Tuesday 14 August 2012

ചിത


ചിത
     ചിത എരിഞ്ഞടങ്ങി തീരാറായി. ചെറുതായി പുക ഉയരുന്നുണ്ട്. നീളമേറിയ വടികള്‍ കൊണ്ട് രണ്ടുപേര്‍ കനല്‍ക്കട്ടകള്‍ ഇളക്കിയിടുന്നു. വയറ്റില്‍ എരിയുന്ന പട്ടച്ചാരായത്തിന്റെ ലഹരിയില്‍ അവര്‍ പാതികത്തിയ മാംസവും എല്ലിന്‍കഷണങ്ങളും കനലിട്ടു മൂടുകയാണ്. മാംസം കരിയുന്ന മനം മടുപ്പിക്കുന്ന ഗന്ധവും ചന്ദനത്തിരിയുടെ സുഗന്ധവും അവിടെ ചുറ്റിത്തിരിയുന്ന കാറ്റിലുണ്ട്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലില്‍ നിരത്തിയിരുന്ന കസേരകള്‍ ചിലര്‍ അടുക്കിവെക്കുന്നു.
   ശവസംസ്കാരത്തിനെത്തിയ നാട്ടുകാരൊക്കെ പിരിഞ്ഞുതുടങ്ങി.  .സ്വീകരണമുറിയിലും മുറ്റത്തുമായി ചില ബന്ധുക്കളും സ്വന്തക്കാരും കൂടിനിന്ന് അടക്കം പറയുന്നു. കൊച്ചുമക്കള്‍ മുറ്റത്ത്‌ ഓടിക്കളിക്കുന്നു. ചിതക്ക് സമീപത്തെ മരച്ചുവട്ടില്‍ നീറിപ്പിടയുന്ന മനസ്സുമായി നില്കയാണ് ഞാന്‍. സാന്ത്വനങ്ങള്‍ കേള്‍ക്കാതെ കണ്ണില്‍ നിറയുന്ന അശ്രുകണങ്ങള്‍ കൈലേസാല്‍ ഒപ്പി അനന്തതയിലേക്ക് കണ്ണുംനട്ട് ഏകാനായ്‌ ഞാന്‍ നിന്നു. കരച്ചിലിന്റെയും ദുഖപ്രകടനങ്ങളുടെയും മുഹൂര്‍ത്തങ്ങളില്‍  നാടകീയമായ അഭിനയം കാഴ്ചവെച്ച ബന്ധുജനങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പുഛം തോന്നി. വിട്ടകന്ന ആത്മാവിന്റെ അപദാനങ്ങള്‍ വാഴ്ത്തിയവരൊന്നും അദ്ദേഹത്തിന് ഒരിക്കലും സ്വസ്ഥതയും സമാധാനവും കൊടുത്തവരായിരുന്നില്ല. എല്ലാം അപഹരിക്കാനുള്ള വ്യഗ്രതയോടെ സ്തുതിപാഠകരായി വട്ടം കൂടിയവരുടെ കുതന്ത്രങ്ങള്‍ രാഘവേട്ടന്‍ മനസ്സിലാക്കിയിരുന്നു.
  വര്‍ഷങ്ങള്‍ക്കുമുമ്പ്‌ രാഘവേട്ടനെ ആദ്യമായിക്കണ്ട നിമിഷങ്ങള്‍ മനസ്സിലോടിയെത്തി.. വയറില്‍ കത്തിപ്പടരുന്ന വിശപ്പുമായി ഞാനൊരു സൂപ്പര്‍മാര്കെറ്റിനുമുമ്പില്‍ വെറുതേ നില്‍കയായിരുന്നു. എന്തെങ്കിലും ചെറിയ പണിയെടുത്ത്‌ ഒരു ചായയെങ്കിലും കുടിക്കണമെന്ന ആഗ്രഹത്തോടെ സൂപ്പര്‍മാര്കെറ്റില്‍ വന്നെത്തുന്ന ഓരോ വ്യക്തിയോടും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നന്വേഷിച്ചു മണിക്കൂറുകളായി ഞാന്‍ അവിടെ ചുറ്റിത്തിരിയുകയായിരുന്നു. ഇരക്കുവാന്‍ മടിയായിരുന്നതിനാല്‍ ആരുടേയും മുമ്പില്‍ കൈനീട്ടാന്‍ മനസ്സനുവദിച്ചില്ല. രാഘവേട്ടനും സുമതിയാന്റിയും കാറില്‍ വന്നിറങ്ങുമ്പോള്‍ ഞാന്‍ ഓടിയെത്തി.
