുറി തയ്യാറായി.   ഭാവിയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളോടെയാണ് അത്താഴം കഴിഞ്ഞു ഞാന്‍  മുറിയില്‍ ഉറങ്ങാന്‍ കിടന്നത്. അധികം വൈകാതെ മുറി പുറത്തുനിന്നു പൂട്ടുന്ന ശബ്ദം കേട്ടു. എല്‍സ തന്നെ ആയിരിക്കും. അവള്‍ക്കാന് എന്നില്‍ തീരെ വിശ്വാസം ഇല്ലാത്തത്. സ്വന്തം വീട്ടില്‍ ഞാന്‍ വീണ്ടും തടവില്‍ ആയിരിക്കുന്നു. ഡോക്ടറുടെ സാക്ഷ്യപത്രത്തിലൊന്നും ആര്‍ക്കും വിശ്വാസമില്ല. ഭ്രാന്ത്‌ വന്നാല്‍ മാറില്ല എന്ന രൂഢമൂലമായ വിശ്വാസം.
          ഞാന്‍ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു ഭ്രാന്തന്‍ കഥാപാത്രത്തെ പെട്ടന്ന് ആരും നോര്‍മല്‍ ആയി അംഗീകരിക്കില്ല. അത് കാലം തെളിയിക്കേണ്ടതാണ്. കാത്തിരിക്കുക തന്നെ.
     പത്താം ക്ലാസ്സിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകന്റെ റോളിലാണ് ഞാന്‍ എത്തിയത്. ട്യൂഷന്‍ സെന്റര്‍ വിട്ടുപോയ പഴയ അദ്ധ്യാപകന്‍ നിര്‍ത്തിയ ഭാഗത്തുനിന്നുതന്നെ ഞാന്‍ പഠിപ്പിച്ചു തുടങ്ങി. തമാശകളും കഥകളും ഉപകഥകളുമായി ക്ലാസ്സ്‌ പുരോഗമിക്കവേ പുറത്ത് എന്തോ ബഹളം കേട്ടാണ് ഞാന്‍ വരാന്തയിലേക്ക് ഇറങ്ങിയത്.
പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നില്‍ കുറെ ആളുകള്‍ കൂടിനില്‍ക്കുന്നു.  രോഷാകുലരായ ആ ആള്‍ക്കൂട്ടം ഉറക്കെ പറയുന്നത് എന്നെ പറ്റി തന്നെ ആയിരുന്നു. ഞാന്‍ ക്ലാസ്‌ എടുത്താല്‍ കുട്ടികളെ അയക്കില്ല, ഞങ്ങളുടെ കുട്ടികളുടെ ജീവന്‍ പണയം വെച്ച് ഒരു പഠനത്തിനും തയ്യാറല്ല. നിങ്ങള്‍ ആ ഭ്രാന്തനെ പുറത്തേക്കു ഇറക്കിവിട്  അവനെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം എന്ന് അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു. മറ്റ് ടീച്ചര്‍മാര്‍ അവരെ പറഞ്ഞു മനസ്സിലാക്കുവാനും സമാധാനിപ്പിക്കുവാനും ശ്രമിക്കുന്നുണ്ട്. പക്ഷെ ആരും അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ക്ഷമ കാണിക്കുന്നുണ്ടായിരുന്നില്ല.
   രംഗം വഷളാവാതിരിക്കാന്‍ ഞാന്‍ പുറത്തേക്ക്‌ ഇറങ്ങിച്ചെന്നു.
  “സഹോദരാ എന്റെ അസുഖം എല്ലാം ഭേദമായി. ഇപ്പോള്‍ തികച്ചും നോര്‍മല്‍ ആണ്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. ഞാന്‍ ഇപ്പോള്‍ തന്നെ കാണിച്ചുതരാം”
   “നീ ആരാടാ ഇടയ്ക്കു കയറി സംസാരിക്കാന്‍”. കോപാകുലനായ ആ ചെറുപ്പക്കാരന്‍ എന്നെ പിടിച്ച് തള്ളി. പുറകോട്ടു മലര്‍ന്നുവീണ എന്നെ അവര്‍ കൂട്ടത്തോടെ ആക്രമിക്കയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഞാന്‍ എഴുന്നേറ്റു ഓടി. ആ ജനക്കൂട്ടം പുറകെ ഉണ്ടായിരുന്നു.
    അസഹ്യമായ വേദനയോടെയാണ് ഞാന്‍ കണ്ണുതുറന്നത്. അമ്മച്ചിയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു ഞാന്‍. അതിവേഗം പായുന്ന ഒരു ആംബുലന്‍സിനുള്ളില്‍ അതിന്റെ ചടുലമായ ഇളക്കങ്ങളില്‍ അസ്ഥികള്‍ നുറുങ്ങുന്ന വേദനയോടെ ഞാന്‍ മലര്‍ന്നു കിടന്നു.   അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ മുഖത്തിന്റെ നിറം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം പോലെ. ആ മുഖത്തേക്ക് നോക്കും തോറും അവ്യക്തത കൂടി കൂടി വന്നു. സമീപത് ഇരിക്കുന്നവരുടെ മുഖങ്ങളും  നിറം നഷ്ടപ്പെട്ടു കറുപ്പിലും വെളുപ്പിലും ആണ് ഞാന്‍ കാണുന്നത്. ഞാന്‍ കണ്ണുകള്‍ ഒന്നുരണ്ടുതവണ തിരുമ്മി അടച്ചു തുറന്നു നോക്കി. പ്രാകാശത്തിന്റെ തീക്ഷ്ണത സാവധാനം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ആംബുലന്‍സിന്റെ ഓട്ടത്തില്‍ ഇളകിയാടുന്ന നിറം മങ്ങിയ ചിത്രങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. അനന്തമായ യാത്ര.