Saturday 2 July 2016

 അനന്തരം
      മെഡിക്കല്‍ ഐ.സീ.യൂ വിന് മുന്നില്‍ നിരത്തിയിട്ട കസേരകളില്‍ നിറയെ ആളുകള്‍ കാത്തിരിക്കയാണ്. വാതില്‍ തുറന്നു വരുന്ന നെഴ്സിനെയും കാത്ത് അക്ഷമരായി ഇരിക്കുന്നു. കൃത്യം ഏഴു മണിക്ക് പേര് വിളിക്കും എന്നാണു അറിയാന്‍ കഴിഞ്ഞത്. ഒരാള്‍ക്ക്‌ അഞ്ചു മിനിട്ടാണ് രോഗിയെ സന്ദര്‍ശിക്കുവാന്‍ സമയം  അനുവദിക്കുന്നത്. അവര്‍ തരുന്ന നീല നിറത്തിലുള്ള കോട്ടും, വായും മൂക്കും മൂടുന്ന ആന്ടിപൊലൂഷന്‍ മാസ്കും അണിഞ്ഞു വേണം ഉള്ളില്‍ കയറാന്‍.
        അടുത്ത സീറ്റുകളില്‍ ഇരിക്കുന്നവര്‍ എല്ലാം പരിചയക്കാര്‍ തന്നെ. മണിക്കൂറുകളുടെ പരിചയംമാത്രം എന്ന് പറയാം. സ്വകാര്യ ആശുപത്രിയുടെ ഐ.സീ യൂ വില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ നട്ടം തിരിയുന്നവരുടെ പ്രിയപ്പെട്ടവര്‍. പരസ്പരം വിശേഷങ്ങള്‍ ആരാഞ്ഞും സമാശ്വസിപ്പിച്ചും സ്വന്തം കഷ്ടതകള്‍ പറഞ്ഞും കേട്ടും സമയം കളയുന്നവര്‍.
   അച്ഛനാണ്‌ മരണശയ്യയില്‍ കിടക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞു ഇടയ്ക്കിടെ ബോധവും ഓര്‍മയും നഷ്ടപ്പെട്ട് ദിവസ്സങ്ങള്‍ എണ്ണുന്നത്. എത്ര ആരോഗ്യവാനായിരുന്നു അച്ഛന്‍. എല്ലാ കാര്യത്തിനും ഓടിച്ചാടി നടന്നിരുന്നു. സുഖമില്ല എന്ന ഒരു വാക്ക് അച്ഛന്‍ പറയുന്നത് കേട്ടിട്ടില്ല. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് സ്ഥിരമായി കഴിക്കുന്നതല്ലാതെ മറ്റൊരസുഖവും വന്നതായി ഓര്‍മയിലില്ല.
     ഒരു കാര്യവും പിന്നീട് ചെയ്യാം എന്ന് പറഞ്ഞു മാറ്റി വെച്ചിട്ടില്ല. അലസത അദ്ദേഹത്തിന് അറിയില്ലായിരുന്നു. വളരെ നിശ്ചയദാര്‍ഡ്യം ഉള്ള മനുഷ്യന്‍. ഒരു തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകുന്ന പ്രശ്നമില്ല. പറഞ്ഞതില്‍നിന്ന് നിന്ന് അണുവിട വ്യതിചലിക്കില്ല. ആ പിടിവാശിയാണ് ഞങ്ങളെ തമ്മില്‍ തെറ്റിച്ചത്. വാശിയുടെ കാര്യത്തില്‍ ഞാനും ഒട്ടും പുറകിലല്ല. അതാണ്‌ പിന്നീട് വളരെ നീണ്ട പിണക്കത്തിലേക്ക് നയിച്ചത്. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നപ്പോള്‍ വാശിയും കൂടി കൂടിവന്നു..
  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമ്മയുടെ കാന്‍സര്‍ ചികില്‍സക്കായി പണം ഉണ്ടാക്കാന്‍ ഓടി നടന്ന സമയം അപ്രതീക്ഷിതമായാണ്  അച്ഛന്‍ ആ വാക്കുകള്‍ പറഞ്ഞത്. ഡോക്ടര്‍ക്ക് പോലും ജീവന്‍ രക്ഷിക്കാം എന്ന് ഉറപ്പില്ലാത്ത ഒരു ചികില്‍സക്ക് ഉള്ള വീട് വിറ്റ് പണമുണ്ടാക്കേണ്ട എന്ന്. മുപ്പത് വര്‍ഷക്കാലം ഒരേ മനസ്സും ശരീരവുമായി നടന്ന ദമ്പതികള്‍  ആയിരുന്നു അവര്‍. ഒരിക്കലും വഴക്കടിക്കാതെ സ്നേഹം കൊണ്ട് പരസ്പരം വീര്‍പ്പുമുട്ടിച്ചവര്‍. മൂന്നുമക്കളെ പെറ്റുവളര്ത്തി പഠിപ്പിച്ചവര്‍. അച്ഛന്‍ ഇത്രയും നാളും കാണിച്ച സ്നേഹം എല്ലാം വെറും നാട്യം മാത്രം ആയിരുന്നോ.? മനസ്സില്‍ നിറയെ സ്വത്തിനോടുള്ള ആര്‍ത്തി ആയിരുന്നോ? അതോ വീട് വിറ്റ് ചികിത്സിച്ചാലും ഭാര്യ രക്ഷപെടില്ല എന്ന ആശങ്കയോ.? കുട്ടികളുമായി വീണ്ടും വാടകവീടുകളില്‍ കഴിയേണ്ടിവരും എന്ന ചിന്തയോ?
    എന്തായാലും അച്ഛനോട് യോജിക്കാന്‍ എനിക്കാവുമായിരുന്നില്ല. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങുക തന്നെ ചെയ്തു. വീട് വില്‍ക്കുന്നതിനെക്കുറിച്ച് പിന്നീട് ഞങ്ങള്‍ സംസാരിച്ചില്ല. പണം എവിടെ നിന്ന് ഉണ്ടാക്കുന്നു എന്ന് അച്ഛന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല. ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചുമില്ല. ഒരു സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും എനിക്ക് പണം കടം തരാന്‍ മടിയുണ്ടായിരുന്നില്ല. കൂടെ ജോലി ചെയ്തിരുന്നവര്‍ കൂടുതലും അവിവാഹിതര്‍ ആയിരുന്നതിനാല്‍ ചോദിച്ച ഉടനെ തന്നെ എ. ടീ എമ്മില്‍ കയറി പണം എടുത്ത് തരികയായിരുന്നു.
             ആശുപത്രിയില്‍ കട്ടിലിനു തലക്കല്‍ അച്ഛന്‍ എപ്പോഴും ഉണ്ടായിരുന്നു. ഒരു കാവല്‍ക്കാരനെ പോലെ. അമ്മയുടെ മരണംവരെ.  ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ വെറുപ്പാണ് തോന്നിയത്.
     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ” ആയിരുന്നു അമ്മയുടെ അസുഖം. മജ്ജയിലുള്ള വെളുത്ത കോശങ്ങളെ ബാധിക്കുന്ന ഒരു അസുഖം. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ചര്‍ച്ച ചെയ്താണ് ചികില്‍സ നിശ്ചയിച്ചത്. കീമോതെറാപ്പി ചെയ്യണം. ഓരോ സ്റ്റേജിലെയും  ചികില്‍സകഴിയുമ്പോള്‍ രോഗിക്കുണ്ടാവുന്ന മാറ്റങ്ങളെയും അടുത്ത സ്റ്റേജിലെ ചികില്‍സക്ക് മുന്‍പായി കൊടുക്കേണ്ട ഇടവേളകള്‍. ഇടവേളകളില്‍ അണുബാധയെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍, ചികില്‍സക്ക് വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍ എല്ലാം ഡോക്ടര്‍മാര്‍ വിശദമായി തന്നെ പറഞ്ഞുതന്നു. ഡോക്ടറോട് സംസാരിക്കുമ്പോള്‍ അച്ഛന്‍ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. എല്ലാം മൂളിക്കേട്ടു സമ്മതം അറിയിച്ചാണ് അച്ഛന്‍ പുറത്തു വന്നത്. പക്ഷെ രണ്ടു ദിവസത്തിന് ശേഷം ചികില്‍സക്ക് ഭീമമായ തുക മുടക്കുന്നതിലുള്ള അഭിപ്രായവത്യാസം അച്ഛന്‍ തുറന്നു  പറയുകയായിരുന്നു.