   “സാര്‍   എനി ഹെല്‍പ്‌ ?”
“നീ എന്ത് സഹായം ചെയ്യും”?
“സാര്‍ ലിസ്റ്റ്‌ തന്നാല്‍ ഞാന്‍ സാധനമെല്ലാം എടുത്ത് ബില്ലിട്ടുതരാം.”
“എനിക്ക് അധികമൊന്നും വാങ്ങാനില്ല. തനിയെ എടുക്കാനുള്ളതെ ഉള്ളു.”
 എന്റെ മനസ്സിലെ പ്രതീക്ഷകള്‍ നഷ്ടമായി.  എരിഞ്ഞുകയറുന്ന വിശപ്പിന്റെ കാളലമര്‍ത്താന്‍ ഞാന്‍ വയറില്‍ തടവി. ഇനി അടുത്ത കസ്റ്റമര്‍ വരുന്നതുവരെ കാത്തുനില്‍ക്കാം. സൂപ്പര്‍മാര്കെറ്റില്‍ തിരക്കേറി വരുന്നതേയുള്ളൂ. ആരെങ്കിലും ചെറിയ പണിയെന്തെന്കിലും എല്പ്പിക്കാതിരിക്കില്ല. ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ നോക്കി നിന്നു. റോഡിന് മറുവശത്തെ തട്ടുകടയില്‍ എണ്ണയില്‍ കിടന്നു പൊരിയുന്ന പരിപ്പുവടയുടെ ഗന്ധം നാസാരന്ധ്രങ്ങളില്‍ തുളച്ചുകയറി. വായില്‍ ഉമിനീര്‍ നിറഞ്ഞു.
  “നിനക്ക് ഈ കറൊന്നു തുടച്ച്‌ വൃത്തിയാക്കാമോ?”  രാഘവേട്ടന്റെ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി.
“ചെയ്യാം സാര്‍.”
“ശരി വാ.”  അദ്ദേഹം ഡിക്കിയില്‍ നിന്ന് കുറച്ച് മുഷിഞ്ഞ തുണിയെടുത്ത് തന്നിട്ട് സൂപ്പര്‍മാര്കെറ്റിനുള്ളിലേക്ക് നടന്നുമറഞ്ഞു
 കാറില്‍ പുരണ്ട പൊടിയും ചെളിയും തുടച്ച്‌ വൃത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ആകെ വിയര്‍പ്പില്‍ മുങ്ങി. വിശപ്പും ക്ഷീണവും കണ്ണുകളില്‍ ഇരുള്‍ പരത്തി. ശരീരമാകെ പടര്‍ന്ന തളര്‍ച്ചയില്‍ ഞാന്‍ കാറിന്റെ ഡോറില്‍ ചാരിയിരുന്ന് മയങ്ങി. 
  രാഘവേട്ടന്റെ തണുത്ത കരസ്പര്‍ശമാണ് എന്നെ ഉണര്‍ത്തിയത്. അദ്ദേഹം തന്ന അഞ്ചുരൂപയുമായി ഞാന്‍ റോഡ്‌ മുറിച്ചുകടന്ന്‍ ഓടി. തട്ടുകടയില്‍നിന്നു പരിപ്പുവടയും ചൂടുചായയും കഴിച്ച്‌കഴിഞ്ഞപ്പോള്‍ വയറ്റിലെ അഗ്നി അല്പമൊന്നടങ്ങി. അടുത്ത കസ്റ്റമറെ പ്രതീക്ഷിച്ചുകൊണ്ട്  സൂപ്പര്‍മാര്കെറ്റിന് മുന്നില്‍ ഞാനെത്തുമ്പോള്‍ രാഘവേട്ടനും സുമതിയാന്റിയും എന്നെത്തന്നെ ശ്രദ്ധിച്ചു നില്‍ക്കയായിരുന്നു.
  എന്റെ ദയനീയാവസ്ഥ അദ്ദേഹം മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. “എന്താണ് നിന്റെ പേര്?” അദ്ദേഹം സ്നേഹത്തോടെ എന്നെ ചേര്‍ത്തുനിര്‍ത്തി ചോദിച്ചു.