        ഇരുപത് വര്‍ഷക്കാലം വടകവീടുകളില്‍ ആയിരുന്നു താമസം. വര്‍ഷാവര്‍ഷം വീടുകള്‍ മാറിക്കൊണ്ടിരുന്നു. ആദ്യം അഞ്ചുസെന്റ് സ്ഥലം വാങ്ങി. അതിന്റെ കടങ്ങള്‍ തീര്ന്നുകഴിഞ്ഞാണ് വീട് പണിയെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. അച്ഛന്‍ ഒരു ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. അമ്മ ഒരു തയ്യല്‍ കടയില്‍ പണിക്ക് പോയിരുന്നു. രണ്ടു പേരുടെയും ഉത്സാഹം കൊണ്ടാണ് ചേച്ചിയെ കുഴപ്പമില്ലാതെ കെട്ടിച്ചുവിടാന്‍ സാധിച്ചത്. വീട് പണി തീര്‍ന്ന് കേറിത്താമസവും കഴിഞ്ഞു അഞ്ചാറു മാസം കഴിഞ്ഞാണ് അമ്മക്ക് അസുഖം ബാധിക്കുന്നത്. വിട്ടുമാറാത്ത പനികാരണമാണ് ഒരു ഫിസീഷിയനെ കാണാന്‍ തീരുമാനിച്ചത്. രക്തം പരിശോധിക്കാന്‍ എടുത്ത ലാബ് ടെക്നീഷ്യന്‍ ആണ് ഒരു സംശയം പറഞ്ഞത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിശദമായ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കയായിരുന്നു.     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ. നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സിക്കാന്‍ സാമ്പത്തികം അനുവദിക്കാത്ത സാഹചര്യത്തില്‍ ശ്രീചിത്രയിലെ ഗംഗാധരന്‍ ഡോക്ടറെ കാണുകയായിരുന്നു.
        രോഗികളുമായി ഒരു നല്ല സ്നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഡോക്ടര്‍ ഗംഗാധരന്‍ ഒരു നല്ല മനുഷ്യസ്നേഹികൂടി  ആയിരുന്നു. ആരെയും പെട്ടന്ന്  മരണത്തിന് വിട്ടുകൊടുക്കാതെ കഴിവിന്റെ പരമാവധി അദ്ദേഹം ശുസ്രൂഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള വാക്കുകള്‍ ഓരോ രോഗിയിലും നല്ല ആത്മവിശ്വാസം നല്‍കിയിരുന്നു. ജീവിതം കൈവിട്ടുപോകില്ല എന്ന വിശ്വാസം ഓരോ രോഗിയിലും ഉണ്ടാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
            ഓരോ തവണ ചികില്‍സ കഴിഞ്ഞുള്ള മടക്കവും അയല്‍വാസിയും അച്ഛന്റെ സുഹൃത്തും ആയ സെയ്ദലവിയുടെ അംബാസഡര്‍ കാറിലായിരുന്നു. ജാതിമത ചിന്തകള്‍ക്ക് അതീതമായ ഒരു സൌഹൃദം അവര്‍ നിലനിര്‍ത്തിയിരുന്നു. ഇന്ധനം നിറക്കാനുള്ള പണം മാത്രമാണ് സെയ്ദലവിയിക്കാ പ്രതിഫലമായി വാങ്ങിയിരുന്നത്. വീട്ടിലെത്തി അടച്ചിട്ട മുറിയില്‍ സന്ദര്‍ശകരെ ആരെയും അനുവദിക്കാതെയുള്ള കിടപ്പ് അമ്മക്ക് അസഹനീയം ആയിരുന്നു. ഓരോ സ്റ്റേജ് ചികില്‍സ കഴിയുന്തോറും അമ്മ കൂടുതല്‍ അവശതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. തലമുടി കൊഴിയുകയും ശരീരം മെലിഞ്ഞ്‌ വിളര്‍ച്ച ബാധിക്കുകയും ചെയ്തു. കൈത്തണ്ടയില്‍ സൂചി കുത്തിയിരുന്ന സ്ഥലം കരിവാളിച്ച് കിടക്കുന്നു എന്ത് ഭക്ഷണം കഴിച്ചാലും ഉടനെ ചര്ട്ടിക്കുന്ന അവസ്ഥ. ഒരു ദിവസം അമ്മ രാവിലെ ഉറക്കമുണര്‍ന്നില്ല. ആറുമണിക്ക് കഴിക്കുവാനുള്ള ഗുളികയുമായി അച്ഛന്‍ തൊട്ടുവിളിച്ചപ്പോള്‍ അമ്മ ഉറക്കത്തിലായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. അച്ഛന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. അമ്മയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ അച്ഛന്‍ കരയുകയായിരുന്നു. ഡോക്ടര്‍ വന്നു മരണം സ്ഥിരീകരിച്ചു.
     വര്‍ഷങ്ങള്‍ക്കുശേഷം ആശുപത്രിവരാന്ധയില്‍ വീണ്ടും കാത്തിരിക്കയാണ്. ഇത്തവണ ഊഴം കാത്തു കിടക്കുന്നത് അച്ചനാണന്നു മാത്രം.
“രാജപ്പന്റെ ആളാരെങ്കിലും വന്നിട്ടുണ്ടോ?”
നേഴ്സിന്റെ ശബ്ദം കേട്ട് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. അവര്‍ തന്ന മാസ്കും ക്യാപ്പും കോട്ടുമണിഞ്ഞു ഞാന്‍  ഐ.സീ.യൂവിന്റെ ഉള്ളിലേക്ക്  നടന്നു. ശീതീകരിച്ച ഹാളിനുള്ളില്‍  ആറു കട്ടിലുകള്‍. നിറയെ ഓരോ മെഡിക്കല്‍ ഉപകരണങ്ങള്‍. മീറ്ററുകള്‍. ഓക്സിജന്‍ സിലിണ്ടര്‍, ട്യൂബുകള്‍. ഡിസ്പ്ലേ യൂണിറ്റുകള്‍.
 അച്ഛന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ആഗതനെ കണ്ടു തിരിച്ചറിഞ്ഞില്ല. “ഞാന്‍ മോഹനന്‍ ആണ്.”
അച്ഛന്‍ ചിരിക്കാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ എങ്ങനെയുണ്ട്?”
“ആശ്വാസം..... തോന്നുന്നുണ്ട്.”
“വിശപ്പ്‌ ഉണ്ടോ?”
“ഇല്ല.”
“വേഗം സുഖമാവട്ടെ. ഇനി വീട്ടില്‍ പോയി വിശ്രമിക്കാം.”
“പിള്ളേര്... വന്നിട്ടുണ്ടോ?”
“ഇല്ല. ഞാന്‍ ഒറ്റക്കാണ് വന്നത്. രവി പുറത്തു ഇരിക്കുന്നുണ്ട്.”
“എനിക്ക് ഒരു..... കാര്യം പറയാനുണ്ട്. ....അധികം ബാധ്യത..... ഒന്നും വരുത്തരുത്. ...ഞാന്‍ ഇനി ....രക്ഷപെട്ടിട്ടു എന്തിനാ?...... വീട് ഒരിക്കലും ......വിക്കരുത്. നിന്റെ........ അമ്മയുടെ ......സമ്പാദ്യമാണ്. അത്..... ഒരിക്കലും വില്‍ക്കില്ലെന്ന് .....അമ്മ എന്നെക്കൊണ്ട്..... സത്യം ചെയ്യിച്ചിരുന്നു...... അതാണ്‌ ഞാന്‍ അന്ന്.....  അങ്ങനെ ....പറഞ്ഞത്. നിനക്ക് ഇപ്പോഴും ....പിണക്കം ഉണ്ടന്നറിയാം.  സാരമില്ല...... ഞാന്‍ ഡോക്ടറോട്...... ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത്...... നിന്നോട് പറയും.”
    അച്ഛന്റെ ശബ്ദം പലപ്പോഴും തൊണ്ടയില്‍ കുടുങ്ങി. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വിക്കി വിക്കി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് മനസ്സ് മരവിച്ചുപോയി. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനായി അച്ഛന്‍ വീട് വില്‍ക്കാന്‍ സമ്മതിക്കാതിരിക്കയായിരുന്നു. അച്ഛനെ തെറ്റിദ്ധരിച്ചു.  നീണ്ട ഇരുപതു വര്ഷം ഞാന്‍ അച്ഛനെ അവഗണിച്ച് ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. എന്ത് മഹാപാപമാണ് ഞാന്‍ ചെയ്തത്. വാര്‍ദ്ധക്യത്തില്‍ കിട്ടേണ്ട സ്നേഹവും പരിചരണവും കേവലം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ഞാന്‍ മനപ്പൂര്‍വ്വം നിഷേധിക്കയായിരുന്നു.
  “അച്ഛന്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ അച്ഛനെ തെറ്റിദ്ധരിച്ചു.” ഞാന്‍ പറഞ്ഞതൊന്നും അച്ഛന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. വീണ്ടും അബോധാവസ്തയിലേക്ക് വഴുതിവീണ്‌ കഴിഞ്ഞു. ഞാന്‍ അച്ഛനെ കുലുക്കി വിളിക്കാന്‍ ഒന്നും ശ്രമിച്ചില്ല. വിളിച്ചിട്ട് കാര്യമില്ലന്ന് അറിയാം. വീണ്ടും മയക്കം വിട്ടുണരാന്‍  മണിക്കൂറുകള്‍ എടുക്കും. ഞാന്‍ കാത്തുനില്ക്കാതെ ഡോക്ടറുടെ കാബിനിലേക്ക് നടന്നു.
           ഡോക്ടര്‍ ഐസക്‌ ഏതോ കേസ്‌ ഷീറ്റ് മറിച്ചു നോക്കിക്കൊണ്ടിരിക്കയാണ്. ഞാന്‍ ഡോക്ടറുടെ മുന്നില്‍ കസേര നീക്കിയിട്ട് ഇരുന്നു.
  “രാജപ്പന്റെ മകനാണല്ലേ? എന്ത് ചെയ്യുന്നു.?”
“ഞാന്‍ കളക്ട്രേറ്റില്‍ യൂടി ക്ലാര്‍ക്ക്‌ ആണ്.”
    “സംഗതി അല്പം സീരിയസ് ആണ്.. രക്തത്തില്‍ ഒക്സിജെന്‍റെയും സോഡിയത്തിന്റെയും  അളവ് ഒത്തിരി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രഷറൈസ്ട് ഓക്സിജന്‍ ആണ് കൊടുക്കുന്നത്.  ശ്വാസകോശങ്ങളുടെ ഓക്സിജന്‍ സ്വീകരിക്കാനുള്ള കപാസിറ്റി കുറഞ്ഞിരിക്കയാണ്. ഈ നില തുടര്‍ന്നാല്‍ ഏതു സമയവും എന്തും സംഭവിക്കാം. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെയെല്ലാം വിധി എന്ന് സമാധാനിക്കുക.”
  അച്ഛന്‍ രക്ഷപെടും എന്ന് തന്നെയായിരുന്നു മനസ്സില്‍. പക്ഷെ ഡോക്ടറുടെ വാക്കുകള്‍ സകല പ്രതീക്ഷകളും തെറ്റിച്ചിരിക്കുന്നു. ഏതു സമയത്തും മരണം സംഭവിക്കാവുന്ന അവസ്ഥ. ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കയാണ്. അദ്ദേഹം കേസ്‌ ഷീറ്റില്‍ എന്തൊക്കെയോ എഴുതുന്ന തിരക്കിലാണ്. കണ്ണില്‍ നീര്‍മുത്തുകള്‍ നിറയുന്നത് ഞാനറിഞ്ഞു. തൂവാലയെടുത്ത് കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക്‌ നടന്നു. അനിയന്‍ ആകാംഷയോടെ ഓടിയടുത്ത് വന്നു.
“ഡോക്ടര്‍ എന്ത് പറഞ്ഞു.”
അവന് വ്യക്തമായ മറുപടി കൊടുക്കാനാവാതെ ഞാന്‍ കുഴങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് അവന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. വരാന്തയുടെ അറ്റത്തുള്ള ജനലരികില്‍ ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിക്കാതെ നിന്നു. അകലെ പച്ചപ്പട്ട് പുതച്ച മലനിരകള്‍. മലനിരകളെ പുണര്‍ന്നു നില്‍ക്കുന്ന മഴക്കാറുകള്‍ക്കുള്ളില്‍ ഉദയസൂര്യന്‍ പരുങ്ങി നില്‍ക്കയായിരുന്നു.
   കുറച്ച് സമയത്തിനു ശേഷം ഡോക്ടര്‍മാര്‍  തിരക്ക് പിടിച്ച് ഐ.സീ.യൂവിന്റെ ഉള്ളിലേക്ക് പോകുന്നത് കണ്ടപ്പോള്‍ത്തന്നെ എനിക്ക് അപകടം മണത്തു. നേഴ്സുമാര്‍ പുറത്തേക്കും അകത്തേക്കും ഓടുന്നുണ്ടായിരുന്നു. പുറത്ത് കാത്തുനിന്നിരുന്ന രോഗികളുടെ ബന്ധുക്കള്‍ എല്ലാം ഐ.സീ.യൂവിന് മുന്നില്‍ തടിച്ചു കൂടി. ആകാംഷയുടെ നിമിഷങ്ങള്‍. ഡോക്ടര്‍ അച്ഛന്റെ അപകടാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് അരമണിക്കൂര്‍ പോലും ആയിട്ടില്ല. ഈശ്വരാ ഒന്നും വരുത്തരുതേ. മനസ്സില്‍ പ്രാര്‍ത്ഥനകള്‍ നിറഞ്ഞു. ഞാന്‍ ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥനയിലാണ്. അനുജന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. എന്റെ ഹൃദയം പെരുമ്പറ പോലെ മിടിക്കുന്നത് കേള്‍ക്കാം.
      പെട്ടന്ന്  വാതില്‍ തുറന്നു. ഒരു നേഴ്സ് പുറത്തേക്കു വന്നു.
“രാജപ്പന്റെ ആരാ ഉള്ളത്.”
        ഞാന്‍ മുന്നോട്ട് കടന്നുചെന്നു. അവര്‍ എന്നെ ഡോക്ടറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും എന്റെ മനസ്സിലേക്ക് കടന്നില്ല. അച്ഛന്റെ നിശ്ചേതനമായ ശരീരത്തിന് മുന്നില്‍ ഒരു നിമിഷം മൌനമായി നിന്നു. നേഴ്സുമാര്‍ അച്ഛന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്യൂബുകളും ഇന്‍ജെക്ഷന്‍ നീടിലുകളും ഈ.സീ ജീ മെഷീന്റെ വയറുകളും ഊരിമാറ്റിക്കൊണ്ടിരിക്കുന്നു.
മനസ്സ് ശൂന്യമായിക്കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് ഒരു തോന്നലും മനസ്സിലേക്ക് വന്നില്ല. ഞാന്‍ സാവധാനം പുറത്തേക്കു നടന്നു.