“അജിത്‌”
വീടെവിടെയാണ്.?”
“ഇവിടെ അടുത്താണ്?”
“ആരൊക്കെയുണ്ട് വീട്ടില്‍?”
“അമ്മയും അനുജത്തിയും.”
“അമ്മക്കെന്താണ് ജോലി?”
“വീട്ടുവേലക്ക് പോകും.”
“നീ പഠിക്കുന്നുണ്ടോ.?”
“ഇല്ല. നിര്‍ത്തി.”
“നീ ഞങ്ങളുടെ കൂടെ വരുന്നോ.?”
“അമ്മയോട് ചോദിക്കണം.”
 രണ്ട് ദിവസത്തിനുശേഷം അമ്മയുടെ സമ്മതത്തോടെ ഞാന്‍ രാഘവേട്ടന്റെ വീട്ടിലേക്ക്‌ യാത്രതിരിച്ചു. നഗരപരിധിക്ക് വെളിയില്‍ വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ ഗ്രാമത്തിലെ വലിയ വീടിനുമുന്നില്‍ വണ്ടിനിന്നപ്പോള്‍ നാട്ടുച്ചകഴിഞ്ഞിരുന്നു. കത്തുന്ന സൂര്യകിരണങ്ങളേറ്റ് തളര്‍ന്നു തലതാഴ്ത്തി നില്‍ക്കുന്ന ചെടികള്‍ നിറഞ്ഞ വിശാലമായ ഉദ്യാനം. പടര്‍ന്ന്‌ പന്തലിച്ചു നില്‍ക്കുന്ന ഒട്ടുമാവില്‍ നിറയെ മാങ്ങകള്‍. കാറ്റത്തുലഞ്ഞാടുന്ന തെങ്ങിന്‍ തലപ്പുകളെ തഴുകിയെത്തുന്ന കാറ്റിന്    ചെറിയ തണുപ്പുണ്ടായിരുന്നു.
     സ്വീകരണമുറിയിലെ ആഡംബരങ്ങളും അലങ്കാരങ്ങളും ഞാന്‍ വിസ്മയത്തോടെ നോക്കിനിന്നു. രാഘവേട്ടന്‍ എന്നെ വീടും പറമ്പുമെല്ലാം കാട്ടിത്തന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ മുറിയാണ് എനിക്ക് വിശ്രമിക്കാനായി തന്നത്. പക്ഷേ, പിന്നീട് ഒരിക്കലും എനിക്ക് ആ മുറിയില്‍ കിടക്കേണ്ടി വന്നിട്ടില്ല. രാഘവേട്ടന്റെ ശീതീകരിച്ച കിടപ്പുമുറിയിലെ തറയില്‍ വിരിച്ച പുല്പ്പായയില്‍ ആയിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ ഉറക്കം. അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും എന്റെ സഹായം അനിവാര്യമായി മാറി. ഫോണ്‍ അറ്റന്‍ഡ് ചെയ്യല്‍ , രാത്രിയില്‍ കഴിക്കാനുള്ള മരുന്നും വെള്ളവും എടുത്തുകൊടുക്കല്‍ എല്ലാം എന്റെ കര്‍ത്തവ്യങ്ങളായി മാറി.
  പകല്‍ സമയങ്ങളില്‍ പൂന്തോട്ടം നനക്കുക, വീടിന്റെ ഗ്രാനൈറ്റ് പാകിയ തറ തുടക്കുക , ടൌണില്‍ കൂട്ടുപോകുക, ലൈബ്രറിയില്‍ പോയി പുസ്ത്രകങ്ങള്‍ എടുക്കുക എല്ലാമായിരുന്നു എന്റെ ജോലി.