  പുറത്ത് കാത്തുനിന്നവര്‍ വിവരമറിഞ്ഞപ്പോള്‍ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. ഒന്നുരണ്ടു പേര്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അടുത്തുതന്നെ നിന്നു. അനുജന്‍ കരച്ചിലിന്റെ വക്കത്താണ്. ഞാന്‍  മൊബൈല്‍ എടുത്ത് വീട്ടില്‍ വിവരമറിയിച്ചു.
    നേഴ്സ് ഒരു ബില്ല് തന്നു. വലിയ തുക എഴുതിയിരിക്കുന്നു. ഇത് ഒരു ഏകദേശകണക്കിലുള്ള ബില്ലാണ്. ഒരാഴ്ച കഴിഞ്ഞു വിശദമായ ബില്ല് തരും എന്നറിയിച്ചു. അപ്പോള്‍ പണം കൂടുതല്‍ ഉണ്ടങ്കില്‍ തിരിച്ചുതരും. ഈ ബില്ല് അടച്ചാല്‍ അച്ഛന്റെ ശരീരം വിട്ടുതരും എന്നാണ് അവര്‍ പറഞ്ഞുവരുന്നത്. ബില്ല് വാങ്ങിക്കൊണ്ട് അനുജന്‍ കാഷ്‌ കൌണ്ടറിലേക്ക് നടന്നു. കാര്‍ഡ്‌ കൊടുത്താല്‍മതിയാകും. അത് വലിയ അനുഗ്രഹമാണ്. എപ്പോഴും പണം കൈയ്യില്‍ കരുതേണ്ട കാര്യം ഇല്ല. ഡോക്ടറുടെ മുറിയില്‍ നിന്നും വിളി വന്നു. ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാനാവാതെ ഞാന്‍ തരിച്ചിരുന്നു.
         അച്ഛന്‍ മരണശേഷം ശരീരം മെഡിക്കല്‍കോളേജ്‌ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. അതിന്റെ സമ്മതപത്രം നേരത്തെതന്നെ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. മെഡിക്കല്‍കോളേജ്‌ അധികൃതര്‍ ഉടനെ എത്തും. ഇനി അവരോട്‌ സംസാരിച്ച്‌ ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കുക. വീട്ടില്‍ കൊണ്ടുപോയി പൂജ വല്ലതും ചെയ്യണമെങ്കില്‍ അവരെക്കൊണ്ട് സ്മ്മതിപ്പിക്കാം. പക്ഷെ, ബോഡി കുളിപ്പിക്കാന്‍ അവര്‍ അനുവദിക്കും എന്ന് തോന്നുന്നില്ല. മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ വെക്കേണ്ടിവരും.
      നാട്ടിലേക്ക് വിവരം വിളിച്ചു പറഞ്ഞപ്പോള്‍ ബന്ധുക്കള്‍ എല്ലാവരും ആശങ്കയിലായി. ഇത്തരം ഒരു സംഭവം ആദ്യമായാണ്‌ കേള്‍ക്കുന്നത്. അച്ഛന്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ കാരണം എന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. അതിനെക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പലരും പല അഭ്യൂഹങ്ങളിലും  എത്തി എങ്കിലും  അനുജനെ രണ്ടുതവണ മെഡിക്കല്‍ എന്‍ട്രന്‍സ്‌ എഴുതിച്ച് പരാജയപ്പെട്ടതിന്റെ നിരാശയാവാം കാരണം എന്ന് ഞാന്‍ അനുമാനിച്ചു. മരണാനന്തരചടങ്ങുകള്‍ എങ്ങനെ നടത്തണം എന്ന് ഒരു തീരുമാനത്തില്‍ എത്താന്‍ കുറെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദഗ്ദ്ധന്മാരുമായി പലവട്ടം കൂടിയാലോചനകള്‍ നടന്നു. അച്ഛന്‍ ഈശ്വരവിശ്വാസിയായിരുന്നോ എന്നറിയില്ല. ഒരു ക്ഷേത്രത്തിലും പോയിക്കണ്ടിട്ടില്ല. മതപരമായ ഒരു ചടങ്ങിനും അച്ഛനെ കണ്ടിട്ടില്ല.  അമ്മയും ചേച്ചിയും നല്ല വിശ്വാസികള്‍ ആയിരുന്നു. കുറച്ചുപേര്‍ ജോല്‍സ്യനെ കണ്ടു കവടി നിരത്തിച്ചു.
  ശവശരീരം ദാഹിപ്പിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പൂജകള്‍ക്ക് ശേഷം  അസ്ഥിയും ചാരവും  പെറുക്കിയെടുത്തു പുഴയില്‍ നിമഞ്ജനം ചെയ്യുന്ന സഞ്ചയനം എന്ന ചടങ്ങ്  നടക്കൂ. പക്ഷേ, ശരീരം ദഹിപ്പിക്കാതെ അടക്കം ചെയ്യുന്നവര്‍ക്കും സഞ്ചയനം നടത്താറുണ്ട്. അതിന് അതിന്റേതായ രീതികള്‍ ഉണ്ട്. പതിനാറാം ദിവസം പുലമോചന പൂജകള്‍ കൂടി  നടത്തിയാല്‍ എല്ലാം ഭംഗിയായി. മരണവീട്ടില്‍ ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല എന്ന ചിന്തയായിരിക്കും ആരും ഒരു കാര്യത്തിനും എതിര്‍പ്പ് ഒന്നും പ്രകടിപ്പിക്കാതെ ഇരുന്നത്. മരിച്ചവരുടെ അത്മാവിനുള്ള നിത്യശാന്തിയേക്കാള്‍ ഉപരി ജീവിച്ചിരിക്കുന്നവരുടെ തൃപ്തിക്കായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടത്.
   വീട്ടുമുറ്റത്ത്‌ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലിലേക്കാണ് അച്ഛന്റെ ശരീരം കിടത്തിയിരിക്കുന്ന മൊബൈല്‍ മോര്‍ച്ചറി കൊണ്ടുവന്നത്. റീത്തുമായി കാത്തുനിന്നവര്‍ ഉപചാരം അവസാനിപ്പിച്ച്‌ പിന്‍വാങ്ങി. കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും. അവരുടെ സമീപത് നിന്ന് സമുദായത്തില്‍പെട്ട വനിതകള്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചുകൊണ്ടിരുന്നു. പൂജാരി എത്തി. നിലവിളക്കും പൂജദ്രവ്യങ്ങളും ചന്ദനത്തിരിയും യഥാസ്ഥാനത്ത് വെച്ച് പൂജ ആരംഭിച്ചു.
  കുളിച്ചു ഈറനോടെ കൈയ്യില്‍ പവിത്രം അണിഞ്ഞു വലതുകാല്മുട്ട് ഒരു കീറ്റിലയില്‍ കുത്തി ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു. കൈയ്യിലേക്ക് പരികര്മി തന്ന എള്ളും പൂവും ഒരു ഇലയില്‍ സമര്‍പ്പിച്ചുകൊണ്ട് മന്ത്രങ്ങള്‍ ഏറ്റുചൊല്ലി. അവസാനം ശരീരത്തെ മൂന്നു തവണ വലം വെച്ച് ചടങ്ങുകള്‍ അവസാനിപ്പിച്ചു
  മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് ശരീരം പുറത്തെടുത്തു ആംബുലന്‍സില്‍ കേറ്റുന്നതിന് മുന്‍പ്‌ എല്ലാവര്ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സമയമായിരുന്നു. എല്ലാവരും അച്ഛന്റെ കാല്‍ച്ചുവട്ടില്‍ ഓരോ പൂവിതളുകള്‍ സമര്‍പ്പിച്ച്‌ ആദരവ് പ്രകടിപ്പിച്ചു. ശരീരം വീണ്ടും ആംബുലന്‍സില്‍ കയറ്റുന്നതും അമ്ബുലന്സു സാവധാനം ദൃഷ്ടിയില്‍ നിന്ന് മറയുന്നതും ഞാന്‍ നോക്കി നിന്നു.

അനന്തരം

 അനന്തരം
      മെഡിക്കല്‍ ഐ.സീ.യൂ വിന് മുന്നില്‍ നിരത്തിയിട്ട കസേരകളില്‍ നിറയെ ആളുകള്‍ കാത്തിരിക്കയാണ്. വാതില്‍ തുറന്നു വരുന്ന നെഴ്സിനെയും കാത്ത് അക്ഷമരായി ഇരിക്കുന്നു. കൃത്യം ഏഴു മണിക്ക് പേര് വിളിക്കും എന്നാണു അറിയാന്‍ കഴിഞ്ഞത്. ഒരാള്‍ക്ക്‌ അഞ്ചു മിനിട്ടാണ് രോഗിയെ സന്ദര്‍ശിക്കുവാന്‍ സമയം  അനുവദിക്കുന്നത്. അവര്‍ തരുന്ന നീല നിറത്തിലുള്ള കോട്ടും, വായും മൂക്കും മൂടുന്ന ആന്ടിപൊലൂഷന്‍ മാസ്കും അണിഞ്ഞു വേണം ഉള്ളില്‍ കയറാന്‍.
        അടുത്ത സീറ്റുകളില്‍ ഇരിക്കുന്നവര്‍ എല്ലാം പരിചയക്കാര്‍ തന്നെ. മണിക്കൂറുകളുടെ പരിചയംമാത്രം എന്ന് പറയാം. സ്വകാര്യ ആശുപത്രിയുടെ ഐ.സീ യൂ വില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ നട്ടം തിരിയുന്നവരുടെ പ്രിയപ്പെട്ടവര്‍. പരസ്പരം വിശേഷങ്ങള്‍ ആരാഞ്ഞും സമാശ്വസിപ്പിച്ചും സ്വന്തം കഷ്ടതകള്‍ പറഞ്ഞും കേട്ടും സമയം കളയുന്നവര്‍.
   അച്ഛനാണ്‌ മരണശയ്യയില്‍ കിടക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞു ഇടയ്ക്കിടെ ബോധവും ഓര്‍മയും നഷ്ടപ്പെട്ട് ദിവസ്സങ്ങള്‍ എണ്ണുന്നത്. എത്ര ആരോഗ്യവാനായിരുന്നു അച്ഛന്‍. എല്ലാ കാര്യത്തിനും ഓടിച്ചാടി നടന്നിരുന്നു. സുഖമില്ല എന്ന ഒരു വാക്ക് അച്ഛന്‍ പറയുന്നത് കേട്ടിട്ടില്ല. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് സ്ഥിരമായി കഴിക്കുന്നതല്ലാതെ മറ്റൊരസുഖവും വന്നതായി ഓര്‍മയിലില്ല.
     ഒരു കാര്യവും പിന്നീട് ചെയ്യാം എന്ന് പറഞ്ഞു മാറ്റി വെച്ചിട്ടില്ല. അലസത അദ്ദേഹത്തിന് അറിയില്ലായിരുന്നു. വളരെ നിശ്ചയദാര്‍ഡ്യം ഉള്ള മനുഷ്യന്‍. ഒരു തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകുന്ന പ്രശ്നമില്ല. പറഞ്ഞതില്‍നിന്ന് നിന്ന് അണുവിട വ്യതിചലിക്കില്ല. ആ പിടിവാശിയാണ് ഞങ്ങളെ തമ്മില്‍ തെറ്റിച്ചത്. വാശിയുടെ കാര്യത്തില്‍ ഞാനും ഒട്ടും പുറകിലല്ല. അതാണ്‌ പിന്നീട് വളരെ നീണ്ട പിണക്കത്തിലേക്ക് നയിച്ചത്. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നപ്പോള്‍ വാശിയും കൂടി കൂടിവന്നു..
  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമ്മയുടെ കാന്‍സര്‍ ചികില്‍സക്കായി പണം ഉണ്ടാക്കാന്‍ ഓടി നടന്ന സമയം അപ്രതീക്ഷിതമായാണ്  അച്ഛന്‍ ആ വാക്കുകള്‍ പറഞ്ഞത്. ഡോക്ടര്‍ക്ക് പോലും ജീവന്‍ രക്ഷിക്കാം എന്ന് ഉറപ്പില്ലാത്ത ഒരു ചികില്‍സക്ക് ഉള്ള വീട് വിറ്റ് പണമുണ്ടാക്കേണ്ട എന്ന്. മുപ്പത് വര്‍ഷക്കാലം ഒരേ മനസ്സും ശരീരവുമായി നടന്ന ദമ്പതികള്‍  ആയിരുന്നു അവര്‍. ഒരിക്കലും വഴക്കടിക്കാതെ സ്നേഹം കൊണ്ട് പരസ്പരം വീര്‍പ്പുമുട്ടിച്ചവര്‍. മൂന്നുമക്കളെ പെറ്റുവളര്ത്തി പഠിപ്പിച്ചവര്‍. അച്ഛന്‍ ഇത്രയും നാളും കാണിച്ച സ്നേഹം എല്ലാം വെറും നാട്യം മാത്രം ആയിരുന്നോ.? മനസ്സില്‍ നിറയെ സ്വത്തിനോടുള്ള ആര്‍ത്തി ആയിരുന്നോ? അതോ വീട് വിറ്റ് ചികിത്സിച്ചാലും ഭാര്യ രക്ഷപെടില്ല എന്ന ആശങ്കയോ.? കുട്ടികളുമായി വീണ്ടും വാടകവീടുകളില്‍ കഴിയേണ്ടിവരും എന്ന ചിന്തയോ?
    എന്തായാലും അച്ഛനോട് യോജിക്കാന്‍ എനിക്കാവുമായിരുന്നില്ല. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങുക തന്നെ ചെയ്തു. വീട് വില്‍ക്കുന്നതിനെക്കുറിച്ച് പിന്നീട് ഞങ്ങള്‍ സംസാരിച്ചില്ല. പണം എവിടെ നിന്ന് ഉണ്ടാക്കുന്നു എന്ന് അച്ഛന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല. ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചുമില്ല. ഒരു സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും എനിക്ക് പണം കടം തരാന്‍ മടിയുണ്ടായിരുന്നില്ല. കൂടെ ജോലി ചെയ്തിരുന്നവര്‍ കൂടുതലും അവിവാഹിതര്‍ ആയിരുന്നതിനാല്‍ ചോദിച്ച ഉടനെ തന്നെ എ. ടീ എമ്മില്‍ കയറി പണം എടുത്ത് തരികയായിരുന്നു.
             ആശുപത്രിയില്‍ കട്ടിലിനു തലക്കല്‍ അച്ഛന്‍ എപ്പോഴും ഉണ്ടായിരുന്നു. ഒരു കാവല്‍ക്കാരനെ പോലെ. അമ്മയുടെ മരണംവരെ.  ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ വെറുപ്പാണ് തോന്നിയത്.
     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ” ആയിരുന്നു അമ്മയുടെ അസുഖം. മജ്ജയിലുള്ള വെളുത്ത കോശങ്ങളെ ബാധിക്കുന്ന ഒരു അസുഖം. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ചര്‍ച്ച ചെയ്താണ് ചികില്‍സ നിശ്ചയിച്ചത്. കീമോതെറാപ്പി ചെയ്യണം. ഓരോ സ്റ്റേജിലെയും  ചികില്‍സകഴിയുമ്പോള്‍ രോഗിക്കുണ്ടാവുന്ന മാറ്റങ്ങളെയും അടുത്ത സ്റ്റേജിലെ ചികില്‍സക്ക് മുന്‍പായി കൊടുക്കേണ്ട ഇടവേളകള്‍. ഇടവേളകളില്‍ അണുബാധയെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍, ചികില്‍സക്ക് വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍ എല്ലാം ഡോക്ടര്‍മാര്‍ വിശദമായി തന്നെ പറഞ്ഞുതന്നു. ഡോക്ടറോട് സംസാരിക്കുമ്പോള്‍ അച്ഛന്‍ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. എല്ലാം മൂളിക്കേട്ടു സമ്മതം അറിയിച്ചാണ് അച്ഛന്‍ പുറത്തു വന്നത്. പക്ഷെ രണ്ടു ദിവസത്തിന് ശേഷം ചികില്‍സക്ക് ഭീമമായ തുക മുടക്കുന്നതിലുള്ള അഭിപ്രായവത്യാസം അച്ഛന്‍ തുറന്നു  പറയുകയായിരുന്നു.