   അപ്രതീക്ഷിതമായി വന്നെത്തിയ വിരുന്ദുകാരനെപ്പോലെ മരണം ഒരുനാള്‍ സുമതിയാന്റിയെ കൂട്ടി മടങ്ങി. കാലം കടന്നുപോകവേ വേര്‍പാടിന്റെ വേദനയോടെ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു രാഘവേട്ടന്. ഒന്നിനോടും ഒരു  താല്‍പര്യവുമില്ലാതെ ആരോടും സംസാരിക്കാതെ സ്വയം തീര്‍ത്ത വല്മീകത്തിലേക്കു പിന്‍വാങ്ങുകയായിരുന്നു. ദിനചര്യകളും ഭക്ഷണക്രമവും താളംതെറ്റി. മരുന്ന് സമയത്ത് എടുത്ത് കൊടുത്താലും കഴിക്കാതെയായി. അങ്ങനെ ഒരുനാള്‍ രക്തസമ്മര്‍ദ്ദം കൂടി അദ്ദേഹം തളര്‍ന്നു വീണപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചുനിന്നു.  ആഴ്ചകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍  അദ്ദേഹത്തിന്റെ ഇടതുവശത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടമായിക്കഴിഞ്ഞിരുന്നു.
    ജോലിത്തിരക്കുള്ള മക്കളില്‍ ചിലര്‍ ആശുപത്രിയില്‍ വന്ന്‌ വിവരങ്ങള്‍ തിരക്കി മടങ്ങിയിരുന്നു. അച്ഛനെ കൂടെ താമസിപ്പിച്ചു ശുശ്രൂഷിക്കാന്‍ അവരാരും തയ്യാറല്ലായിരുന്നു. വിദേശത്തുള്ള മകളുടെ ഫോണ്‍കോളുകള്‍ അദ്ദേഹത്തിന്റെ ഉറക്കവും സമാധാനവും നഷ്ടപ്പെടുത്തി. സ്നേഹബന്ധങ്ങളും കടപ്പാടുകളും കടമകളും കറന്‍സിയുടെ മൂല്യത്തില്‍ അളക്കാന്‍ ശ്രമിച്ചവരെ അദ്ദേഹത്തിന് പുച്ഛമായിരുന്നു. അച്ഛന്‍ എന്നത് ജീവനുള്ള ഒരു ശവശരീരമായാണ് അവര്‍ കണ്ടത്. തീര്‍ത്താലും തീരാത്ത ഒരു ബാദ്ധ്യതയായിട്ട്. വരുമാനവും ആരോഗ്യവും നഷ്ടപ്പെട്ട വൃദ്ധനെ ശുശ്രൂഷിക്കാന്‍ ആര്‍ക്കും സമയവും സൗകര്യവും ഉണ്ടായിരുന്നില്ല. വീട്ടില്‍ ഒരു ഹോംനേഴ്സിനെ ചുമതലപ്പെടുത്തി അവര്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറി.
    മരണത്തിന്റെ കാലൊച്ച കാതോര്‍ത്തു അദ്ദേഹം കിടന്നു. അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും ഞാന്‍ പൂര്‍ണ്ണമനസ്സോടെ സാധിച്ചുകൊടുത്തു. ശീതീകരിച്ച കിടപ്പുമുറിയിലെ ആ വലിയ കട്ടിലിന് ചുറ്റുമായി എന്റെ ജീവിതം. അദ്ദേഹം  ആവശ്യപ്പെടുന്ന  പത്രങ്ങളും ലൈബ്രറിയില്‍നിന്ന് എടുത്ത് കൊണ്ടുവരുന്ന പുസ്തകങ്ങളും  വായിച്ചു കേള്‍പ്പിക്കുക  എന്റെ ജോലിയായി മാറി.  
       ഭഗവത്ഗീതയിലെ ശ്ലോകങ്ങള്‍ ഞാന്‍ വായിക്കുമ്പോള്‍ അദ്ദേഹം അതിന്റെ അര്‍ത്ഥം പറഞ്ഞുതന്നു. നാക്കിനു പൂര്‍ണമായ ചലനശേഷി ഇല്ലാതിരുന്നിട്ടും അദ്ദേഹം പറയുന്നത് ഏറെക്കുറെ എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നു.  ഗീതയും, രാമായണവും, മഹാഭാഗവതവും എന്റെ ശബ്ദത്തില്‍ അദ്ദേഹത്തിന്റെ ബോധമണ്‍ഡലത്തില്‍ പുതിയ ചിത്രങ്ങള്‍ രചിച്ചു. എന്റെ മനസ്സിലേക്കും വെളിച്ചത്തിന്റെ അഗ്നികിരണങ്ങള്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നിട്ടു.