        ഇരുപത് വര്‍ഷക്കാലം വടകവീടുകളില്‍ ആയിരുന്നു താമസം. വര്‍ഷാവര്‍ഷം വീടുകള്‍ മാറിക്കൊണ്ടിരുന്നു. ആദ്യം അഞ്ചുസെന്റ് സ്ഥലം വാങ്ങി. അതിന്റെ കടങ്ങള്‍ തീര്ന്നുകഴിഞ്ഞാണ് വീട് പണിയെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. അച്ഛന്‍ ഒരു ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. അമ്മ ഒരു തയ്യല്‍ കടയില്‍ പണിക്ക് പോയിരുന്നു. രണ്ടു പേരുടെയും ഉത്സാഹം കൊണ്ടാണ് ചേച്ചിയെ കുഴപ്പമില്ലാതെ കെട്ടിച്ചുവിടാന്‍ സാധിച്ചത്. വീട് പണി തീര്‍ന്ന് കേറിത്താമസവും കഴിഞ്ഞു അഞ്ചാറു മാസം കഴിഞ്ഞാണ് അമ്മക്ക് അസുഖം ബാധിക്കുന്നത്. വിട്ടുമാറാത്ത പനികാരണമാണ് ഒരു ഫിസീഷിയനെ കാണാന്‍ തീരുമാനിച്ചത്. രക്തം പരിശോധിക്കാന്‍ എടുത്ത ലാബ് ടെക്നീഷ്യന്‍ ആണ് ഒരു സംശയം പറഞ്ഞത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിശദമായ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കയായിരുന്നു.     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ. നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സിക്കാന്‍ സാമ്പത്തികം അനുവദിക്കാത്ത സാഹചര്യത്തില്‍ ശ്രീചിത്രയിലെ ഗംഗാധരന്‍ ഡോക്ടറെ കാണുകയായിരുന്നു.
        രോഗികളുമായി ഒരു നല്ല സ്നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഡോക്ടര്‍ ഗംഗാധരന്‍ ഒരു നല്ല മനുഷ്യസ്നേഹികൂടി  ആയിരുന്നു. ആരെയും പെട്ടന്ന്  മരണത്തിന് വിട്ടുകൊടുക്കാതെ കഴിവിന്റെ പരമാവധി അദ്ദേഹം ശുസ്രൂഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള വാക്കുകള്‍ ഓരോ രോഗിയിലും നല്ല ആത്മവിശ്വാസം നല്‍കിയിരുന്നു. ജീവിതം കൈവിട്ടുപോകില്ല എന്ന വിശ്വാസം ഓരോ രോഗിയിലും ഉണ്ടാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
            ഓരോ തവണ ചികില്‍സ കഴിഞ്ഞുള്ള മടക്കവും അയല്‍വാസിയും അച്ഛന്റെ സുഹൃത്തും ആയ സെയ്ദലവിയുടെ അംബാസഡര്‍ കാറിലായിരുന്നു. ജാതിമത ചിന്തകള്‍ക്ക് അതീതമായ ഒരു സൌഹൃദം അവര്‍ നിലനിര്‍ത്തിയിരുന്നു. ഇന്ധനം നിറക്കാനുള്ള പണം മാത്രമാണ് സെയ്ദലവിയിക്കാ പ്രതിഫലമായി വാങ്ങിയിരുന്നത്. വീട്ടിലെത്തി അടച്ചിട്ട മുറിയില്‍ സന്ദര്‍ശകരെ ആരെയും അനുവദിക്കാതെയുള്ള കിടപ്പ് അമ്മക്ക് അസഹനീയം ആയിരുന്നു. ഓരോ സ്റ്റേജ് ചികില്‍സ കഴിയുന്തോറും അമ്മ കൂടുതല്‍ അവശതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. തലമുടി കൊഴിയുകയും ശരീരം മെലിഞ്ഞ്‌ വിളര്‍ച്ച ബാധിക്കുകയും ചെയ്തു. കൈത്തണ്ടയില്‍ സൂചി കുത്തിയിരുന്ന സ്ഥലം കരിവാളിച്ച് കിടക്കുന്നു എന്ത് ഭക്ഷണം കഴിച്ചാലും ഉടനെ ചര്ട്ടിക്കുന്ന അവസ്ഥ. ഒരു ദിവസം അമ്മ രാവിലെ ഉറക്കമുണര്‍ന്നില്ല. ആറുമണിക്ക് കഴിക്കുവാനുള്ള ഗുളികയുമായി അച്ഛന്‍ തൊട്ടുവിളിച്ചപ്പോള്‍ അമ്മ ഉറക്കത്തിലായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. അച്ഛന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. അമ്മയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ അച്ഛന്‍ കരയുകയായിരുന്നു. ഡോക്ടര്‍ വന്നു മരണം സ്ഥിരീകരിച്ചു.
     വര്‍ഷങ്ങള്‍ക്കുശേഷം ആശുപത്രിവരാന്ധയില്‍ വീണ്ടും കാത്തിരിക്കയാണ്. ഇത്തവണ ഊഴം കാത്തു കിടക്കുന്നത് അച്ചനാണന്നു മാത്രം.
“രാജപ്പന്റെ ആളാരെങ്കിലും വന്നിട്ടുണ്ടോ?”
നേഴ്സിന്റെ ശബ്ദം കേട്ട് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. അവര്‍ തന്ന മാസ്കും ക്യാപ്പും കോട്ടുമണിഞ്ഞു ഞാന്‍  ഐ.സീ.യൂവിന്റെ ഉള്ളിലേക്ക്  നടന്നു. ശീതീകരിച്ച ഹാളിനുള്ളില്‍  ആറു കട്ടിലുകള്‍. നിറയെ ഓരോ മെഡിക്കല്‍ ഉപകരണങ്ങള്‍. മീറ്ററുകള്‍. ഓക്സിജന്‍ സിലിണ്ടര്‍, ട്യൂബുകള്‍. ഡിസ്പ്ലേ യൂണിറ്റുകള്‍.
 അച്ഛന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ആഗതനെ കണ്ടു തിരിച്ചറിഞ്ഞില്ല. “ഞാന്‍ മോഹനന്‍ ആണ്.”
അച്ഛന്‍ ചിരിക്കാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ എങ്ങനെയുണ്ട്?”
“ആശ്വാസം..... തോന്നുന്നുണ്ട്.”
“വിശപ്പ്‌ ഉണ്ടോ?”
“ഇല്ല.”
“വേഗം സുഖമാവട്ടെ. ഇനി വീട്ടില്‍ പോയി വിശ്രമിക്കാം.”
“പിള്ളേര്... വന്നിട്ടുണ്ടോ?”
“ഇല്ല. ഞാന്‍ ഒറ്റക്കാണ് വന്നത്. രവി പുറത്തു ഇരിക്കുന്നുണ്ട്.”
“എനിക്ക് ഒരു..... കാര്യം പറയാനുണ്ട്. ....അധികം ബാധ്യത..... ഒന്നും വരുത്തരുത്. ...ഞാന്‍ ഇനി ....രക്ഷപെട്ടിട്ടു എന്തിനാ?...... വീട് ഒരിക്കലും ......വിക്കരുത്. നിന്റെ........ അമ്മയുടെ ......സമ്പാദ്യമാണ്. അത്..... ഒരിക്കലും വില്‍ക്കില്ലെന്ന് .....അമ്മ എന്നെക്കൊണ്ട്..... സത്യം ചെയ്യിച്ചിരുന്നു...... അതാണ്‌ ഞാന്‍ അന്ന്.....  അങ്ങനെ ....പറഞ്ഞത്. നിനക്ക് ഇപ്പോഴും ....പിണക്കം ഉണ്ടന്നറിയാം.  സാരമില്ല...... ഞാന്‍ ഡോക്ടറോട്...... ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത്...... നിന്നോട് പറയും.”
    അച്ഛന്റെ ശബ്ദം പലപ്പോഴും തൊണ്ടയില്‍ കുടുങ്ങി. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വിക്കി വിക്കി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് മനസ്സ് മരവിച്ചുപോയി. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനായി അച്ഛന്‍ വീട് വില്‍ക്കാന്‍ സമ്മതിക്കാതിരിക്കയായിരുന്നു. അച്ഛനെ തെറ്റിദ്ധരിച്ചു.  നീണ്ട ഇരുപതു വര്ഷം ഞാന്‍ അച്ഛനെ അവഗണിച്ച് ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. എന്ത് മഹാപാപമാണ് ഞാന്‍ ചെയ്തത്. വാര്‍ദ്ധക്യത്തില്‍ കിട്ടേണ്ട സ്നേഹവും പരിചരണവും കേവലം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ഞാന്‍ മനപ്പൂര്‍വ്വം നിഷേധിക്കയായിരുന്നു.
  “അച്ഛന്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ അച്ഛനെ തെറ്റിദ്ധരിച്ചു.” ഞാന്‍ പറഞ്ഞതൊന്നും അച്ഛന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. വീണ്ടും അബോധാവസ്തയിലേക്ക് വഴുതിവീണ്‌ കഴിഞ്ഞു. ഞാന്‍ അച്ഛനെ കുലുക്കി വിളിക്കാന്‍ ഒന്നും ശ്രമിച്ചില്ല. വിളിച്ചിട്ട് കാര്യമില്ലന്ന് അറിയാം. വീണ്ടും മയക്കം വിട്ടുണരാന്‍  മണിക്കൂറുകള്‍ എടുക്കും. ഞാന്‍ കാത്തുനില്ക്കാതെ ഡോക്ടറുടെ കാബിനിലേക്ക് നടന്നു.
           ഡോക്ടര്‍ ഐസക്‌ ഏതോ കേസ്‌ ഷീറ്റ് മറിച്ചു നോക്കിക്കൊണ്ടിരിക്കയാണ്. ഞാന്‍ ഡോക്ടറുടെ മുന്നില്‍ കസേര നീക്കിയിട്ട് ഇരുന്നു.
  “രാജപ്പന്റെ മകനാണല്ലേ? എന്ത് ചെയ്യുന്നു.?”
“ഞാന്‍ കളക്ട്രേറ്റില്‍ യൂടി ക്ലാര്‍ക്ക്‌ ആണ്.”
    “സംഗതി അല്പം സീരിയസ് ആണ്.. രക്തത്തില്‍ ഒക്സിജെന്‍റെയും സോഡിയത്തിന്റെയും  അളവ് ഒത്തിരി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രഷറൈസ്ട് ഓക്സിജന്‍ ആണ് കൊടുക്കുന്നത്.  ശ്വാസകോശങ്ങളുടെ ഓക്സിജന്‍ സ്വീകരിക്കാനുള്ള കപാസിറ്റി കുറഞ്ഞിരിക്കയാണ്. ഈ നില തുടര്‍ന്നാല്‍ ഏതു സമയവും എന്തും സംഭവിക്കാം. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെയെല്ലാം വിധി എന്ന് സമാധാനിക്കുക.”
  അച്ഛന്‍ രക്ഷപെടും എന്ന് തന്നെയായിരുന്നു മനസ്സില്‍. പക്ഷെ ഡോക്ടറുടെ വാക്കുകള്‍ സകല പ്രതീക്ഷകളും തെറ്റിച്ചിരിക്കുന്നു. ഏതു സമയത്തും മരണം സംഭവിക്കാവുന്ന അവസ്ഥ. ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കയാണ്. അദ്ദേഹം കേസ്‌ ഷീറ്റില്‍ എന്തൊക്കെയോ എഴുതുന്ന തിരക്കിലാണ്. കണ്ണില്‍ നീര്‍മുത്തുകള്‍ നിറയുന്നത് ഞാനറിഞ്ഞു. തൂവാലയെടുത്ത് കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക്‌ നടന്നു. അനിയന്‍ ആകാംഷയോടെ ഓടിയടുത്ത് വന്നു.
“ഡോക്ടര്‍ എന്ത് പറഞ്ഞു.”
അവന് വ്യക്തമായ മറുപടി കൊടുക്കാനാവാതെ ഞാന്‍ കുഴങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് അവന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. വരാന്തയുടെ അറ്റത്തുള്ള ജനലരികില്‍ ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിക്കാതെ നിന്നു. അകലെ പച്ചപ്പട്ട് പുതച്ച മലനിരകള്‍. മലനിരകളെ പുണര്‍ന്നു നില്‍ക്കുന്ന മഴക്കാറുകള്‍ക്കുള്ളില്‍ ഉദയസൂര്യന്‍ പരുങ്ങി നില്‍ക്കയായിരുന്നു.
   കുറച്ച് സമയത്തിനു ശേഷം ഡോക്ടര്‍മാര്‍  തിരക്ക് പിടിച്ച് ഐ.സീ.യൂവിന്റെ ഉള്ളിലേക്ക് പോകുന്നത് കണ്ടപ്പോള്‍ത്തന്നെ എനിക്ക് അപകടം മണത്തു. നേഴ്സുമാര്‍ പുറത്തേക്കും അകത്തേക്കും ഓടുന്നുണ്ടായിരുന്നു. പുറത്ത് കാത്തുനിന്നിരുന്ന രോഗികളുടെ ബന്ധുക്കള്‍ എല്ലാം ഐ.സീ.യൂവിന് മുന്നില്‍ തടിച്ചു കൂടി. ആകാംഷയുടെ നിമിഷങ്ങള്‍. ഡോക്ടര്‍ അച്ഛന്റെ അപകടാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് അരമണിക്കൂര്‍ പോലും ആയിട്ടില്ല. ഈശ്വരാ ഒന്നും വരുത്തരുതേ. മനസ്സില്‍ പ്രാര്‍ത്ഥനകള്‍ നിറഞ്ഞു. ഞാന്‍ ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥനയിലാണ്. അനുജന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. എന്റെ ഹൃദയം പെരുമ്പറ പോലെ മിടിക്കുന്നത് കേള്‍ക്കാം.
      പെട്ടന്ന്  വാതില്‍ തുറന്നു. ഒരു നേഴ്സ് പുറത്തേക്കു വന്നു.
“രാജപ്പന്റെ ആരാ ഉള്ളത്.”
        ഞാന്‍ മുന്നോട്ട് കടന്നുചെന്നു. അവര്‍ എന്നെ ഡോക്ടറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും എന്റെ മനസ്സിലേക്ക് കടന്നില്ല. അച്ഛന്റെ നിശ്ചേതനമായ ശരീരത്തിന് മുന്നില്‍ ഒരു നിമിഷം മൌനമായി നിന്നു. നേഴ്സുമാര്‍ അച്ഛന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്യൂബുകളും ഇന്‍ജെക്ഷന്‍ നീടിലുകളും ഈ.സീ ജീ മെഷീന്റെ വയറുകളും ഊരിമാറ്റിക്കൊണ്ടിരിക്കുന്നു.
മനസ്സ് ശൂന്യമായിക്കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് ഒരു തോന്നലും മനസ്സിലേക്ക് വന്നില്ല. ഞാന്‍ സാവധാനം പുറത്തേക്കു നടന്നു.