    യയാതിയുടെ കഥ അദ്ദേഹമെനിക്ക് പറഞ്ഞുതന്നു. യൗവ്വനതൃഷ്ണകളടക്കുവാന്‍ മകനില്‍ നിന്ന് യൌവ്വനം  കടം വാങ്ങിയ വൃദ്ധന്റെ കഥ. മുഹമ്മദ്‌ നബിയുടെയും യേശുക്രിസ്തുവിന്റെയും ശ്രീബുദ്ധന്റെയും കഥ. ഒരു മൂല്യങ്ങള്‍ക്കും വിലകല്പിക്കാതെ പരസ്പരം കൊന്നൊടുക്കിയും കീഴ്പ്പെടുത്തിയും മൃഗതുല്യരായി ജീവിച്ചിരുന്ന മനുഷ്യരുടെ ഇടയിലേക്ക് ശാന്തിയുടെ സ്നേഹത്തിന്റെ  സമാധാനത്തിന്റെ  സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച പ്രവാചകരുടെ കഥ.
    പുരാണങ്ങളും വേദപുസ്തകങ്ങളും മനസ്സില്‍ വെളിച്ചം വിതറിയ ആത്മീയതയുടെയും ഭക്തിയുടെയും ആനന്ദം അളവറ്റതായിരുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അഹിംസയുടെയും പൊരുളെന്തെന്നറിഞ്ഞു. സത്യത്തിനും ധര്‍മത്തിനും നീതിക്കും സമൂഹത്തിലുള്ള സ്ഥാനം തിരിച്ചറിഞ്ഞു. വിദ്വേഷത്തിന്റെ മുള്ളുകള്‍ നിറഞ്ഞ കപടവിശ്വാസികളുടെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഭൂത,ഭാവി കാലങ്ങളെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെടാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ വെളിച്ചം വിതറുവാന്‍ മനസ്സ് സജ്ജമായി. എല്ലാവര്ക്കും സൌഖ്യമാശംസിക്കുന്ന ഹിന്ദുമതവും, ആരെയും നോവിക്കരുതെന്ന് പറയുന്ന ഇസ്ലാമും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ക്രിസ്തുമതവും  അഹിംസയുടെ മഹത്വം വിളിച്ചുപറയുന്ന ബുദ്ധമതവും എല്ലാം എനിക്ക്  ഉള്‍ക്കൊള്ളാന്‍ ആവുന്നുണ്ടായിരുന്നു.
        കോരിച്ചൊരിയുന്ന മഴയുള്ള ഒരു തണുത്ത രാത്രയില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. കടുത്ത ആസ്ത്മ ഉള്ളതിനാല്‍ ഇന്‍ഹേയ്‌ലര്‍ ഉപയോഗിച്ചിരുന്നു. ഞാന്‍ വായിച്ചുകേള്‍പ്പിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ അവസാന പേജിലെത്തിയപ്പോള്‍ അദ്ദേഹം അനക്കമറ്റു കിടക്കുകയായിരുന്നു. ആ കണ്ണുകള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അസ്വാഭാവികമായ ആ നോട്ടം കണ്ടപ്പോള്‍ ഞാനാ കൈവിരലുകളില്‍ സ്പര്‍ശിച്ചു. കൈകള്‍ തനുത്തുറഞ്ഞിരുന്നു. നാടിയിടുപ്പ് നിലച്ചിരിക്കുകയാണ്. നാസാരന്ധ്രങ്ങളിലൂടെ അവസാന ശ്വാസവും പോയിക്കഴിഞ്ഞിരിക്കുന്നു. ഞാനദ്ദേഹത്തിന്റെ കണ്‍പോളകള്‍ തിരുമ്മിയടച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പിടിച്ചുനില്‍ക്കുവാന്‍ ആവാതെ ഞാനദ്ദേഹത്തിന്റെ നെഞ്ചില്‍ തലചായ്ച്ച് പൊട്ടിക്കരഞ്ഞു.മഴ പെയ്ത രാവിന്റെ തണുപ്പ് ഒരു പട്ടുതുണിപോലെ അദ്ദേഹത്തിന്റെ ശരീരത്തെ മൂടി.
   ചന്ദനമുട്ടികളും മാവിന്റെ വിറകും ചാണകവരളിയുമടങ്ങിയ ചിതക്ക് തീ കൊളുത്തിയത് മൂത്ത മകനായ വിശ്വനാധേട്ടന്‍  ആണ്. ഈറന്‍ വാസ്ത്രമണിഞ്ഞ മക്കളും കൊച്ചുമക്കളും  ചിതക്ക്ചുറ്റും കൈകൂപ്പി നിന്നു. സാവധാനം ചിത കെട്ടടങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. നേര്‍ത്ത ഇരുട്ടും തണുപ്പും. പുകപടലങ്ങളുടെ പുതപ്പണിഞ്ഞുനിന്ന തെക്കേപ്പറമ്പില്‍ നിന്നും ഞാന്‍ പൂമുഖത്ത് വന്നു. വട്ടം കൂടിയിരുന്ന് സൊറപറയുന്ന ബന്ധുക്കള്‍ക്കിടയിലൂടെ ഞാന്‍ രാഘവേട്ടന്റെ മുറിയിലെത്തി. കട്ടിലിനടിയില്‍ നിന്നും എന്റെ ബാഗ് ഞാന്‍ പുറത്തെടുത്തു. മേശപ്പുറത്തിരുന്ന രാഘവേട്ടന്റെ ഫ്രെയിം ചെയ്ത ഫോട്ടോ ബാഗില്‍ വെച്ചു. പിന്നെ രാമായണവും ഭാഗവതവും ഗീതയും എന്റെ മുഷിഞ്ഞ കുറെ വസ്ത്രങ്ങളും ബാഗില്‍ നിറച്ച്‌ ഞാന്‍ ഒരു നിമിഷം നിന്നു. രാഘവേട്ടന് കിടന്നിരുന്ന കട്ടിലിലേക്ക് ഞാന്‍ നോക്കി. അദ്ദേഹത്തിന്റെ നിശ്വാസങ്ങലും ഗന്ധവും സ്നേഹവും തങ്ങിനില്‍ക്കുന്ന ആ മുറിയില്‍നിന്നും ഇടറുന്ന കാലടികളോടെ ഞാന്‍ പുറത്തേക്ക്‌ നടന്നു.
      “അജിത്തേ...... നില്‍ക്കെടാ അവിടെ. എന്താണ് നിന്റെ ബാഗില്‍. നീ എന്താണ് മോഷ്ടിച്ച് കടത്തുന്നത്.”?    രാഘവേട്ടന്റെ ഇളയ മകള്‍ സുശീലചേച്ചി ഓടിവന്ന് ബാഗ് തട്ടിപ്പറിച്ചു അതിലെ സാധനങ്ങള്‍ തറയില്‍ കുടഞ്ഞിട്ടു. രാഘവേട്ടന്റെ ഫ്രെയിം ചെയ്ത ഫോട്ടോ തറയില്‍ വീണു ചിന്നിച്ചിതറി. മുഷിഞ്ഞ തുണികള്‍ക്കൊപ്പം കിടന്ന വേദഗ്രന്ഥങ്ങള്‍ അവര്‍ ധൃതിയില്‍ മറിച്ചുനോക്കി.
    “നീ എത്ര രൂപാ ഇതിനുള്ളില്‍ മോഷ്ടിച്ചു വെച്ചിട്ടുണ്ട്”? ക്രോധത്തോടെ അവര്‍ തിരഞ്ഞതൊന്നും അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. ഭ്രാന്തമായ ആവേശത്തോടെ അവര്‍ ഓരോ പേജും മറിച്ചു നോക്കിക്കൊണ്ടിരുന്നു. ഒരു നാണയത്തുട്ടോ ഒരു കറന്‍സി നോട്ടോ പോലും കണ്ടെടുക്കാനാവാതെ  അവര്‍ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു.
    രാഘവേട്ടന്റെ ചില്ലുടഞ്ഞ ചിത്രം ഞാന്‍ തറയില്‍നിന്നെടുത്തു. ചില്ലുകഷ്ണങ്ങള്‍ കൊണ്ട് വിരലില്‍ നിന്നു ചോര പൊടിഞ്ഞു. മുഷിഞ്ഞ വസ്ത്രങ്ങളും അവര്‍ വലിച്ചെറിഞ്ഞ പുസ്തകങ്ങളും ബാഗിനുള്ളില്‍ നിറച്ച്‌ ഞാന്‍ പുറത്തേക്ക്‌ നടന്നു.