  പുറത്ത് കാത്തുനിന്നവര്‍ വിവരമറിഞ്ഞപ്പോള്‍ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. ഒന്നുരണ്ടു പേര്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അടുത്തുതന്നെ നിന്നു. അനുജന്‍ കരച്ചിലിന്റെ വക്കത്താണ്. ഞാന്‍  മൊബൈല്‍ എടുത്ത് വീട്ടില്‍ വിവരമറിയിച്ചു.
    നേഴ്സ് ഒരു ബില്ല് തന്നു. വലിയ തുക എഴുതിയിരിക്കുന്നു. ഇത് ഒരു ഏകദേശകണക്കിലുള്ള ബില്ലാണ്. ഒരാഴ്ച കഴിഞ്ഞു വിശദമായ ബില്ല് തരും എന്നറിയിച്ചു. അപ്പോള്‍ പണം കൂടുതല്‍ ഉണ്ടങ്കില്‍ തിരിച്ചുതരും. ഈ ബില്ല് അടച്ചാല്‍ അച്ഛന്റെ ശരീരം വിട്ടുതരും എന്നാണ് അവര്‍ പറഞ്ഞുവരുന്നത്. ബില്ല് വാങ്ങിക്കൊണ്ട് അനുജന്‍ കാഷ്‌ കൌണ്ടറിലേക്ക് നടന്നു. കാര്‍ഡ്‌ കൊടുത്താല്‍മതിയാകും. അത് വലിയ അനുഗ്രഹമാണ്. എപ്പോഴും പണം കൈയ്യില്‍ കരുതേണ്ട കാര്യം ഇല്ല. ഡോക്ടറുടെ മുറിയില്‍ നിന്നും വിളി വന്നു. ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാനാവാതെ ഞാന്‍ തരിച്ചിരുന്നു.
         അച്ഛന്‍ മരണശേഷം ശരീരം മെഡിക്കല്‍കോളേജ്‌ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. അതിന്റെ സമ്മതപത്രം നേരത്തെതന്നെ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. മെഡിക്കല്‍കോളേജ്‌ അധികൃതര്‍ ഉടനെ എത്തും. ഇനി അവരോട്‌ സംസാരിച്ച്‌ ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കുക. വീട്ടില്‍ കൊണ്ടുപോയി പൂജ വല്ലതും ചെയ്യണമെങ്കില്‍ അവരെക്കൊണ്ട് സ്മ്മതിപ്പിക്കാം. പക്ഷെ, ബോഡി കുളിപ്പിക്കാന്‍ അവര്‍ അനുവദിക്കും എന്ന് തോന്നുന്നില്ല. മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ വെക്കേണ്ടിവരും.
      നാട്ടിലേക്ക് വിവരം വിളിച്ചു പറഞ്ഞപ്പോള്‍ ബന്ധുക്കള്‍ എല്ലാവരും ആശങ്കയിലായി. ഇത്തരം ഒരു സംഭവം ആദ്യമായാണ്‌ കേള്‍ക്കുന്നത്. അച്ഛന്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ കാരണം എന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. അതിനെക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പലരും പല അഭ്യൂഹങ്ങളിലും  എത്തി എങ്കിലും  അനുജനെ രണ്ടുതവണ മെഡിക്കല്‍ എന്‍ട്രന്‍സ്‌ എഴുതിച്ച് പരാജയപ്പെട്ടതിന്റെ നിരാശയാവാം കാരണം എന്ന് ഞാന്‍ അനുമാനിച്ചു. മരണാനന്തരചടങ്ങുകള്‍ എങ്ങനെ നടത്തണം എന്ന് ഒരു തീരുമാനത്തില്‍ എത്താന്‍ കുറെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദഗ്ദ്ധന്മാരുമായി പലവട്ടം കൂടിയാലോചനകള്‍ നടന്നു. അച്ഛന്‍ ഈശ്വരവിശ്വാസിയായിരുന്നോ എന്നറിയില്ല. ഒരു ക്ഷേത്രത്തിലും പോയിക്കണ്ടിട്ടില്ല. മതപരമായ ഒരു ചടങ്ങിനും അച്ഛനെ കണ്ടിട്ടില്ല.  അമ്മയും ചേച്ചിയും നല്ല വിശ്വാസികള്‍ ആയിരുന്നു. കുറച്ചുപേര്‍ ജോല്‍സ്യനെ കണ്ടു കവടി നിരത്തിച്ചു.
  ശവശരീരം ദാഹിപ്പിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പൂജകള്‍ക്ക് ശേഷം  അസ്ഥിയും ചാരവും  പെറുക്കിയെടുത്തു പുഴയില്‍ നിമഞ്ജനം ചെയ്യുന്ന സഞ്ചയനം എന്ന ചടങ്ങ്  നടക്കൂ. പക്ഷേ, ശരീരം ദഹിപ്പിക്കാതെ അടക്കം ചെയ്യുന്നവര്‍ക്കും സഞ്ചയനം നടത്താറുണ്ട്. അതിന് അതിന്റേതായ രീതികള്‍ ഉണ്ട്. പതിനാറാം ദിവസം പുലമോചന പൂജകള്‍ കൂടി  നടത്തിയാല്‍ എല്ലാം ഭംഗിയായി. മരണവീട്ടില്‍ ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല എന്ന ചിന്തയായിരിക്കും ആരും ഒരു കാര്യത്തിനും എതിര്‍പ്പ് ഒന്നും പ്രകടിപ്പിക്കാതെ ഇരുന്നത്. മരിച്ചവരുടെ അത്മാവിനുള്ള നിത്യശാന്തിയേക്കാള്‍ ഉപരി ജീവിച്ചിരിക്കുന്നവരുടെ തൃപ്തിക്കായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടത്.
   വീട്ടുമുറ്റത്ത്‌ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലിലേക്കാണ് അച്ഛന്റെ ശരീരം കിടത്തിയിരിക്കുന്ന മൊബൈല്‍ മോര്‍ച്ചറി കൊണ്ടുവന്നത്. റീത്തുമായി കാത്തുനിന്നവര്‍ ഉപചാരം അവസാനിപ്പിച്ച്‌ പിന്‍വാങ്ങി. കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും. അവരുടെ സമീപത് നിന്ന് സമുദായത്തില്‍പെട്ട വനിതകള്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചുകൊണ്ടിരുന്നു. പൂജാരി എത്തി. നിലവിളക്കും പൂജദ്രവ്യങ്ങളും ചന്ദനത്തിരിയും യഥാസ്ഥാനത്ത് വെച്ച് പൂജ ആരംഭിച്ചു.
  കുളിച്ചു ഈറനോടെ കൈയ്യില്‍ പവിത്രം അണിഞ്ഞു വലതുകാല്മുട്ട് ഒരു കീറ്റിലയില്‍ കുത്തി ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു. കൈയ്യിലേക്ക് പരികര്മി തന്ന എള്ളും പൂവും ഒരു ഇലയില്‍ സമര്‍പ്പിച്ചുകൊണ്ട് മന്ത്രങ്ങള്‍ ഏറ്റുചൊല്ലി. അവസാനം ശരീരത്തെ മൂന്നു തവണ വലം വെച്ച് ചടങ്ങുകള്‍ അവസാനിപ്പിച്ചു
  മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് ശരീരം പുറത്തെടുത്തു ആംബുലന്‍സില്‍ കേറ്റുന്നതിന് മുന്‍പ്‌ എല്ലാവര്ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സമയമായിരുന്നു. എല്ലാവരും അച്ഛന്റെ കാല്‍ച്ചുവട്ടില്‍ ഓരോ പൂവിതളുകള്‍ സമര്‍പ്പിച്ച്‌ ആദരവ് പ്രകടിപ്പിച്ചു. ശരീരം വീണ്ടും ആംബുലന്‍സില്‍ കയറ്റുന്നതും അമ്ബുലന്സു സാവധാനം ദൃഷ്ടിയില്‍ നിന്ന് മറയുന്നതും ഞാന്‍ നോക്കി നിന്നു.